ആദ്യം കാപ്പ, പിന്നെ കഞ്ചാവും വധശ്രമവും: ഇവരൊക്കെ സിപിഎമ്മില്‍ ചേരുന്നതില്‍ അത്ഭുതമില്ല; കെ സുരേന്ദ്രന്‍
പത്തനംതിട്ട: സിപിഎം മാഫിയകളെയും ക്രിമിനലുകളെയും പച്ചപരവതാനി വിരിച്ച് സ്വീകരിക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പത്തനംതിട്ടയിൽ കാണുന്നതെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. കാപ്പാ കേസ് പ്രതിക്കും കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയ്ക്കും പിന്നാലെ വധശ്രമക്കേസിൽ ഒളിവിലുള്ള പ്രതിയും സി പി എമ്മിൽ ചേർന്നതിൽ ഒരു അത്ഭുതവുമില്ലെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
ക്രിമിനലുകൾക്ക് ഭരണത്തിന്റെ തണലിൽ സംരക്ഷണം കൊടുക്കാമെന്ന വാഗ്ദാനമാണ് സി പി എം നൽകുന്നത്. തെറ്റായരീതിയിൽ പ്രവർത്തിക്കുന്നവരെ സ്ഥാനത്ത് നിന്നും മാറ്റിനിർത്തുന്നതാണ് ബി ജെ പിയുടെ രീതി. എന്നാൽ അത്തരക്കാരെ രണ്ട് കൈയ്യും നീട്ടി സ്വീകരിക്കുന്ന സമീപനമാണ് സി പി എമ്മിനുള്ളത്. നേരത്തെ തന്നെ സർക്കാർ മാഫിയകൾക്ക് ഒത്താശ ചെയ്തു കൊടുത്തുകൊണ്ടിരിക്കെയാണ് സാമൂഹ്യവിരുദ്ധരെ സ്വീകരിക്കാൻ ആരോഗ്യമന്ത്രി പത്തനംതിട്ടയിൽ നേരിട്ടെത്തുന്നത്.

മുദ്രാവാക്യം വിളിച്ചാണ് മന്ത്രി ഇത്തരക്കാരെ പാർട്ടിയിലേക്ക് ആനയിക്കുന്നത്. കേരളം പനിയിൽ വിറങ്ങലിച്ച് നിൽക്കുമ്പോഴാണ് ആരോഗ്യമന്ത്രി കാപ്പ- കഞ്ചാവ് കേസ് പ്രതികളെ വരവേൽക്കുന്നത്. കോളറ പോലുള്ള നിർമ്മാർജനം ചെയ്യപ്പെട്ട രോഗങ്ങൾ തിരിച്ചുവരുകയാണ്. ഡെങ്കിയും എച്ച്1 എൻ1 ഉം സർവ്വസാധാരണവുമാവുകയാണ്. പനിബാധിച്ച് നൂറുകണക്കിനാളുകളാണ് കേരളത്തിൽ മരണപ്പെടുന്നത്. ഇതിലൊന്നും ശ്രദ്ധയില്ലെങ്കിലും ഗുണ്ടകളെ പാർട്ടിയിൽ ചേർക്കാൻ ആരോഗ്യമന്ത്രിക്ക് വലിയ താത്പര്യമാണ്.
പോപ്പുലർഫ്രണ്ട് നിരോധനത്തിന് ശേഷം ഭീകരവാദ സ്വഭാവമുള്ളവർക്ക് വേണ്ടിയായിരുന്നു സി പി എമ്മിന്റെ വാതിലുകൾ തുറന്നിട്ടിരുന്നത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരെ റിക്രൂട്ട്മെന്റ് ചെയ്ത സി പി എമ്മിനെ ആലപ്പുഴയിലും കണ്ണൂരുമെല്ലാം അടിസ്ഥാന ജനവിഭാഗം കയ്യൊഴിഞ്ഞ കാഴ്ചയാണ് പൊതുതിരഞ്ഞെടുപ്പിൽ കണ്ടത്. മതതീവ്രവാദികൾക്കും സാമൂഹ്യവിരുദ്ധൻമാർക്കും സംരക്ഷണം നൽകുന്ന പാർട്ടിയായി സി പി എം അധപതിച്ചു കഴിഞ്ഞുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
അതേസമയം, സി പി എമ്മിലേക്ക് പുതുതായി വന്നവര്‍ക്ക് ' രാഷ്ട്രീയമായി' ഒരുപാട് കേസുകൾ കാണുമെന്നായിരുന്നു സി പി എം പത്തനതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവിന്റെ പ്രതികരണം. പാര്‍ട്ടിയിലേക്ക് വന്നവര്‍ക്കെതിരേയുള്ള കേസുകള്‍ രാഷ്ട്രീയമായതാണെന്നും അതെല്ലാം ഒത്തുതീര്‍പ്പാക്കുമെന്നും ജില്ലാ സെക്രട്ടറി ഇന്ന് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വ്യക്തമാക്കി. എന്നാല്‍ ക്രിമിനൽ കേസുകൾ ഒഴിവാക്കാമെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് കാപ്പാ കേസ് പ്രതി ഉൾപ്പെടെ പാർട്ടിയിലേക്ക് വന്നതെന്നാണ് കോൺഗ്രസും ബി ജെ പിയും ആരോപിക്കുന്നത്.












Click it and Unblock the Notifications