മുഖ്യമന്ത്രിയെയും ഭക്ഷ്യമന്ത്രിയെയും മുളകുപൊടിയിലും തേയിലപ്പൊടിയിലും ഒപ്പിയെടുത്ത് ഒരു വീട്ടമ്മ!!!
തിരുവനന്തപുരം: മുളകുപൊടിയും തേയിലയും കടുകുമൊക്ക ഉപയോഗിച്ച് മനോഹരമായി ചിത്രങ്ങള്‍ വരച്ച് ഒരു വീട്ടമ്മ. തിരുവനന്തപുരം കരകുളം സ്വദേശിനി ആര്‍ദ്രയാണ് വേറിട്ട ചിത്രരീതി അവതരിപ്പിച്ച് തലസ്ഥാനവാസികളുടെ മനം കവരുന്നത്.ആർദ്രയുടെ ചിത്രങ്ങൾ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിലും ഹിറ്റായിക്കഴിഞ്ഞു. പിണറായി വിജയനും മോഹൻലാലും ജി ആർ അനിലുമൊക്കെ ചിത്രശേഖരത്തിൽ ഇതിനോടകം തന്നെ ഇടംപിടിച്ചിട്ടുണ്ട്.

ശാസ്ത്രീയമായി ചിത്രരചന പഠിച്ചിട്ടില്ലെങ്കിലും ചുരുങ്ങിയ കാലം കൊണ്ട് ആര്‍ദ്ര നൂറുകണക്കിന് ചിത്രങ്ങളാണ് വരച്ചത്. ജലച്ചായം, എണ്ണച്ചായം എന്നിവക്ക് പുറമെയാണ് വീട്ടിലെ അടുക്കളയില്‍ ദിവസേന ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളും ചിത്രരചനക്കുള്ള സങ്കേതങ്ങളായി ഇവർ ഉപയോഗിച്ചു തുടങ്ങിയത്.

അധികമാരും പരീക്ഷിക്കാത്ത വീട്ടിലെ ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ച് വരയ്ക്കുന്ന ഓരോ ചിത്രങ്ങളും മികച്ച ദൃശ്യാനുഭൂതിയാണ് ഇവിടെയെത്തുന്ന ഓരോ പ്രേക്ഷകർക്കും സമ്മാനിക്കുന്നത്. ആർദ്രയുടെ ഓരോ ചിത്രത്തിലും അവർ ഉപയോഗിച്ചിരിക്കുന്ന വ്യത്യസ്തയിനം രചനാവൈഭവവും നമുക്ക് കാണാനാകും.

എന്നാൽ, കൊവിഡ് പ്രതിസന്ധിയെ തുടർന്ന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ ഭക്ഷ്യക്കിറ്റ് കിട്ടിയപ്പോഴാണ് ആർദ്ര വ്യത്യസ്തമായൊന്ന് ചിന്തിച്ചു തുടങ്ങിയത്. അങ്ങനെ, അതിലെ മുളകുപൊടിയും മഞ്ഞള്‍പൊടിയും ഉപയോഗിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം വരയ്ക്കാൻ തീരുമാനിച്ചു.

ചിത്രരചനയിലേക്കുള്ള തുടക്കവും ഇവിടെ നിന്നാണ് ആരംഭിച്ചത്. പിണറായി വിജയൻ്റെ വര ക്ലിക്കായപ്പോള്‍ പിന്നീട് തേയിലപ്പൊടി ഉപയോഗിച്ച് ഭക്ഷ്യമന്ത്രി ജി ആര്‍ അനിലിനെ വരയ്ക്കാമെന്നായി ആർദ്രയുടെ തീരുമാനം. പിന്നീട്, കൂടുതൽ രാഷ്ട്രീയക്കാരുടെയും സിനിമ പ്രവർത്തകരുടെയും ചിത്രങ്ങൾ ഈ വീട്ടമ്മയുടെ തൂലികയിൽ പിറക്കുകയായിരുന്നു.

കടുകുമണികള്‍ മാത്രം ഉപയോഗിച്ചായിരുന്നു മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിനെ വരച്ചത്. വിവിധ നിറങ്ങള്‍ക്കായി അരിയും മുളകുപൊടിയും മഞ്ഞള്‍പ്പൊടിയും വിതറി. അങ്ങനെ അബ്ദുള്‍ കലാമിന്റെ ഈ ചിത്രം ഇന്ത്യ ബുക്ക്‌സ് ഓഫ് റെക്കോർഡ്സില്‍ ഇടംപിടിക്കുകയും ചെയ്തു.

ഉപയോഗിക്കപ്പെടാതെ കിടക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചുള്ള പലതരം ആര്‍ട്ടുകള്‍, ബോട്ടില്‍ ആര്‍ട്ട് അങ്ങനെ വേറെയുമുണ്ട് ആര്‍ദ്രയുടെ പരീക്ഷണങ്ങള്‍. ബോട്ടിൽ ആർട്ടിൽ ഒട്ടനവധി വ്യത്യസ്ത പരീക്ഷണങ്ങളും കണ്ടെത്തുന്ന ഒരാൾ കൂടിയാണ് ആർദ്ര.
ലാബ് ടെക്‌നീഷ്യന്‍ കോഴ്‌സാണ് ആര്‍ദ്ര പഠിച്ചതെങ്കിലും ചിത്രകാരനായ അച്ഛന്‍ ഹരി ഇറയന്‍കോടിന്റെ വഴി തെരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ 9 വര്‍ഷക്കാലമായി പ്രൊഫഷണല്‍ ചിത്രകാരി കൂടിയാണിവർ. സിനിമാരംഗത്ത് ഡിസൈന്‍ർ മേഖലയിലും ആര്‍ദ്ര തിളങ്ങി.

അഞ്ച് സിനിമകളുടെ പിന്നണിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇനിയും വെറൈറ്റി ചിത്രങ്ങളുടെ പരീക്ഷണത്തിലാണ് ആര്‍ദ്ര. ചിത്രങ്ങള്‍ വരയ്ക്കാനുള്ള സങ്കേതങ്ങളില്‍ വ്യത്യസ്ത പരീക്ഷണം നടത്തുന്ന ആര്‍ദ്രക്ക് കുടുംബത്തിന്റെ കട്ടസപ്പോര്‍ട്ടുമുണ്ട്. ഇനിയും നിരവധി ചിത്രങ്ങൾ വരച്ച് റെക്കോർഡുകൾ വാരിക്കൂട്ടാനുള്ള തയ്യാറെടുപ്പിലാണ് ആർദ്ര.
ഫോറൻസികിലെ മംമ്തയുടെ മകൾ.. താരം ഇത്ര വലുതായോ എന്ന് ആരാധകർ.. തമന്ന പ്രമോദിന്റെ ചിത്രങ്ങൾ വൈറൽ












Click it and Unblock the Notifications