രാത്രി 12ന് ഉമ്മന്‍ ചാണ്ടിയുടെ മാസ് എന്‍ട്രി; 15 മിനുട്ടില്‍ മാജിക്, കോണ്‍ഗ്രസിനൊപ്പമെന്ന് ഗോപിനാഥും കൂട്ടരും
പാലക്കാട്: കോണ്‍ഗ്രസ് നേതാക്കളെ ഞെട്ടിച്ച് കൊണ്ടാണ് പാലക്കാട് മുന്‍ ഡിസിസി അധ്യക്ഷന്‍ എവി ഗോപിനാഥ് പടയെടുത്തത്. രണ്ടാഴ്ചയായി ഒരു വിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറായിരുന്നില്ല. വയനാട്ടിലും മറ്റു ജില്ലകളിലും കോണ്‍ഗ്രസിനെ കുഴക്കി പ്രാദേശിക നേതാക്കള്‍ രാജിവെക്കുന്ന വേളയില്‍ തന്നെയായിരുന്നു പാലക്കാട്ടേയും സംഭവവികാസങ്ങള്‍.
ഷാഫി പറമ്പില്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ വിജയം തുലാസിലാക്കുന്ന നീക്കത്തില്‍ നിന്ന് ഗോപിനാഥിനെ പിന്തിരിപ്പിക്കാന്‍ പലവിധ ശ്രമങ്ങളും നടന്നു. ഒടുവില്‍ ചൊവ്വാഴ്ച രാത്രി 12ന് ഉമ്മന്‍ ചാണ്ടി നേരിട്ടുവന്നു. പ്രശ്‌നം തീര്‍ന്നു, ശുഭം!! വിശദാംശങ്ങള്‍ ഇങ്ങനെ....
ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ട്വന്റി20 മത്സരത്തിന്റെ തകര്‍പ്പന്‍ ചിത്രങ്ങള്‍ കാണാം
Recommended Video

നേതാക്കളെ ഞെട്ടിച്ച നീക്കം
കോണ്‍ഗ്രസ് നേതാക്കളെ ഞെട്ടിച്ചു കൊണ്ടാണ് മുന്‍ ഡിസിസി അധ്യക്ഷന്‍ എവി ഗോപിനാഥ് പാലക്കാട് പുതിയ നീക്കത്തിന് തുടക്കമിട്ടത്. പാര്‍ട്ടിയുടെ അവഗണന ഇനിയും സഹിക്കാന്‍ വയ്യെന്ന് പ്രഖ്യാപിച്ച അദ്ദേഹം പരിഹാരം ആവശ്യപ്പെട്ട ചില കാര്യങ്ങള്‍ മുന്നോട്ടുവച്ചു. പരിഹാരമായില്ലെങ്കില്‍ കടുത്ത തീരുമാനം എടുക്കുമെന്നും പ്രഖ്യാപിച്ചു.

ഷാഫി പറമ്പിലിനെതിരെ മല്‍സരിക്കും
പാര്‍ട്ടിയിലെ അവണഗന ഇനിയും തുടരാന്‍ സാധിക്കില്ലെന്നും പാലക്കാട് നിയമസഭാ മണ്ഡലത്തില്‍ ഷാഫി പറമ്പിലിനെതിരെ മല്‍സരിക്കുമെന്നും പ്രഖ്യാപിച്ചാണ് ഗോപിനാഥ് രംഗത്തുവന്നത്. അവസരം ഉപയോഗിക്കാന്‍ സിപിഎമ്മും ബിജെപിയും ഒരുപോലെ കാത്തിരുന്നു. ഇക്കാര്യം മുന്‍കൂട്ടി കണ്ടാണ് കോണ്‍ഗ്രസ് തിടുക്കത്തില്‍ സമവായ നീക്കം തുടങ്ങിയത്.

ചെന്നിത്തല വിളിച്ചെങ്കിലും
ഡിസിസി അധ്യക്ഷനാകേണ്ടി വരുമെന്ന് ഗോപിനാഥിനെ നേരത്തെ രമേശ് ചെന്നിത്തല അറിയിച്ചിരുന്നുവത്രെ. പിന്നീട് യാതൊരു നടപടിയുമുണ്ടായില്ല. മാത്രമല്ല തീരുമാനം മരവിപ്പിക്കുകയും ചെയ്തു. ഇതാണ് ഗോപിനാഥിനെ ചൊടിപ്പിച്ചത്. സമ്മര്‍ദ്ദം ശക്തമാക്കാന്‍ അദ്ദേഹത്തിന് പിന്തുണയുമായി പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിലെ 11 കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിക്ക് ഒരുങ്ങി.

പഞ്ചായത്ത് വീണാല്‍ നാണക്കേട്
പെരുങ്ങോട്ടുകുറിശ്ശി പഞ്ചായത്തില്‍ 16 അംഗങ്ങളാണുള്ളത്. 11 അംഗങ്ങളുള്ള കോണ്‍ഗ്രസ് ആണ് ഭരിക്കുന്നത്. കോണ്‍ഗ്രസ് അംഗങ്ങള്‍ രാജിവെച്ചാല്‍ പഞ്ചായത്ത് ഭരണം വീഴും. കോണ്‍ഗ്രസിന് സംസ്ഥാനതലത്തില്‍ തന്നെ അത് വലിയ നാണക്കേടായി മാറുമെന്ന സാഹചര്യം വന്നതോടെ രമ്യ ഹരിദാസും ശ്രീകണ്ഠനും ഗോപിനാഥിനെ കണ്ടു.

ഒരു ഗ്രൂപ്പിലുമില്ല
ഗ്രൂപ്പ് കളിയാണ് കോണ്‍ഗ്രസില്‍ നടക്കുന്നതെന്ന് ഗോപിനാഥ് പറയുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് പിസി ചാക്കോ പാര്‍ട്ടി വിട്ട് എന്‍സിപിയില്‍ ചേര്‍ന്നത്. കെ സുധാകരനും സമാനമായ ആരോപണം ഉന്നയിച്ചിരിക്കുന്നു. ഏതെങ്കിലും ഗ്രൂപ്പിന്റെ ഭാഗമായി നില്‍ക്കാത്തവര്‍ക്ക് ഒരു സ്ഥാനവുമില്ല. അതിന്റെ ഇരയാണ് ഞാന്‍ എന്നും ഗോപിനാഥ് ആവര്‍ത്തിച്ചു.

നേതാക്കള്‍ കൂട്ടത്തോടെ
അനുനയ നീക്കവുമായി വികെ ശ്രീകണ്ഠന്‍ എംപി, രമ്യ ഹരിദാസ് എംപി എന്നിവര്‍ പെരിങ്ങോട്ടുകുറിശ്ശിയിലെ ഗോപിനാഥിന്റെ വീട്ടിലെത്തി കണ്ടെങ്കിലും ഫലമുണ്ടായില്ല. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും സംസാരിച്ചു. രമേശ് ചെന്നിത്തലയും കെ സുധാകരന്‍ എംപിയും പാലക്കാട്ടെത്തിയെങ്കിലും കാര്യമുണ്ടായില്ല.

ഉമ്മന്‍ ചാണ്ടിയെത്തി
വയനാട്ടിലെ സമാനമായ പ്രശ്‌നങ്ങള്‍ക്ക് ഏകദേശ പരിഹാരം കണ്ടത് കെ സുധാകരനും കെ മുരളീധരനും കൂടെയാണ്. എന്നാല്‍ പാലക്കാട് അതൊന്നും വിലപ്പോയില്ല. തുടര്‍ന്നാണ് ചൊവ്വാഴ്ച രാത്രി 12 മണിക്ക് ഉമ്മന്‍ ചാണ്ടി നേരിട്ടെത്തിയതും ഗോപിനാഥുമായി ചര്‍ച്ച നടത്തിയതും. 15 മിനുട്ട് ചര്‍ച്ച കഴിഞ്ഞതോടെ കോണ്‍ഗ്രസുമായി സഹകരിച്ചു മുന്നോട്ടുപോകുമെന്ന് ഗോപിനാഥ് പ്രഖ്യാപിച്ചു. ഉമ്മന്‍ ചാണ്ടി എത്തുമറിഞ്ഞ് നിരവധി പ്രവര്‍ത്തകര്‍ ഗോപിനാഥിന്റെ വീട്ടിലെത്തിയിരുന്നു.

എല്ലാം കഴിഞ്ഞു എന്ന് പറയാമോ
15 മിനുട്ടില്‍ എന്ത് മാജിക് ആണ് ഉമ്മന്‍ ചാണ്ടി കാണിച്ചതെന്ന ചര്‍ച്ചയും വന്നു. ചില ഉറപ്പുകള്‍ ഗോപിനാഥിന് നല്‍കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം തീരുമാനമെടുക്കുമെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു. ഇതോടെയാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമാകാന്‍ ഗോപിനാഥ് തീരുമാനിച്ചത്. എന്നാല്‍ പൂര്‍ണമായി പാലക്കാട്ടെ പ്രശ്‌നങ്ങള്‍ അവസാനിച്ചു എന്ന് പറയാറായിട്ടില്ല. താല്‍ക്കാലികമായി ശമിച്ചു എന്ന് കരുതാം.
ബോൾഡ് ആൻഡ് ബ്യൂട്ടിഫുൾ കാജൽ അഗർവാൾ- ചിത്രങ്ങൾ കാണാം












Click it and Unblock the Notifications