ഡിവൈഎഫ്ഐ പ്രവർത്തകരെ കൊലപ്പെടുത്തുന്നത് സിസിടിവിയിൽ! വളഞ്ഞിട്ട് തുടരെ വെട്ടി, ദൃശ്യങ്ങൾ പുറത്ത്!
തിരുവനന്തപുരം: വെഞ്ഞാറമ്മൂട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി സംഭവത്തില്‍ 6 പേരാണ് ഇതുവരെ പോലീസ് കസ്റ്റഡിയിലായിരിക്കുന്നത്. ഐഎന്‍ടിയുസി പ്രവര്‍ത്തകനായ ഷജിത്ത് അടക്കമുളള ആറ് പേരാണ് പിടിയിലായിരിക്കുന്നത്.
ആറ് പേരുളള സംഘമാണ് ഇരട്ടക്കൊല നടത്തിയത് എന്നാണ് വിവരം. മൂന്ന് ബൈക്കിലെത്തിയാണ് കൊലപാതകം നടത്തിയത്. കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ..
തിരുവോണത്തലേന്ന് കൊല
ഡിവൈഎഫ്‌ഐ തേമ്പാമൂട് യൂണിറ്റ് ജോയിന്റ് സെക്രട്ടറി മിഥില്‍ രാജ്, കലിങ്കിന്‍ മുഖം യൂണിറ്റ് പ്രസിഡണ്ട് ഹക്ക് മുഹമ്മദ് എന്നിവരാണ് തിരുവോണത്തലേന്ന് കൊലക്കത്തിക്ക് ഇരയായിരിക്കുന്നത്. കോണ്‍ഗ്രസ് ആണ് കൊലയ്ക്ക് പിന്നിലെന്ന് സിപിഎം ആരോപിക്കുന്നു. അടൂര്‍ പ്രകാശ് അടക്കമുളളവര്‍ക്കെതിരെ സിപിഎം നേതാക്കള്‍ ആരോപണം ഉന്നയിച്ചിട്ടുണ്ട്.
രാഷ്ട്രീയ കാരണങ്ങള്‍ ആണോ
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുളള തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചത് എന്നാണ് സൂചന. വളരെ ആസൂത്രിതമാണ് കൊലപാതകം പ്രതികള്‍ നടത്തിയത് എന്നാണ് പോലീസ് പറയുന്നത്. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് അന്വേഷണം നടക്കുന്നത്. കൊലയ്ക്ക് പിന്നില്‍ രാഷ്ട്രീയ കാരണങ്ങള്‍ ആണോ എന്നതടക്കമുളള സാധ്യതകള്‍ പരിശോധിക്കുമോന്ന് ഡിഐജി സഞ്ജയ് കുമാര്‍ ഗുരുദിന്‍ വ്യക്തമാക്കി.
സിസിടിവി ദൃശ്യങ്ങള്‍
മിഥില്‍ രാജിനേയും ഹക്ക് മുഹമ്മദിനേയും പ്രതികള്‍ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്തുളള ജംഗ്ഷനില്‍ നിന്നുളളതാണ് സിസിടിവി ദൃശ്യങ്ങള്‍. ബൈക്കില്‍ കൊലയാളികള്‍ വരുന്നതും കൊല്ലപ്പെട്ടവരുമായി വാക്കേറ്റമുണ്ടാകുന്നതും വെട്ടുന്നതും അടക്കം ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം.
ദൃശ്യങ്ങളില്‍ പത്തോളം പേർ
കൊലപാതകം നടത്തിയ സ്ഥലത്തുളള സിസിടിവി ക്യാമറകള്‍ പ്രതികള്‍ കൊലയ്ക്ക് മുന്‍പേ തിരിച്ച് വെച്ചിരുന്നു. അതിനാല്‍ ഈ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നില്ല. സമീപത്തുളള ജംഗ്ഷനില്‍ വെച്ച് ഹക്ക് മുഹമ്മദിനേയും മിഥില്‍ രാജിനേയും കൊലയാളികള്‍ ആക്രമിക്കുന്നതാണ് മറ്റൊരു സിസിടിവിയില്‍ പതിഞ്ഞിരിക്കുന്നത്. ദൃശ്യങ്ങളില്‍ പത്തോളം പേരാണുളളത്.
വളഞ്ഞിട്ട് വെട്ടി
മൂന്ന് ബൈക്കിലാണ് കൊലയാളി സംഘമെത്തിയത്. ബൈക്കിലെത്തിയവര്‍ റോഡിലേക്കിറങ്ങി ഹക്കും മിഥിലാജുമായി തര്‍ക്കിക്കുന്നത് ദൃശ്യത്തില്‍ കാണാം. തുടര്‍ന്ന് ഇവരിലൊരാളെ ഓടിച്ചിട്ട് ആക്രമിക്കുന്നതും ഒടുക്കം എല്ലാവരും ചേര്‍ന്ന് വളഞ്ഞിട്ട് വെട്ടുന്നതും ദൃശ്യങ്ങളില്‍ വ്യക്തം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് പ്രതികളില്‍ ചിലരെ മനസ്സിലായതായി പോലീസ് വ്യക്തമാക്കി.
കത്തിയും വടിവാളും അടക്കം
മിഥില്‍ രാജിന് നെഞ്ചിനാണ് കുത്തേറ്റത്. മിഥില്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഹക് മുഹമ്മദിന് നിരവധി വെട്ടുകള്‍ ഏറ്റിട്ടുണ്ട്. ആശുപത്രിയില്‍ എത്തിച്ചതിന് ശേഷമാണ് ഹക് മുഹമ്മദ് മരണത്തിന് കീഴടങ്ങിയത്. കത്തിയും വടിവാളും അടക്കമുളള മാരകായുധങ്ങള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. സംഭവ സ്ഥലത്ത് നിന്ന് കത്തി പോലീസ് കണ്ടെടുത്തിട്ടുണ്ട്.
രണ്ട് ബൈക്കുകള്‍ പോലീസ് കസ്റ്റഡിയില്‍
കൊല നടത്തിയ ശേഷം പ്രതികള്‍ ബൈക്ക് സംഭവ സ്ഥലത്ത് ഉപേക്ഷിച്ച് കാറില്‍ ആണ് രക്ഷപ്പെട്ടത്. ബൈക്കിന്റെ ഉടമയെ അടക്കം പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. അക്രമി സംഘം ഉപയോഗിച്ച രണ്ട് ബൈക്കുകള്‍ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. സനല്‍ എന്നയാളുടെ വീട്ടില്‍ നിന്നാണ് ബൈക്കുകള്‍ കണ്ടെത്തിയത്. സനല്‍ ഒളിവില്‍ പോയിരിക്കുകയാണെന്നാണ് വിവരം.