പാലക്കാട് തകർത്ത് പെയ്ത് മഴ; നെല്ലിയാമ്പതിയിൽ യാത്ര നിരോധം, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
പാലക്കാട്: കനത്ത കാലവർഷത്തിൻ്റെയും മഴക്കെടുതികളുടെയും പശ്ചാത്തലത്തിൽ നെല്ലിയാമ്പതിയിലേക്ക് യാത്ര നിരോധനം. ചുരം റോഡുകളിലൂടെയുള്ള പൊതുഗതാഗതവും പ്രദേശവാസികളുടെ അത്യാവശ്യഘട്ടങ്ങളിൽ ഒഴികെയുള്ള രാത്രി യാത്രയും (വൈകുന്നേരം 6 മണി മുതൽ രാവിലെ 6 മണി വരെ)ഇന്ന് മുതൽ നിരോധിച്ചതായി കളക്ടർ അറിയിച്ചു.
മഴ തുടരുന്ന പശ്ചാത്തലത്തിൽ ജില്ലയിൽ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, അംഗണവാടികൾ, കിൻറർഗാർട്ടൻ, മദ്രസ്സ, ട്യൂഷൻ സെൻ്റർ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും റസിഡൻഷ്യൽ രീതിയിൽ പഠനം നടത്തുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്കും നവോദയ വിദ്യാലയത്തിനും അവധി ബാധകമല്ല.

ഇറിഗേഷൻ ഡിവിഷൻ ചിറ്റൂരിനു കിഴിലുള്ള മീങ്കര ഡാമിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ നാളെ ഷട്ടറുകൾ തുറക്കും. പരമാവധി ജലനിരപ്പ് 156.36 മീറ്ററും ഇപ്പോഴത്തെ ജലനിരപ്പ് 156.02 മീറ്ററുമാണ്. 'നീരൊഴുക്ക് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ഡാമിൻറെ മൂന്നാം പ്രളയ മുന്നറിയിപ്പ് ജലനിരപ്പായ 156.06 മീറ്ററിലേക്ക് അടുത്തു കൊണ്ടിരിക്കുന്നതിനാൽ ഡാമിൻ്റെ സ്‌പിൽവേ ഷട്ടറുകൾ നാളെ രാവിലെ 7.00 മണിക്ക് തുറക്കുന്നതാണ്. ഈ സാഹചര്യം മുൻനിർത്തി ഗായത്രിപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണം', കളക്ടർ അറിയിച്ചു.
മംഗലം ഡാമിന്റെ വൃഷ്ടി പ്രദേശത്തു ഉരുൾ പൊട്ടിയതിനാൽ ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ചു വരുന്നുണ്ട് . ഡാമിന്റെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് സ്പിൽവേ ഷട്ടറുകൾ തുറന്നിരിക്കുന്നത് മൂലം ചെറുകുന്നം പുഴയിലേക്ക് അധിക ജലം എത്തുന്നതാണ് .അതിനാൽ പുഴയുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നും കളക്ടർ അറിയിച്ചു.
ആളിയാർഡാമിന്റെ സ്പിൽവേ ഷട്ടറുകൾ തുറന്നിട്ടുണ്ട്. 11 സ്പിൽവെ ഷട്ടറുകൾ 15 സെ.മി വീതമാണ് തുറന്നത്. ചിറ്റൂർ പുഴയുടെ തീരത്തുള്ളവർക്ക് ജാഗ്രത നിർദ്ദേശം നൽകി. കക്കയം ഡാമിലെ ജലനിരപ്പ് 757.50 മീറ്ററായി ഉയർന്നതോടെ ഇവിടെ റെഡ് അലെർട്ട് പ്രഖ്യാപിച്ചു. പരമാവധി ജലനിരപ്പായ 758.05 മീറ്ററില്‍ എത്തിയാൽ തിങ്കളാഴ്ച രാത്രി ഒരു മണിയോടെ ഡാം തുറന്നുവിട്ടേക്കും. കുറ്റ്യാടിപ്പുഴയുടെ തീരത്തുള്ളവർ ജാഗ്രത പുലർത്തണമെന്ന് അധികൃതർ അറിയിച്ചു.
അതേസമയം പാലക്കാട് നാളെ യെല്ലോ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്.












Click it and Unblock the Notifications