പാലക്കയം കൈക്കൂലി കേസ്; പിന്നാലെ പാലക്കാട് വില്ലേജ് ഓഫീസുകളിൽ കളക്ടറുടെ മിന്നൽ പരിശോധന
പാലക്കയം കൈക്കൂലി കേസിന്റെ പശ്ചാത്തലത്തിൽ ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം വില്ലേജ് ഓഫീസുകളിൽ പരിശോധന നടത്തി. യാക്കര, പാലക്കാട് 1 വില്ലേജുകളിലാണ് പരിശോധന നടത്തിയത്. അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ്, സീനിയര്‍ സൂപ്രണ്ട് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. ഓഫീസും റവന്യൂ രേഖകളും സംഘം പരിശോധിച്ചു.
കഴിഞ്ഞ ദിവസം എ ഡി എമ്മിന്റെ നേതൃത്വത്തിൽ അഗളി വില്ലേജിലും കലക്ടറേറ്റിലെ പരിശോധന സംഘം മറ്റ് 12 വില്ലേജ് ഓഫീസുകളിലും പരിശോധന നടത്തിയിരുന്നു. വരും ദിവസങ്ങളിൽ താഴെ പറയുന്ന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

1. താലൂക്ക് ഓഫീസുകളില്‍ അടുത്തമാസം നടക്കുന്ന വില്ലേജ് ഓഫീസര്‍മാരുടെ യോഗത്തില്‍ ജില്ലാ കലക്ടര്‍ പങ്കെടുത്ത് വിഷയത്തിന്റെ തീവ്രതയും പ്രാധാന്യവും നേരിട്ട് ബോധ്യപ്പെടുത്തും.
2. എല്ലാ വില്ലേജ് ഓഫീസുകളിലും ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ആകസ്മിക സന്ദര്‍ശനം നടത്തും. 157 വില്ലേജുകളില്‍ ആറ് മാസം കൊണ്ട് പരിശോധന പൂര്‍ത്തിയാക്കും.
3. ചാര്‍ജ്ജ് ഓഫീസര്‍മാരായ ജൂനിയര്‍ സൂപ്രണ്ടുമാരും യൂണിറ്റ് ഓഫീസര്‍മാരായ ഡെപ്യൂട്ടി കലക്ടര്‍മാരും സമയ പട്ടിക തയ്യാറാക്കി വില്ലേജ് ഓഫീസുകളില്‍ പരിശോധന നടത്തും.
4. വില്ലേജ് ഓഫീസുകളില്‍ സന്ദര്‍ശകരായ പൊതുജനങ്ങളുടെ പേരും ഫോണ്‍ നമ്പറും രേഖപ്പെടുത്തുന്നതിന് രജിസ്റ്റര്‍ സൂക്ഷിക്കും. കലക്ടറേറ്റില്‍ നിന്നുള്ള പരിശോധനാ വേളയില്‍ ഈ രജിസ്റ്റര്‍ പരിശോധിച്ച് സന്ദര്‍ശകര്‍ക്ക് വില്ലേജ് ഓഫീസില്‍ നിന്നും ലഭ്യമായ സേവനത്തെ കുറിച്ച് ഫോണില്‍ വിളിച്ച് അന്വേഷിക്കും. ഇതിനായി കലക്ടറേറ്റില്‍ ഒരു സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തും.
അതിനിടെ മേലുദ്യോഗസ്ഥരുടെ സഹായത്തോടെയാണ് താൻ കൈക്കൂലി വാങ്ങിയതെന്ന് പാലക്കയം കൈക്കൂലി കേസ് പ്രതി സുരേഷ് കുമാര്‍ പോലീസിന് മൊഴി നൽകി. എന്നാൽ ആരൊക്കെയാണ് തന്നെ സഹായിച്ചതെന്ന് ഇയാൾ വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞ ദിവസമായിരുന്നു പാലക്കയം വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് സുരേഷ് കുമാറിനെ വിജിലൻസിന്റെ പിടിയിലാകുന്നത്. മഞ്ചേരി സ്വദേശിയില്‍ നിന്ന് 2500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയായിരുന്നു അറസ്റ്റ്. തുടർന്ന് ഇയാൾ ഇയാൾ താമസിക്കുന്ന മണ്ണാർക്കാട്ടെ ലോഡ്ജ് മുറിയിൽ നിന്നും മുപ്പത്തി അഞ്ച് ലക്ഷത്തി ഏഴായിരം രൂപ പിടികൂടി. 45 ലക്ഷം രൂപയുടെ സ്ഥിര നിക്ഷേപത്തിന്റെ രേഖകൾ കണ്ടെടുത്തു. 25 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപം ഉണ്ടെന്നും കണ്ടെത്തിയിരുന്നു.












Click it and Unblock the Notifications