കെഎസ്ആർടിസി ഡിപ്പോയിലെ യാര്‍ഡ് തകര്‍ന്നു: ബസുകള്‍ വര്‍ക്കഷോപ്പിലേക്ക് കയറ്റാനാകുന്നില്ല
പാലക്കാട്: കെഎസ്ആർടിസി ഡിപ്പോയലെ യാർഡ് ചെളിക്കുളമായതോടെ കേടുപാടുകൾ നന്നാക്കാനായി ബസുകൾ വർക്ക്ഷോപ്പിലേക്ക് കയറ്റാനാവുന്നില്ല. മഴ പെയ്തതോടെ യാർഡ് മുഴുവൻ കുഴിയാവുകയും വെള്ളം കെട്ടി നിന്നതോടെയാണ് ചെളിക്കുളമാവുകയും ചെയ്തത്. ഡിപ്പോ ഓഫീസിന്റെ മുന്നില്‍ ബസുകള്‍ നിര്‍ത്തിയിട്ടാണ് ഇപ്പോള്‍ ബസുകളുടെ കേടുപാടുകള്‍ തീര്‍ക്കുന്നത്.
ഇവിടെ ഷെഡ് ഇല്ലാത്തതിനാല്‍ മഴ കൊണ്ട് പണിചെയ്യേണ്ട അവസ്ഥയിലാണ് ജീവനക്കാര്‍. ഇക്കാരണത്താൽ മഴ പെയുമ്പോൾ പണി ചെയാനാവാതെ പലപ്പോഴും സർവീസുകൾ വൈകുന്നതും പരാതിയുണ്ട്. 43 ഷെഡുളുകൾ ഉള്ള ഡിപ്പോയിൽ 36 ബസുകൾ മാത്രമാണ് നിർത്തിയിടുന്നത്. ബാക്കിയുള്ളവ മറ്റു ഡിപ്പോകളിലാണ് നിർത്തിയിടുന്നത്.

ഡിപ്പോയിൽ നിന്നുള്ള സർവീസുകളുടെ എണ്ണം വർധിപ്പിച്ചിട്ടും അതിനനുസരിച്ച് വർക്ക്ഷോപ്പിന്റെ സൗകര്യം വർധിപ്പിച്ചിട്ടില്ല. ഡിപ്പോ പ്രവര്‍ത്തിക്കുന്ന ഓഫീസുകളുടെ അവസ്ഥയും പരിതാപകരമാണ്. പഴയ കെട്ടിടം ചോര്‍ന്നൊലിച്ച അപകടാവസ്ഥയിലാണ്. ജീവനക്കാരുടെ വര്‍ധന കണക്കിലെടുത്ത് പുതിയ കെട്ടിടം നിര്‍മ്മിച്ചിട്ടില്ല.
ജീവനക്കാർക്ക് താമസിക്കാനായി വർഷങ്ങൾക്കു മുൻപ് നിർമ്മിച്ച കെട്ടിടവും ശോചനീയാവസ്ഥയിലാണ്. ആവശ്യത്തിന് ഇരിപ്പിടമില്ലാത്തതും തകർന്ന ശുചിമുറികളും യാത്രക്കാരെയും ദുരിതത്തിലാക്കുന്നു. ഡിപ്പോയില്‍ യാര്‍ഡ് നവീകരിക്കുന്നതിന് എംഎല്‍എ ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ അനുവദിച്ചിട്ടുള്ളതായും എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ലെന്നും ഡിപ്പോ അധികൃതര്‍ പറഞ്ഞു.












Click it and Unblock the Notifications