കേരളത്തിൽ ഗൌരവകരമായ സാഹചര്യമെന്ന് മുഖ്യമന്ത്രി: 72 പഞ്ചായത്തുകളില്‍ 50ശതമാനത്തിന് മുകളില്‍ ടിപിആർ
തിരുവനന്തപുരം: കേരളത്തിൽ കൊവിഡ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ 72 പഞ്ചായത്തുകളില്‍ കൊവിഡ് പോസിറ്റിവിറ്റി 50 ശതമാനത്തിനും 300ലേറെ പഞ്ചായത്തുകളില്‍ 30 ശതമാനത്തിനും മുകളിലാണെന്നും അദ്ദേഹം വ്യക്തമാക്കി. എറണാകുളം ജില്ലയിൽ 19 പഞ്ചായത്തുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അന്‍പത് ശതമാനത്തിനും മുകളിലാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കണ്ണൂര്‍, തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഈ ജില്ലകളില്‍ കൂടുതല്‍ ശക്തമായ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങൾ നടത്തേണ്ടതുണ്ട്. എന്നാൽ സംസ്ഥാനത്തെ മറ്റ് ജില്ലകളില്‍ രോഗം കുറയുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
ദേശവിരുദ്ധതയോട് വിട്ടുവീഴ്ചയില്ല, ഏഷ്യാനെറ്റ് ന്യൂസുമായി ഇനി സഹകരിക്കില്ലെന്ന് ബിജെപി
കൊവിഡ് ചികിത്സയ്ക്ക് വേണ്ടി കേരളത്തിൽ മെയ് 15 വരെ 450 മെട്രിക് ടണ്‍ ഓക്‌സിജന്‍ ആവശ്യമായി വരുമെന്നാണ് ഇപ്പോഴത്തെ കണക്കുകൂട്ടലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. അതേ സമയം ഓക്‌സിജന്‍ പാഴാക്കുന്നില്ലെന്ന് ഉറപ്പാക്കാൻ തീരുമാനിച്ചു. ചില കേസുകളില്‍ ആവശ്യത്തിലധികം ഓക്‌സിജന്‍ ഉപയോഗിക്കുന്നുണ്ടെന്നും അതുകൊണ്ട് അക്കാര്യം പരിശോധിക്കും. എല്ലാ ജില്ലയിലും ഇക്കാര്യം പരിശോധിച്ച് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തിൽ കൊവിഡ് ചികിത്സയ്ക്കായി ആരോഗ്യപ്രവര്‍ത്തകരെയും ഡോക്ടര്‍മാരും അധികമായി ആവശ്യമുണ്ട്. കൂടുതല്‍ ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ സ്റ്റാഫിനെയും താത്കാലികമായി നിയമിക്കും. വിരമിച്ച ഡോക്ടർമാരെയും അവധി കഴിഞ്ഞ ഡോക്ടര്‍മാരെയും കുറവ് നികത്തുന്നതിനായി ഇതിനായി ഉപയോഗിക്കും. സിഎഫ്എല്‍ടിസികള്‍, സിഎസ്എല്‍ടിസികള്‍, ഡിസിസികള്‍ ഇവ ഇല്ലാത്തിടങ്ങളില്‍ ഉടന്‍ സ്ഥാപിക്കാനും മുഖ്യമന്ത്രി നിർദേശം നൽകിയിരുന്നു. പള്‍സ് ഓക്‌സി മീറ്റര്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.