'പ്രതിസന്ധി വരുമ്പോള്‍ ആ പതാകയില്‍ മുഖമമര്‍ത്തി നില്‍ക്കുക,അതില്‍ അച്ഛനുണ്ട്'; സഖാവിന്റെ ഒസ്യത്ത്
ഒറ്റപ്പാലം: മരണത്തിൽ പോലും ഒരിക്കലും മറക്കാനാവാത്ത ഓർമകൾ ബാക്കി വെച്ച് കടന്നുപോകുന്ന മനുഷ്യന്മാരുണ്ട്. അവരുടെ ചിന്തയിലൂടെ വാക്കുകളിലൂടെ പകർന്നു തന്ന ആശയങ്ങളിലൂടെ അവർ മറ്റ് മനുഷ്യരിൽ എക്കാലവും ജീവിച്ചുകൊണ്ടിരിക്കും. അത്തരത്തിൽ ഒരുപിടി ഓർമകൾ ബാക്കി വെച്ച് കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ലോകത്തോട് വിടപറഞ്ഞതാണ് ഒറ്റപ്പാലം നഗരസഭ മുൻ വൈസ് ചെയർമാനും സിപിഎം നേതാവുമായ പി കെ പ്രദീപ്കുമാർ.
അദ്ദേഹത്തിന്റെ ഒസ്യത്താണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. മരിക്കുന്നതിന് മുമ്പ് അദ്ദേഹം മക്കള്‍ക്ക് എഴുതിയ കത്താണ്, വളരെ വൈകാരികമായിട്ടുള്ള വരികളാണ് കത്തിലുള്ളത്. അദ്ദേഹം മരിച്ച് 20 ദിവസങ്ങള്‍ക്ക് ശേഷമാണ് മക്കള്‍ കത്ത് പങ്കുവെച്ചത്. മരിക്കുന്നതിന് ഏതാനും ദിവസം മുമ്പാണ് പ്രദീപ് കുമാര്‍ മക്കള്‍ക്ക് ഇത്തരമൊരു കത്ത് എഴുതിയത്. മന്ത്രി ശിവൻ കുട്ടി ഉൾപ്പെടെ നിരവധിപേർ കത്ത് പങ്കുവെച്ചിട്ടുണ്ട്..താൻ മരിച്ചു കഴിഞ്ഞാൽ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്

കത്തിലെ വരികള്‍ ഇങ്ങനെ
"അച്ഛൻ മരിച്ചാൽ ഈ കൊടി പുതപ്പിച്ചു കിടത്തണം. പാർട്ടി ഓഫീസിൽ നിന്നും ആരെങ്കിലും പതാകയായി വന്നാൽ അതിന് പ്രാധാന്യം കൊടുക്കണം. ചിതയിലേക്ക് വക്കുമ്പോൾ പതാക കത്താതെ മടക്കി നിങ്ങൾ സൂക്ഷിച്ചുവക്കണം. നിങ്ങൾക്കൊരു പ്രതിസന്ധി വരുമ്പോൾ അതിൽ മുഖമമർത്തി ഏറെ നേരം നിൽക്കുക.

അതിൽ അച്ഛനുണ്ട്. ലോകജനതയുടെ പ്രതീക്ഷകളുണ്ട്. അവ നിങ്ങളെ കാക്കും. പാർട്ടിയോട് ഒരു വിയോജിപ്പും ഉണ്ടാവരുത്. അഥവാ ഉണ്ടായാൽ മറ്റിടങ്ങളിലേക്ക് ചേക്കേറരുത്. നിശബ്ദമായിരിക്കുക. ഒരിക്കൽ നമ്മുടെ പാർട്ടി അതിജീവിക്കും..." നിരവധിപേരാണ് ഈ കത്തിനെക്കുറിച്ച് സംസാരിക്കുന്നത്. ഒരു കമ്യൂണിസ്റ്റുകാരന് മാത്രം കഴിയുന്നത് എന്നാണ് കമന്റുകൾ.

സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഒക്ടോബര്‍ എട്ടിനാണ് പ്രദീപ്കുമാര്‍ അന്തരിച്ചത്. എന്‍എസ്എസ് കോളജില്‍ വിദ്യാര്‍ത്ഥിയായിരിക്കെ എസ്എഫ്ഐയില്‍ പ്രവര്‍ത്തിച്ച് കൊണ്ടാണ് പ്രദീപ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നത്.

1995 ലെ തെരഞ്ഞെടുപ്പിൽ ഒറ്റപ്പാലം നഗരസഭ അംഗമായി. ഇ രാമചന്ദ്രൻ ചെയർമാനായിരിക്കുന്ന കാലത്ത് വൈസ് ചെയർമാനായി. ഭാര്യ: രാജലക്ഷ്‌മി (അധ്യാപിക). മക്കൾ: മൻമോഹൻ (കെഎഎസ് ഓഫീസർ), രാജ്‌മോഹൻ (അഭിഭാഷകൻ), മരുമകൾ: എസ് കെ ശ്രുതി.












Click it and Unblock the Notifications