പോപ്പുലർ ഫിനാൻസിന് കേരളത്തിൽ 274 ബ്രാഞ്ചുകൾ: തുടക്കം ചിട്ടിക്കമ്പനിയിൽ,തട്ടിപ്പിന് ഇരയായത് ആയിരങ്ങൾ?
പത്തനംതിട്ട: പോപ്പുലർ ഫിനാൻസ് ഉടമ സ്ഥാപനം പൂട്ടി മുങ്ങിയതോടെ 2000 കോടിയോളം രൂപയാണ് കമ്പനിയെ വിശ്വസിച്ച് നിക്ഷേപം നടത്തിയവർക്ക് നഷ്ടം സംഭവിച്ചിട്ടുള്ളത്. വകയാർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിക്ക് പത്തനംതിട്ട ജില്ലയ്ക്ക് അകത്തും പുറത്തുമായി 274 ശാഖകളാണുള്ളത്. നിരവധി നിക്ഷേപർക്കാണ് ഇതോടെ പണം നഷ്ടമായിട്ടുള്ളത്. ഇതോടെ കേരളത്തിൽ ധനകാര്യ സ്ഥാപനത്തിനെതിരെ സാമ്പത്തിക തട്ടിപ്പിന് പരാതിയുയർന്നിട്ടുണ്ട്.

ഓഫീസ് അടച്ചിട്ട് മുങ്ങി?
സ്ഥാപനത്തിന്റെ ഉടമകളായ ഇണ്ടിക്കാട്ടിൽ റോയ് ഡാനിയേലും കുടുംബവും രണ്ടാഴ്ച മുമ്പാണ് സ്ഥാപനം അടച്ചിട്ട് സ്ഥലംവിടുന്നത്. ഇതോടെ സംഭവത്തിൽ റോയ് ഡാനിയേൽ പ്രഭ ഡാനിയേൽ എന്നിവർക്കെതിരെ പോലീസ് വഞ്ചനാ കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ച് വരികയാണ്. ധനകാര്യസ്ഥാപനത്തെ വിശ്വസിച്ച് പണം നിക്ഷേപിച്ചിട്ടുള്ള 1500ലേറെ നിക്ഷേപകർക്ക് പണം തിരിച്ചുകൊടുക്കാനുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 10000 രൂപ മുതൽ 80 ലക്ഷം രൂപ വരെ പോപ്പുലർ ഫിനാൻസിൽ നിക്ഷേപിച്ചവരുണ്ടെന്നാണ് സംഘം മുങ്ങിയതോടെ പുറത്തുവുരുന്ന കണക്കുകൾ.

ചിട്ടിക്കമ്പനിയായി തുടക്കം
1965ൽ ടികെ ഡാനിയേൽ എന്നയാൾ ചിട്ടിക്കമ്പനിയായി ആരംഭിച്ച സ്ഥാപനമാണ് പിന്നീട് ചിട്ടിക്കമ്പനിയായി മാറുന്നത്. ചിട്ടിക്കമ്പനിക്കൊപ്പം തന്നെ സ്വർണ്ണപ്പണയത്തിന്മേൽ ആളുകൾക്ക് ചെറിയ തോതിൽ വായ്പകളും നൽകിവന്നിരുന്നു. മകൻ തോമസ് ഡാനിയൽ സ്ഥാപനത്തിന്റെ നടത്തിപ്പ് ഏറ്റെടുത്തതിന് പിന്നലെയാണ് കുടുതൽ മേഖലകളിലേയ്ക്ക് ബിസിനസ് വ്യാപിക്കുന്നത്. ഇപ്പോൾ സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 272 ബ്രാഞ്ചുകളാണ് കമ്പനിക്കുള്ളത്.

തെളിവ് ലഭിച്ചു
പോപ്പുലർ ഫിനാൻസിന്റെ പ്രവർത്തനം കഴിഞ്ഞ നാല് വർഷമായി കുത്തഴിഞ്ഞ രീതിയിലായിരുന്നുവെന്നതിന് പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. ജനങ്ങളിൽ നിന്ന് പണം കൃത്യമായി സ്വീകരിക്കുകയും കാലാവധി കഴിഞ്ഞ ശേഷവും നിക്ഷേപം തിരികെ നൽകാതിരിക്കുകയും ചെയ്തതോടെയാണ് പോപ്പുലർ ഫിനാൻസിനെതിരെ പരാതികൾ ഉയകുന്നത്. സ്ഥാപനം ഉടമകൾക്കെതിരെ പരാതി നൽകുന്നവരുടെ എണ്ണം വർധിച്ചതിന് പിന്നാലെ 100 പേർ മൊഴി നൽകുകയും ചെയ്തിട്ടുണ്ട്.

പല സ്റ്റേഷനുകളിലും കേസ്
പത്തനം ജില്ലയിലെ കോന്നി പോലീസ് സ്റ്റേഷന് പുറമേ പോപ്പുലർ ഫിനാൻസ് തട്ടിപ്പിൽ മാന്നാർ, പത്തനംതിട്ട, കൊട്ടാരക്കര, ശാസ്താംകോട്ട പോലീസ് സ്റ്റേഷനുകളിലും പോപ്പുലർ ഫിനാൻസിനെതിരെ കേസെടുത്തിട്ടുണ്ട്. കോന്നി പോലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ രാജ്യം വിട്ട് പോകാതിരിക്കാൻ വിമാനത്താവളങ്ങളിലും തട്ടിപ്പ് സംബന്ധിച്ച് അറിയിപ്പ് നൽകിയിട്ടുണ്ട്. കോന്നി സിഐ പിഎസ് രാജേഷിനാണ് പോപ്പുലർ ഫിനാൻസ് തട്ടിപ്പ് കേസിന്റെ അന്വേഷണ ചുമതല.

ക്രിമിനൽ കേസിൽ അന്വേഷണം
തങ്ങളുടെ സമ്പാദ്യങ്ങളിൽ നിന്ന് വിവാഹം, വീടുപണി, വാർധക്യകാലത്തെ വരുമാനം എന്നീ ലക്ഷ്യങ്ങൾ മുന്നിൽക്കണ്ട് സ്ഥാപനത്തിൽ നിക്ഷേപിച്ചവർക്കാണ് പണം നഷ്ടമായത്. വകയാറിലെ ഹെഡ് ഓഫീസ് അടച്ചിട്ട് ഉടമകൾ മുങ്ങിയെങ്കിലും പലയിടത്തും ബ്രാഞ്ചുകളും തുറന്ന് പ്രവർത്തിക്കുന്നുണ്ട്. ചെറിയ തുക നിക്ഷേപിച്ചവരാണ് പരാതിയുമായി പോലീസിനെ സമീപിച്ചിട്ടുള്ളത്. മറ്റ് സ്റ്റേഷനുകളിൽ കൂടി കേസ് രജിസ്റ്റർ ചെയ്ത സാഹചര്യത്തിൽ പോപ്പുലർ ഫിനാൻസുമായി ബന്ധപ്പെട്ട എല്ലാ പരാതികളും കോന്നി സ്റ്റേഷനിലെ തട്ടിപ്പ് കേസുമായി ബന്ധപ്പെടുത്തി അന്വേഷിക്കാൻ നിർദേശം നൽകിയതായി ജില്ലാ പോലീസ് മേധാവി അറിയിച്ചിട്ടുണ്ട്. നിലവിൽ ക്രിമിനൽ കേസാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസുമായി ബന്ധപ്പെട്ട് വിശദമായ റിപ്പോർട്ടും കോടതിയിൽ സമർപ്പിക്കും.












Click it and Unblock the Notifications