ശബരിമല: ദര്‍ശനത്തിന് എത്താന്‍ കഴിയാത്തവര്‍ക്ക് തപാല്‍ വഴി പ്രസാദം എത്തിക്കാന്‍ സംവിധാനം ഒരുക്കി
പത്തനംതിട്ട: ശബരിമലയിലെ വഴിപാട് പ്രസാദങ്ങൾ തപാലിൽ എത്തിക്കാൻ ദേവസ്വം ബോർഡും തപാൽ വകുപ്പും ചേര്‍ന്ന് പുതിയ പദ്ധതി തയ്യാറാക്കി. കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ മണ്ഡല-മകര വിളക്ക് തീര്‍ത്ഥാടനം നടക്കാന്‍ പോവുന്നത്. സീസണില്‍ പ്രതിദിനം ആയിരം പേര്‍ക്ക് മാത്രം ദര്‍ശനത്തിന് അനുമതി നല്‍കാനാണ് ദേവസ്വം ബോര്‍ഡ് ആലോചിക്കുന്നത്. ഈ സാഹചര്യത്തിലാണ് ദര്‍ശനത്തിന് എത്താന്‍ കഴിയാത്ത ഭക്തർക്ക് വഴിപാട് പ്രസാദങ്ങൾ തപാലിൽ എത്തിക്കാൻ ദേവസ്വം ബോർഡും തപാൽ വകുപ്പും ചേർന്ന് പുതിയ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.
ഇന്ത്യയിൽ എവിടെയുള്ള ഭക്തർക്കും തൊട്ടടുത്ത തപാൽ ഓഫിസ് വഴി പ്രസാദം ബുക്ക് ചെയ്യാന്‍ കഴിയുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. നിശ്ചിത തുക അടച്ചു കഴിഞ്ഞാല്‍ രണ്ടോ മുന്നോ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രസാദം വീട്ടില്‍ എത്തും. രവണ, ആടിയ ശിഷ്ടം നെയ്യ്, വിഭൂതി പ്രസാദം, മഞ്ഞൾ, കുങ്കുമ പ്രസാദം എന്നിവയാണ് പ്രസാദത്തിന്‍റെ പായ്ക്കറ്റിൽ ഉണ്ടാകുക. ഇതിന്‍റെ വില ഇതുവരെ നിശ്ചയിച്ചിട്ടില്ല. അടുത്ത യോഗത്തില്‍ തന്നെ വില സംബന്ധിച്ച ചര്‍ച്ചകള്‍ ഉണ്ടാകുമെന്നാണ് വ്യക്തമാകുന്നത്.

ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ.വാസു, ദേവസ്വം കമ്മിഷണർ ബി.എസ്.തിരുമേനി എന്നിവർ ഇത് സംബന്ധിച്ച് പോസ്റ്റ്മാസ്റ്റർ ജനറലുമായി കൂടിക്കാഴ്ച നടത്തി. നിലവിലെ തീരുമാനം അനുസരിച്ച് സീസണില്‍ സാധാരണ ദിവസങ്ങളിൽ 1000, ശനി, ഞായർ ദിവസങ്ങളിൽ 2000, പ്രധാന തീര്‍ത്ഥാടന ദിവസങ്ങളില്‍ 5000 പേര്‍ക്ക് ദര്‍ശനാനുമതി എന്നതാണ് കണക്ക്. ഇതില്‍ ചെറിയ മാറ്റങ്ങള്‍ വന്നേക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിക്കുന്നു. തുലാമാസ പൂജകള്‍ക്കെന്ന പോലെ മണ്ഡല കാലത്തും ഭക്തരുടെ വലിയൊരു ഒഴുക്ക് ഇത്തവണയുണ്ടാകില്ലെന്നാണ് കരുതുന്നത്. അതിനാലാണ് ഭക്തർക്ക് തപാലിൽ പ്രസാദം ലഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കുന്നത്.
തുലമാസ പൂജകള്‍ക്ക് ശബരിമലയില്‍ നിയന്ത്രണങ്ങളോടെ ഭക്തരെ പ്രവേശിപ്പിച്ചത് വിജയകരമായിരുന്നെന്ന് ദേവസ്വം ബോര്‍ഡ് നേരത്തെ വിലയിരുത്തിയിരുന്നു. കോവിഡിന്‍റെ പശ്ചാത്തലത്തില്‍ മണ്ഡല മകര വിളക്ക് കാലത്തിന് മുന്നോടിയായി പരീക്ഷണാടിസ്ഥാനത്തിലാണ് തീർത്ഥാടകരെ തുലാമാസ പൂജകൾക്ക് പ്രവേശിപ്പിച്ചത്. പരീക്ഷണം വിജയകരമായിരുന്നതിനാല്‍ മണ്ഡല മകര വിളക്ക് തീര്‍ത്ഥാടന കാലം കാര്യക്ഷമായി നടത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ദേവസ്വം ബോര്‍ഡ്.
Recommended Video













Click it and Unblock the Notifications