ഒരു കോടി 12 ലക്ഷം രൂപയുമായി മണ്ണാർക്കാട് സ്വദേശി അറസ്റ്റിൽ: പണവുമായെത്തിയ കാര്‍ കസ്റ്റഡിയില്‍!
പാലക്കാട്: തമിഴ്നാട്ടിലെ സേലത്തു നിന്നും മണ്ണാർക്കാട് കേന്ദ്രീകരിച്ച് വിതരണത്തിനു കൊണ്ടുവരികയായിരുന്ന ഹവാല പണമായ ഒരു കോടി 12 ലക്ഷം രൂപ മലമ്പുഴ പോലീസ് പിടിച്ചെടുത്തു. മണ്ണാർക്കാട് സ്വദേശിയായ യുവാവിനെയും, പണം കടത്താൻ ഉപയോഗിച്ച കാറും പോലിസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാർ ബെഹ്റിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ക്രൈം സ്ക്വാഡും മലമ്പുഴ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഇന്ന് പുലർച്ചെ മലമ്പുഴ- കഞ്ചിക്കോട് റൂട്ടിൽ പന്നിമട എന്ന സ്ഥലത്തു വെച്ച് കാർ കസ്റ്റഡിയിലെടുത്തത്.
മണ്ണാർക്കാട്, കൊടക്കാട്, പത്തരി വീട്ടിൽ അബ്ദുൾ റസാഖ് (33) ആണ് പോലീസ് പിടിയിലായത്. കാറിന്റെ സീറ്റിനടിയിലും ഡിക്കിയുടെ ഡോർ പാഡിലും പ്രത്യേക രഹസ്യ അറകളിൽ സൂക്ഷിച്ചാണ് പണം കടത്തിയത്. 2000ന്റെ യും 500ന്റെയും നോട്ടുകെട്ടുകളാണ് കടത്തിയത്. പ്രതിയെ ചോദ്യം ചെയ്തു വരുന്നു. പണത്തിന്റെ ഉറവിടം സമ്പന്ധിച്ച് അന്വേഷണം നടത്തി വരികയാണ്. രണ്ടാഴ്ച മുമ്പ് രണ്ട് കോടി ഹവാല പണവുമായി പെരിന്തൽമണ്ണ സ്വദേശിയെ പട്ടാമ്പിയിൽ വെച്ച് അറസ്റ്റു ചെയ്തിരുന്നു. പണത്തിൽ കള്ളനോട്ടുകൾ ഉണ്ടോ എന്ന് പരിശോധിച്ചു വരികയാണ്. പ്രതിയെയും, പണവും ഇന്ന് കോടതിയിൽ ഹാജരാക്കും. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധന ഊർജ്ജിതമാക്കാനാണ് തീരുമാനം.
പാലക്കാട് ഡിവൈഎസ്പി ജി.ഡി. വിജയകുമാർ, ക്രൈം സ്ക്വാഡ് അംഗങ്ങളായ എസ് ഐ എസ്. ജലീൽ, ടി.ആർ. സുനിൽ കുമാർ , ടി.ജെ. ബ്രിജിത്ത്, കെ. അഹമ്മദ് കബീർ, യു. സൂരജ് ബാബു, ആർ. വിനീഷ്, ആർ. രാജീദ്, കെ. ദിലീപ്, ഷമീർ, മലമ്പുഴ പോലീസ് സ്റ്റേഷനിലെ എസ് സി പി ഒ കെ.എൻ. നീരജ് ബാബു, സി പി ഒ. ജി. സാജൻ, ഡ്രൈവർ സതീഷ്, ഹോം ഗാർഡ് സുനിൽ കുമാർ എന്നിവരടങ്ങിയ സംഘമാണ് ഹവാല പണം പിടിച്ചെടുത്തത്.