ബാബുവിന്റെ ഭൂമിയില്‍ വേലി കെട്ടി ബിജെപി: സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധം
പത്തനംതിട്ട: പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടേയുള്ള സി പി എം നേതാക്കള്‍ക്കെതിരെ കുറിപ്പെഴുതിവെച്ച് ആത്മഹത്യ ചെയ്ത പത്തനംതിട്ട പെരുന്നാട്ടിലെ ബാബുവിന്റെ തർക്ക ഭൂമിയിൽ വേലികെട്ടി ബിജെപി. പഞ്ചായത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് വേണ്ടി അളന്ന ഭൂമിയിലാണ് വേലി കെട്ടിയത്. ഈ സ്ഥലത്തെച്ചൊല്ലിയുള്ള തർക്കാണ് ബാബുവിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്. അതേസമയം, ബാബുവിന്റെ ആത്മഹത്യാക്കുറിപ്പിൽ പരാമർശിച്ചിരുന്ന സി പി എം നേതാക്കൾക്കെതിരെ നൽകിയ പരാതിയിൽ പൊലീസ് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി പ്രതിഷേധവും ആരംഭിച്ചിട്ടുണ്ട്.

പെരുനാട്ടിലെ സി പി എം നേതാക്കളുടെ സ്വച്ഛാധിപത്യവും ധാർഷ്ട്യവും കാരണം അടുത്തിടെ പല ജീവനുകളാണ് ഇവിടെ പൊലിഞ്ഞിരിക്കുന്നതെന്നാണ് ബി ജെ പി നേതൃത്വം ആരോപിക്കുന്നത്. പേവിഷ ബാധയേറ്റു മരിച്ച അഭിരാമി, മാമ്പാറ സ്വദേശിനി പൊന്നമ്മ, കുമ്പഴയിലുള്ള അമൃത, മഠത്തുംമൂഴി ബാബു തുടങ്ങി അറിയാതെ പോയവരും ഉണ്ടാകാം. ജനാധിപത്യത്തെ തിരസ്കരിച്ച് ഭീകരതയുടെ പ്രതീകമായി മാറിയിരിക്കുന്ന അത്യാർത്തിക്കാർ പാവപ്പെട്ടവരുടെ രക്തം ഊറ്റി കുടിച്ച് കൊഴുത്ത് തടിക്കുകയാണെന്നും ബി ജെ പി പെരുനാട് പഞ്ചായത്ത് ആരോപിക്കുന്നു

ഈ ഏകാധിപത്യ സംവിധാനത്തോട് ചേർന്ന് നിൽക്കാൻവിസ്സമതിക്കുന്നവരെയും ലാഭേച്ചയെ നശിപ്പിക്കാനോ എതിർക്കുന്നവരെയും ഏതു വിധേനയും നശിപ്പിക്കാനോ കൊല്ലാനോ ഇവർ മടിക്കില്ല. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മടത്തുമൂഴി മേലേതിൽ ശ്രീ. ബാബുവിന്റെ ആത്മഹത്യ. സി പി എം നേതാക്കളായ പി എസ് മോഹനൻ, റോബിൻ കെ. തോമസ്, ശ്യാം എം.എസ്. (വിശ്വൻ) എന്നിവർ ചേർന്ന് ഭീക്ഷണിപ്പെടുത്തിയും മാനസികമായി പീഡിപ്പിച്ചും ബലമായി ബാബുവിന്റെ ഭൂമി അളന്നെടുക്കുവാനുള്ള നീക്കത്തിൽ മനം നൊന്താണ് ബാബു സ്വന്തം കൈപ്പടയിൽ കുറിപ്പ് എഴുതി വച്ച ശേഷം തൂങ്ങി മരിച്ചത്.

തുടർച്ചയായ പീഡനങ്ങളിൽ നിന്നും സ്ഥലം കൈയേറുന്നതിൽ നിന്നും ഒഴിവാക്കാൻ മനസാക്ഷിയില്ലാത്ത നേതാക്കൾ അഞ്ചു ലക്ഷം രൂപയാണ് ബാബുവിനോട് ആവശ്യപ്പെട്ടത്. കൂടാതെ 20 ലക്ഷം രൂപ തകർന്നിരിക്കുന്ന സഹകരണ സൊസൈറ്റിയിൽ നിക്ഷേപിക്കാനും ആജ്ഞാപിച്ചു. മഠത്തുംമൂഴി വലിയ പാലത്തിൽ നിന്നും 100 മീറ്റർ ഉള്ളിലായി രണ്ട് ശുചിമുറി സമുച്ചയങ്ങൾ നിലവിലുണ്ട്.

ഇവിടെയുള്ള വെയിറ്റിംഗ് ഷെഡ് സി പി എം ഗുണ്ടകൾക്ക് ഇരുട്ടിന്റെ മറപറ്റി മദ്യപിക്കാനും സാമൂഹ്യ വിരുദ്ധർക്ക് ആഭാസത്തരം കാണിക്കാനും മാത്രം ഉപയോഗിക്കുന്നതാണ്. ബസ് അവിടെ നിന്നും 50 മീറ്റർ മാറിയാണ് നിർത്തുന്നത്. എന്നിട്ടും സ്ഥലം കൈയ്യേറി ഇതൊക്കെ നിർമ്മിക്കണം എന്ന് ആവശ്യപ്പെടുന്നത് അഴിമതി കാട്ടാൻ വേണ്ടി മാത്രമാണ്. ചങ്ക് പൊട്ടി മരിക്കാൻ നേരം ബാബു എഴുതിയ ആത്മഹത്യ കുറിപ്പ് കള്ളമാണെന്ന് സി പി എമ്മിന്റെ ന്യായീകരണം പൊതുജനങ്ങൾ തള്ളികളഞ്ഞിരിക്കുന്നുവെന്നും ബി ജെ പി വ്യക്തമാക്കുന്നു

ബാബുവിന്റെ അസ്വാഭിക മരണത്തിൽ സി പി എം നേതാക്കളുടെ പങ്ക് അന്വേഷിക്കണം എന്നും അവരെ അറസ്റ്റ് ചെയ്ത് നിയമത്തിന്റെ മുമ്പിൽ കൊണ്ടുവരണം എന്നും ആവശ്യപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യ പോലീസിൽ പരാതിപ്പെട്ടിരുന്നു. എന്നാൽ ഇത്രയും സമയം കഴിഞ്ഞിട്ടും കേസ് രജിസ്റ്റർ ചെയ്യാനോ പ്രതികളെ അറസ്റ്റ് ചെയ്യാനോ പോലീസ് തയ്യാറായിട്ടില്ല. പോലീസിന്റെ അനാസ്ഥയ്ക്കെതിരെയുള്ള പ്രതിഷേധം ബി ജെ പി തുടരുമെന്നും പാർട്ടി നേതൃത്വം ചൂണ്ടിക്കാട്ടുന്നു.












Click it and Unblock the Notifications