ഡിവൈഎഫ്ഐയുടേത് ഗുണ്ടാരാജ്: പത്തനംതിട്ടയിലെ അക്രമത്തില്‍ തുറന്നടിച്ച് സിപിഐ
പത്തനംതിട്ട: ജില്ലയിലെ കൊടുമണ്‍, അങ്ങാടിക്കല്‍ സര്‍വീസ് സഹകരണബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി പി ഐ നേതാക്കളേയും പ്രവർത്തകരേയും അക്രമിച്ച ഡി വൈ എഫ് ഐ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഐ. ബഹുകക്ഷി രാഷ്ട്രീയ വ്യവഹാരത്തില്‍ സംഘര്‍ഷങ്ങള്‍ അസാധാരണമെന്ന് പറയാനാവില്ല.
സംഘര്‍ഷം അക്രമത്തിലേക്ക് തിരിയുന്നതും അക്രമസംഭവങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി ആക്രമണകാരികള്‍ തന്നെ പ്രചരിപ്പിക്കുന്നതും രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ തലത്തില്‍ നിന്നും ക്രിമിനല്‍ ഗുണ്ടാ പ്രവര്‍ത്തനമായി തരംതാഴുന്നതുമാണ് സമൂഹത്തെ അസ്വസ്ഥമാക്കുന്നതാണെന്നാണ് പാർട്ടി മുഖപത്രമായ ജനയുഗം മുഖപ്രസംഗത്തിലൂടെ സി പി ഐ വ്യക്തമാക്കുന്നത്.
'ദിലീപ് നിരപരാധിയാണെന്ന് ബാലചന്ദ്രകുമാർ തന്നെ പറഞ്ഞ് കഴിഞ്ഞു: എന്തുകൊണ്ട് വിശ്വസിച്ചുകൂടാ'
ജനങ്ങള്‍ക്കിടയില്‍ ഭീതിപരത്തി ഗുണ്ടാരാജ് ഉറപ്പിക്കാനുള്ള കുതന്ത്രത്തിന്റെ ഭാഗമാണത്. രാജ്യത്തിന്റെ പല ഭാഗത്തും തീവ്ര വര്‍ഗീയതയും അക്രമാസക്ത ദേശീയതയും ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തുന്നതിന് ഉപയോഗിച്ചുപോരുന്ന ഫാസിസ്റ്റ് തന്ത്രമാണ് അത്.സംഘടനയുടെ നേതൃത്വം അത്യന്തം ഹീനമായ ആക്രമണത്തെയും അത് വീഡിയോയില്‍ പകര്‍ത്തി പ്രചരിപ്പിച്ച രോഗാതുരമായ മാനസികാവസ്ഥയേയും അപലപിക്കാന്‍ ഇനിയും മുന്നോട്ടു വന്നിട്ടില്ലെന്നത് സമൂഹത്തിനു നല്കുന്ന അപായ സൂചന അവഗണിക്കാവുന്നതല്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
രാജകുമാരിയെപ്പോലെ.... സുന്ദരി: സാരിയില്‍ തിളങ്ങി സൂര്യ ജെ മേനോന്‍ ചിത്രങ്ങള്‍ വൈറല്‍
ജനാധിപത്യത്തിന്റെ ബാനറില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പേരില്‍ രംഗത്തുവന്ന ഗുണ്ടാസംഘമാണ് സി പി ഐ പ്രാദേശിക നേതാക്കള്‍ക്കും അവരുടെ വീടുകള്‍ക്കും നേരെ അക്രമം അഴിച്ചുവിട്ടത്. തങ്ങളുടെ പേരില്‍ നടന്ന അക്രമസംഭവങ്ങളെ അപലപിക്കാന്‍ ആ സംഘടന മുതിരാത്തിടത്തോളം അവര്‍ ഗുണ്ടാസംഘങ്ങള്‍ക്ക് പാളയം ഒരുക്കുന്നു എന്നുവേണം കരുതാന്‍. സംസ്ഥാനത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുനല്കാന്‍ പ്രതിജ്ഞാബദ്ധമായ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അവിഭാജ്യ ഘടകമായ ഒരു സംഘടനയുടെ പേരില്‍ അരങ്ങേറിയ അക്രമസംഭവങ്ങള്‍ ഫലത്തില്‍ മുന്നണിയേയും അത് നേതൃത്വം നല്കുന്ന സര്‍ക്കാരിനെയുമാണ് പ്രതിരോധത്തിലും പ്രതിക്കൂട്ടിലുമാക്കുന്നത്.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയും അതിലെ ഘടകകക്ഷികളും അവയുടെ ബഹുജന മുന്നണികളും ഗുണ്ടകളുടെയും സാമൂഹ്യവിരുദ്ധരുടെയും താവളം ആയിക്കൂട. എല്‍ഡിഎഫിനെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച് വീണ്ടും അധികാരത്തിലേറ്റിയത് മുന്നണി പ്രവര്‍ത്തകരും അവരുടെ അണികളും മാത്രമല്ല. നിഷ്പക്ഷമതികളായ സാമാന്യജനത്തിന്റെ പിന്തുണയും വോട്ടും കൂടാതെ ആ വിജയം അസാധ്യമായിരുന്നു. അവരില്‍ നിന്ന് എല്‍ഡിഎഫിനെയും സര്‍ക്കാരിനെയും ഒറ്റപ്പെടുത്താനെ ഇത്തരം അക്രമസംഭവങ്ങള്‍ സഹായകമാവുകയെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
അക്രമങ്ങള്‍കൊണ്ടും സര്‍വാധിപത്യ പ്രവണതകള്‍കൊണ്ടും എല്ലാക്കാലത്തും എല്ലാവരെയും നിയന്ത്രിച്ചു നിര്‍ത്താമെന്ന വ്യാമോഹം അസ്ഥാനത്താണെന്ന് ബന്ധപ്പെട്ടവര്‍ തിരിച്ചറിഞ്ഞേ മതിയാവൂ. അക്രമങ്ങളും ജനാധിപത്യ വിരുദ്ധ പ്രവണതകളും നല്കിയ പാഠങ്ങള്‍ തിരിച്ചറിയാനും സ്വയം തിരുത്താനും വൈകുന്നതിന് വലിയ വില നല്‌കേണ്ടിവരുമെന്ന അനുഭവപാഠങ്ങള്‍ അവഗണിക്കുകയൊ വിസ്മരിക്കുകയൊ അരുതെന്നും ജനയുഗം കൂട്ടിച്ചേർത്തു
അതേസമയം അങ്ങാടിക്കല്‍ സര്‍വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുണ്ടായ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. സി പി ഐ പ്രവർത്തകരെ ഡി വൈ എഫ് ഐ പ്രവർത്തർ സഘം ചേർന്ന് മർദ്ദിക്കുന്നതായിരുന്നു ദൃശ്യങ്ങളിലുണ്ടായിരുന്നത്. സി പി ഐ മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം എന്‍ കെ ഉദയകുമാര്‍, എല്‍ സി സെക്രട്ടറി സുരേഷ് ബാബു എന്നിവരുള്‍പ്പടെയുള്ളവർക്കാണ് മർദ്ദനമേറ്റത്. നേരത്തെ തന്നെ സി പി എം - സി പി ഐ സംഘർഷം നിലനില്‍ക്കുന്ന പ്രദേശമാണ് അങ്ങാടിക്കല്‍. ബാങ്ക് തിരഞ്ഞെടുപ്പില്‍ വോട്ടര്‍പട്ടികയില്‍ പേര് ഇല്ലാത്തവര്‍ വോട്ട് ചെയ്യാനെത്തിയത് സി പി ഐ പ്രവർത്തകർ ചോദ്യം ചെയ്തതായിരുന്നു സംഘർഷത്തിന് ഇടയാക്കിയത്.
Recommended Video