പി സരിനെ ഇങ്ങനയിട്ട് വട്ട് കളിപ്പിക്കരുത്'; ട്രോളി വിവാദത്തിൽ സിപിഎമ്മിനെ ട്രോളി വിടി ബൽറാം
പാലക്കാട്ടെ കുഴൽപ്പണ വിവാദത്തിൽ സി പി എം നേതാക്കൾ പങ്കുവെയ്ക്കുന്ന വ്യത്യസ്ത അഭിപ്രായത്തിൽ പരിഹാസവുമായി കോൺഗ്രസ് മുൻ എം എൽ എ വിടി ബൽറാം. പാതിരാ റെയ്ഡ് ഷാഫിയുടെ തിരക്കഥയാണെന്ന് എൽ ഡി എഫ് സ്ഥാനാർത്ഥിയായ പി സരിൻ പറഞ്ഞിരുന്നു. എന്നാൽ ഇതിനെ പാർട്ടി ജില്ലാ സെക്രട്ടറി തള്ളിയിരുന്നു. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് വിടി ബൽറാമിന്റെ പരിഹാസം. മലക്കം മറിഞ്ഞ് നല്ല ശീലമുള്ള ഒരു സ്ഥാനാർത്ഥിയെ കയ്യിൽ കിട്ടിയെന്ന് വച്ച് ആ പാവത്തെ ഇങ്ങനെയിട്ട് വട്ടു കളിപ്പിക്കരുത് എന്നേ സിപിഎം നേതാക്കളോട് പറയാനുള്ളൂവെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

വിടി ബൽറാമിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപാം വായിക്കാം-'1) പാതിരാ റെയ്ഡ് ഷാഫിയുടെ സംവിധാനമെന്ന് സ്ഥാനാർത്ഥി
2) സ്ഥാനാർത്ഥി പറഞ്ഞത് പാർട്ടി നിലപാടല്ല എന്ന് ജില്ലാ സെക്രട്ടറി
3) ജില്ലാ സെക്രട്ടറി പറഞ്ഞതാണ് ശരിയെന്ന് സ്ഥാനാർത്ഥിയുടെ മലക്കം മറിച്ചിൽ
4) ജില്ലാ സെക്രട്ടറി പറഞ്ഞത് ശരിയല്ല, ഷാഫി തന്നെയാണ് സംവിധായകൻ എന്ന് സംസ്ഥാന സെക്രട്ടറി
5) സംസ്ഥാന സെക്രട്ടറിയാണ് ശരിക്കും ശരിയെന്ന് സ്ഥാനാർത്ഥി.
6) ഈ നീല പെട്ടിയും പൊക്കിപ്പിടിച്ച് നടക്കാൻ നാണമില്ലേ എന്ന് എൻഎൻ കൃഷ്ണദാസ്.
7) കൃഷ്ണദാസേട്ടൻ എപ്പോഴും ശരിയേ പറയൂ എന്ന് സ്ഥാനാർത്ഥി.
8.) ......
മലക്കം മറിഞ്ഞ് നല്ല ശീലമുള്ള ഒരു സ്ഥാനാർത്ഥിയെ കയ്യിൽ കിട്ടിയെന്ന് വച്ച് ആ പാവത്തെ ഇങ്ങനെയിട്ട് വട്ടു കളിപ്പിക്കരുത് എന്നേ സിപിഎം നേതാക്കളോട് പറയാനുള്ളൂ', പോസ്റ്റിൽ പറഞ്ഞു.
'തെരഞ്ഞെടുപ്പിൽ മനുഷ്യരെ ബാധിക്കുന്ന വിഷയങ്ങളാണ് ചർച്ച ചെയ്യേണ്ടത്. അവർ വെക്കുന്ന കെണിയിൽ വീഴരുതെന്നാണ് ഞാൻ പാർട്ടി പ്രവർത്തകരോട് പറഞ്ഞത്. അതിന് തനിക്ക് ബാധ്യത ഉണ്ട്. പോലീസിന്റെ ഭാഗത്ത് നിന്ന് അലംഭാവം ഉണ്ടായെന്ന് കരുതുന്നില്ല. പോലീസ് വിഷയം അന്വേഷിക്കുന്നുണ്ട്. പോലീസിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്. കള്ളപ്പണം ഒഴുക്കിയിട്ടുണ്ടെങ്കിൽ അത് പോലീസ് അന്വേഷിച്ച് കണ്ടുപിടിക്കണം' എന്നായിരുന്നു ഇന്ന് എഎൻ കൃഷ്ണദാസ് പറഞ്ഞത്. എന്നാൽ ഇതിനെ ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു തള്ളി. കള്ളപ്പണം എത്തിച്ചതിന് തെളിവുണ്ട്, പരാതിയുമായി മുന്നോട്ട് പോകുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഒരു തെളിവുമില്ലാത്ത കൈതോലപ്പായയും ഈന്തപ്പഴത്തിന്റെ കുരുവുമെല്ലാം തിരഞ്ഞെടുപ്പിൽ ചർച്ചയായിട്ടുണ്ടെന്നും ഇതും ചർച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications