'ബാങ്ക് ക്രമക്കേടിനു പിന്നില്‍ ജെനീഷ് കുമാര്‍ എംഎല്‍എ': സിപിഎമ്മിനെ വെട്ടിലാക്കി മുന്‍ സെക്രട്ടറി
പത്തനംതിട്ട: സീതത്തോട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ നടന്ന ക്രമക്കേടുമായി ബന്ധപ്പെട്ട് സിപിഎമ്മിനേയും കോന്നി എംഎല്‍എ കെയു ജനീഷ് കുമാറിനേയും വെട്ടിലാക്കി പുറത്താക്കപ്പെട്ട ബാങ്ക് സെക്രട്ടറിയുടെ ആരോപണം. പാര്‍ട്ടിക്കും എംഎല്‍എയ്ക്കുമെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ബാങ്ക് സെക്രട്ടറിയായിരുന്ന കെയു ജോസ് നടത്തുന്നത്.
എംഎല്‍എ കെയു ജനീഷ് കുമാര്‍ അറിയാതെ ബാങ്കില്‍ ഒരു ഇടപാടും നടക്കില്ലെന്നാണ് അദ്ദേഹം ആരോപിക്കുന്നത്. 1.62 കോടിയുടെ ക്രമക്കേടായിരുന്നു ബാങ്കില്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്നായിരുന്നു പാര്‍ട്ടി അംഗ കൂടിയായ ബാങ്ക് സെക്രട്ടറി കെയു ജോസിനെ പദവിയില്‍ നിന്നും പുറത്താക്കിയത്.

എന്നാല്‍ ക്രമക്കേടില്‍ തന്നെ ബലിയാടാക്കി ബാങ്ക് ഭരണ സമിതിയും ബാങ്കിലെ മുന്‍ ജീവനക്കാരനുമായ കെയു ജനീഷ് കുമാര്‍ എംഎല്‍എയും രക്ഷപ്പെടാന്‍ ശ്രമിക്കുന്നുവെന്നാണ് ജോസ് ആരോപിക്കുന്നത്. 2013 മുതല്‍ 2018 വരെയുള്ള കാലയളവിലാണ് സീതത്തോട് സര്‍വ്വീസ് സഹകരണ ബാങ്കില്‍ 1.62 കോടിയുടെ ക്രമക്കേട് നടന്നാതായി കണ്ടെത്തിയത്. സഹകരണ വകുപ്പ് 2018-19ല്‍ നടത്തിയ അന്വേഷണത്തിലാണ് ബാങ്കിലെ ക്രമക്കേടുകള്‍ കണ്ടെത്തിയത്. തുടര്‍ന്ന് കഴിഞ്ഞ ദിവസം ജോസിനെ സെക്രട്ടറി സ്ഥാനത്ത് നിന്നും പുറത്താക്കിയത്. കഴിഞ്ഞ 6ന് അയച്ച ഉത്തരവ് ഇന്നലെയാണ് ജോസിന് തപാലിൽ എത്തിയത്.
ഇവിടെ വന്നു പോയത് 'മോഹൻലാൽ' തന്നെയല്ലേന്ന് ചുറ്റും കൂടിയവര്‍: കാടുകയറി സൂപ്പര്‍ സ്റ്റാര്‍

എന്നാൽ ക്രമക്കേട് നടന്നത് താൻ ചുമതല വഹിച്ച കാലത്തല്ലെന്നും നടപടി രാഷ്ട്രീയപ്രേരിതമാണെന്നുമാണ് ജോസ് ആരോപിക്കുന്നത്. ക്രമക്കേട് നടന്ന കാലഘട്ടത്തില്‍ ബാങ്കിന്റെ ആങ്ങമൂഴി ശാഖയിൽ അസി. സെക്രട്ടറിയായിരുന്നു അദ്ദേഹം. സേവനത്തിൽനിന്നു വിരമിച്ച കെഎൻ സുബാഷ് ആയിരുന്നു അന്നു സീതത്തോട് ഹെഡ് ഓഫിസിന്റെ സെക്രട്ടറി. ഇദ്ദേഹം പദവി ഒഴിഞ്ഞതിന് ശേഷം 2019 ജൂൺ ഒന്നിനാണ് സീതത്തോട് ബാങ്കിൽ സെക്രട്ടറിയായി ജോസ് ചുമതലയേറ്റത്.

മുന്‍ ബാങ്ക് ഭരണസമിതി നടത്തിയ ക്രമക്കേട് മറച്ചുവെക്കാന്‍ ബോധപൂർവം തന്നെ കരുവാക്കിയുള്ള നീക്കമാണ് നിലവിലുള്ള ഭരണ സമിതിയും രാഷ്ട്രീയ നേതൃത്വവും ശ്രമിക്കുന്നതെന്നുമാണ് ജോസ് ആരോപിക്കുന്നത്. സംഭവത്തില്‍ ബാങ്ക് ഭരണ സമിതിക്കെതിരെയും ബാങ്കിലെ മുന്‍ ജീവനക്കാരനുമായ കെയു ജനീഷ് കുമാര്‍ എംഎല്‍എക്കെതിരെ അനേഷണം ആവശ്യപ്പെട്ട് ജോസ് മുഖ്യമന്ത്രിക്കും സഹകരണ മന്തിക്കും പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഏരിയ കമ്മറ്റി അംഗങ്ങളായ ജോബി ടി ഈശോ , പിആര്‍ പ്രമോദ് , ബാങ്ക് പ്രസിഡന്റ് ടിഎ നിവാസ് എന്നിവരുടെ പേരുകളും സിപിഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗമായ ജോസിന്റെ പരാതിയിലുണ്ട്.

കെയു ജോസിന്റെ ആരോപണം പുറത്ത് വന്നതിന് പിന്നാലെ എംഎല്‍എയുടെ രാജി ആവശ്യപ്പെട്ട് കോന്നി കോണ്‍ഗ്രസ് നേതൃത്വം രംഗത്ത് എത്തിയിട്ടുണ്ട്.കോൺഗ്രസ് മണ്ഡലം കമ്മിറ്റി പുറത്ത് കൊണ്ടു വന്ന സീതത്തോട് സഹകരണ ബാങ്കിലെ തട്ടിപ്പുകൾ പുറത്ത് വരുമ്പോൾ അന്വേഷണം നടത്താതെ ഒളിച്ചു കളിക്കുന്ന സർക്കാരിന് മുൻപിൽ കൊള്ളകളുടെ വിവരങ്ങൾ പരസ്യമായി തന്നെ സിപിഎം നേതാക്കൾ വെളിപ്പെടുത്തിയിട്ടും ഒരു നടപടിയുമില്ലെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.

എല്ലാ കുറ്റവും നിലവിലെ സെക്രട്ടറിയുടെ തലയിൽ കെട്ടി വെച്ചു രക്ഷപെടാൻ ശ്രമിക്കുന്ന യഥാർത്ഥ കൊള്ളസംഘത്തിന് നേതൃത്വം നൽകുന്നത് മുൻ ജീവനക്കാരൻ കൂടിയായ സ്ഥലം എംഎൽഎ തന്നെയാണെന്ന് സെക്രെട്ടറിയുടെ ഗുരുതരമായ വെളിപ്പെടുത്തലും പുറത്ത് വന്നു. സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ചുകൊണ്ട് അന്വേഷണം അട്ടിമറിക്കുന്നത് സിപിഎം നേതൃത്വം തന്നെയാണെന്നാണ് മുൻ ലോക്കൽ സെക്രട്ടറി കൂടിയായ കെയു ജോസ് മുഖ്യമന്ത്രിക്ക് അയച്ച പരാതിയിൽ വളരെ വ്യക്തമായി പറയുന്നുണ്ട്.

ഇപ്പോൾ തന്നെ കോടികളുടെ ക്രമക്കേടുകൾ നടത്തിയ ആളുകളുടെ പേരുകൾ പുറത്ത് വന്നിട്ടുണ്ട്.ഇനിയും പുറത്ത് വരാനും ഉണ്ട്. ഒപ്പം അന്വേഷണം അട്ടിമറിക്കാൻ കൂട്ട് നിന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കുകയും വേണം. ഇത്രയും വിവരങ്ങൾ പുറത്ത് വന്നിട്ടും ഒരു അന്വേഷണത്തിന് മുതിരാത്തത് പ്രതികൾക്ക് സർക്കാരിലുള്ള സ്വാധീനവും,ഉന്നതരായ പ്രതികളെ സംരക്ഷിക്കുവാനുള്ള നീക്കമാണെന്നതിൽ ഒരു സംശയവും ഇല്ലാ. വിശ്വാസയോഗ്യമായ ഏജൻസികൾ ഈ ക്രമക്കേട് അന്വേഷിക്കണമെന്നും കോണ്‍ഗ്രസ് ആരോപിക്കുന്നു.












Click it and Unblock the Notifications