നിത്യവൃത്തിക്ക് അമ്പലനടയിലെ തൊഴിലിടം തുണ: പാതിവരുമാനം വയനാടിനായി നല്‍കി ഭാരതിയമ്മ
പത്തനംതിട്ട: ഉള്ളുലയ്ക്കുന്ന കാഴ്ചകളില്‍ നിസംഗമാകാതെ സഹായിക്കാനുള്ള മനസ് നല്‍കിയതിന് ദൈവത്തോട് കടപ്പെട്ടിരിക്കുന്നുവെന്ന് പത്തനംതിട്ട സ്വദേശി ഭാരതിയമ്മയുടെ സാക്ഷ്യം. നിത്യവൃത്തിക്ക് അമ്പലനടയിലെ തൊഴിലിടം തുണയായപ്പോള്‍ പാതിവരുമാനമായ 3000 രൂപ വയനാടിനായി പകുത്തു നല്‍കുകയായിരുന്നു ആയിരം പൂര്‍ണചന്ദ്രന്മാരിലധികം കണ്ട് 84 ആണ്ടുകള്‍ പിന്നിട്ട ഭാരതിയമ്മ. ജില്ലാ കലക്ടര്‍ക്കാണ് തുക കൈമാറിയത്.
ഭവാനിയമ്മയെ പോലെ വയനാടിന് കരുതലാകാന്‍ ഒട്ടേറെ സുമനസുകള്‍ കൈകോര്‍ക്കുകയാണ്. എല്ലാവര്‍ക്കും പ്രചോദനമായി ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പങ്കിട്ട് ജില്ലാ കലക്ടര്‍ എസ്. പ്രേംകൃഷ്ണനും. കോഴിക്കോട് വടകര സ്വദേശികളായ ഷൈജുവും സുധിയും മകള്‍ നാലാം ക്ലാസുകാരിയായ സാന്‍വിയയുമായി 50,000 രൂപയുടെ ചെക്കുമായാണ് എത്തിയത്. പന്തളത്തുള്ള കോഴിക്കോട് ഏജന്‍സീസ് ഉടമയായ ഷൈജു കോവിഡ് സമാശ്വാസത്തിനായി 50,000 രൂപ നല്‍കിയിരുന്നു.

കൊടുമണ്‍ അങ്ങാടിക്കല്‍ സ്വദേശികളായ ആതിര-സജിന്‍ ദമ്പതികളുടെ മക്കളായ അലംകൃതയും ആനും കുടുക്കയില്‍ കരുതിവെച്ച സമ്പാദ്യമായ 5000 രൂപ നല്‍കി.വയനാട്ടിലെ ദുരന്തത്തില്‍ പരിക്കേറ്റവരുടെ ചികിത്സയ്ക്ക് കോന്നി ചൈനാമുക്ക് സ്വദേശി മുകേഷ് ദാസിന്റെ നാലാം ക്ലാസുകാരിയായ മകള്‍ സ്വാതിക പാര്‍വതി മുകേഷ് സമ്പാദ്യകുടുക്ക ജില്ലാ കലക്ടറെ ഏല്‍പ്പിച്ചു.ടി എം ജി എച്ച് എസ് എസ് പെരിങ്ങല സൗഹൃദ കൂട്ടായ്മ 10000 രൂപ നല്‍കി.
രുചിയിടം നാടന്‍ ഭക്ഷണശാല നടത്തുന്ന അജിന്‍ വര്‍ഗീസും, അബ്ദുള്‍ ബിജുവും 20220 രൂപയാണ് നല്‍കിയത്. ജില്ലാ കലക്ടറുടെ ചേമ്പറിപ്പോള്‍ സമൂഹത്തിലെ നന്മ മനസുകളുടെ സംഗമസ്ഥാനംകൂടിയായി മാറിയിട്ടുമുണ്ട്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സുതാര്യമല്ല എന്ന രീതിയില്‍ വലിയ കുപ്രചരണം ചിലരെങ്കിലും നടത്തുന്നുണ്ടെങ്കിലും അതെല്ലാം അവാസ്തവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. നാടിതു വരെ സാക്ഷ്യം വഹിച്ചതില്‍ ഏറ്റവും ദാരുണമായ ഒരു ദുരന്തമുഖത്ത് ഇത്തരം വ്യാജ പ്രചരണം നടത്തുന്നത് തീര്‍ത്തും പ്രതിലോമപരമായ കാര്യമാണ്. ഈ പ്രചരണത്തില്‍ തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ സാധ്യതയുള്ള മനുഷ്യരുമുണ്ട്. അവര്‍ യാഥാര്‍ത്ഥ്യമെന്തെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഒരു ഇലക്ട്രോണിക് പ്ലാറ്റ്ഫോം വഴിയാണ് നിയന്ത്രിക്കുന്നത്. സീനിയര്‍ ഐഎസ് ഉദ്യോഗസ്ഥനായ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ് ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ വരുന്നത്. നിലവില്‍ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ ശ്രീ. രവീന്ദ്രകുമാര്‍ അഗര്‍വാള്‍ ആണ് ഈ ഫണ്ടിന്‍റെ ചുമതലക്കാരന്‍. ദുരിതാശ്വാസ നിധിയിലേക്ക് അടക്കുന്ന സംഭാവനകള്‍ എസ്ബിഐയുടെ തിരുവനന്തപുരം സിറ്റി മെയിന്‍ ബ്രാഞ്ചിലെ അക്കൗണ്ടിലേക്കും മറ്റ് പ്രധാന ബാങ്കുകളിലുള്ള പൂള്‍ അക്കൗണ്ടുകളിലേക്കുമാണ് നിക്ഷേപിക്കപ്പെടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.












Click it and Unblock the Notifications