തിരുവല്ലയില്‍ കാർ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞു, കാറിലുണ്ടായിരുന്ന അച്ഛനും മക്കളും മരിച്ചു
പത്തനംതിട്ട : വെണ്ണിക്കുളം കല്ലുപാലത്തിന് സമീപം നിയന്ത്രണം വിട്ട് കാര്‍ തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ വാഹനത്തില്‍ ഉണ്ടായിരുന്ന മൂന്ന് പേര്‍ക്കും ദാരുണാന്ത്യം. കുമളി സ്വദേശികളായ ചാണ്ടി മാത്യു, മക്കളായ ബ്ലെസി ചാണ്ടി, ഫെബ വി ചാണ്ടി എന്നിവരാണ് മരിച്ചത്. ഇടുക്കി ചക്കുപള്ളം സ്വദേശികളായ ഇവര്‍ പത്തു വര്‍ഷമായി പത്തനംതിട്ട കുമ്പനാട് ആണ് താമസിക്കുന്നത്. മരിച്ച ചാണ്ടി മാത്യു പാസ്റ്റര്‍ ആണ്.
ഇന്ന് രാവിലെ ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. ഒരു ബസിനെ ഓവര്‍ടേക്ക് ചെയ്ത് മുന്നോട്ട് പോകുന്നതിന് ഇടെയാണ് തിരുവല്ല ഭാഗത്തേക്ക് പോകുകയായിരുന്ന KL-01-AJ-2102 മാരുതി ആള്‍ട്ടോ കാര്‍ നിയന്ത്രണം വിട്ട് തോട്ടിലേക്ക് മറിഞ്ഞത്. 20 മിനിറ്റോളം കാര്‍ വെള്ളത്തില്‍ മുങ്ങിക്കിടന്നെന്നാണ് ദൃക്‌സാക്ഷികള്‍ വിശദീകരിക്കുന്നത്. പുറകിലുണ്ടായിരുന്ന കാര്‍ കാണാനില്ലെന്ന് ബസ് ജീവനക്കാര്‍ അറിയിച്ചതനുസരിച്ചാണ് നാട്ടുകാര്‍ ആദ്യഘട്ടത്തില്‍ തിരിച്ചില്‍ നടത്തിയത്.

വാഹനത്തിലുണ്ടായിരുന്ന രണ്ട് പേരുടെ മരണം ആദ്യം സ്ഥിരീകരിച്ചു. മൂന്നാമത്തെയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടത്തില്‍പ്പെട്ടവരെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് കാറിലുണ്ടായിരുന്ന വിദ്യാര്‍ത്ഥിനിയുടെ കോളേജ് ഐഡി കാര്‍ഡിലെ വിവരങ്ങളില്‍ നിന്നാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. പരുമലയിലെ കോളേജിലെ വിദ്യാര്‍ത്ഥിനി ആണെന്ന് വ്യക്തമായതോടെ ഇതനുസരിച്ച് അന്വേഷണം നടത്തുകയായിരുന്നു.
മഴ ശക്തമായതിനാല്‍ തോട്ടില്‍ വലിയ തോതില്‍ വെള്ളവും ഒഴുക്കും ഉണ്ടായിരുന്നു. ഇത് രക്ഷാപ്രവര്‍ത്തനം ദുസ്സഹമാക്കി. നാട്ടുകാരുടെ സഹായത്തോടെ അഗ്‌നിശമന സേന എത്തിയാണ് കാര്‍ കരക്കെത്തിച്ചത്.
പത്തനംതിട്ടയില്‍ കനത്തമഴ തുടരുകയാണ്. സംസ്ഥാനത്ത് ശക്തമായ മഴയില്‍ കഴിഞ്ഞദിവസം രണ്ടുപേര്‍ മരിച്ചിരുന്നു. കൊല്ലത്ത് അച്ചന്‍കോവില്‍ കുംഭാവുരുട്ടി വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ തമിഴ്നാട് മധുര സ്വദേശി കുമരന്‍ ആണ് മരിച്ചത്.
ഒരു ചിരി ..ഒരു നോട്ടം...ഐശ്വര്യ ലക്ഷ്മിയുടെ പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍
പത്തനംതിട്ട കൊല്ലമുള പലകക്കാവില്‍ ഒഴുക്കില്‍പ്പെട്ട് അദ്വൈത് എന്നയാളും മരിച്ചു. കനത്ത മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ കുഭാവുരുട്ടി, തെങ്കാശി കുറ്റാലം വെള്ളച്ചാട്ടങ്ങളിലേക്കുള്ള പ്രവേശനം നിര്‍ത്തിവെച്ചു.












Click it and Unblock the Notifications