പാലക്കാട് വേനൽ മഴയിൽ 46 ശതമാനത്തിന്റെ കുറവ്; മലമ്പുഴ ഡാം അടച്ചു
പാലക്കാട്: വേനൽമഴ എത്തിയെങ്കിലും പാലക്കാട് ലഭിച്ചത് ഈ കാലളയവിൽ ലഭിക്കേണ്ടതിലും കുറവ് മഴ. 46 ശതമാനം കുറവ് മഴയാണ് ജില്ലയ്ക്ക് ലഭിച്ചത്. അതേസമയം മഴ പെയ്തതോടെ ഉഷ്ണം കുറഞ്ഞു. ജില്ലയിൽ 42 ഡിഗ്രി വരെയായിരുന്നു നേരത്തേ ചൂട് രേഖപ്പെടുത്തിയത്. ഇതോടെ ജില്ലയിൽ ഉഷ്ണതരംഗം സ്ഥിരീകരിച്ചിരുന്നു. നിലവിൽ 34 ഡിഗ്രിയാണ് ചൂട്.
വരും ദിവസങ്ങളിൽ വേനൽ മഴ കനക്കുമെന്നാണ് പ്രതീക്ഷ. 18 ന് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. റ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.

ഇന്ന് ജില്ലയിൽ മഞ്ഞ അലർട്ടാണ്. 19 നും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
മലമ്പുഴ ഡാം അടച്ചു
ഭാരതപ്പുഴയിൽ മതിയായ വെള്ളം ലഭിച്ചതോടെ മലമ്പുഴ ഡാം അടച്ചു. മെയ് 11 നായിരുന്നു ഡാം തുറന്നത്.ഭാരതപ്പുഴ സ്രോതസ്സാക്കിയ പദ്ധതികളിൽ പമ്പിങ്ങിനാവശ്യമായ വെള്ളം ലഭ്യമാക്കാനായിരുന്നു ഡാം തുറന്നത്.
സെക്കൻഡിൽ 250 ഘനയടി തോതിലാണ് വെളളം പുറത്തേക്ക് വിട്ടത്. 6 ദിവസം കൊണ്ട് 2.9 ദശലക്ഷം ഘനമീറ്റർ വെള്ളം മലമ്പുഴ ഡാമിൽ നിന്ന് ഭാരതപ്പുഴയിലേക്ക് ഒഴുക്കിയെത്തി. വേനൽ മഴയും ലഭിച്ചതോടെ ഭാരതപ്പുഴയിൽ മതിയായ വെള്ളം ഉറപ്പാക്കിയിട്ടുണ്ട്. ഷൊർണൂരിലും വെള്ളം എത്തി. ഇവിടെ 15 ദിവസത്തെ പമ്പിങ്ങിനാവശ്യമായ വെള്ളം ഉണ്ട്. അപ്പോഴേക്കും കാലവർഷം എത്തുമെന്നാണ് വിലയിരുത്തൽ. അതേസമയം ഇനിയും ഭാരതപ്പുഴയിലേക്ക് ഒഴുക്കാനുള്ള വെള്ളം നിലവിൽ ഡാമിലസ്‍ ഇല്ല. അണക്കെട്ടിൽ ഉപയോഗിക്കാവുന്ന അവസ്ഥയിൽ 8.75 ദശലക്ഷം ഘനമീറ്റർ ജലമാണ് ഉള്ളത്.
അതേസമയം ജില്ലയിൽ മഴക്കാലപൂർവ്വശുചീകരണം ആരംഭിച്ചിട്ടുണ്ട്. അടുത്ത മൂന്നാഴ്ചക്കാലത്തേക്ക് പ്രവർത്തനങ്ങൾ സജീവമാക്കുമെന്ന് കളക്ടർ അറിയിച്ചു. മെയ് 24 നകം ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകാനും കളക്ടർ നിർദ്ദേശിച്ചു.












Click it and Unblock the Notifications