എസ്റ്റേറ്റ് കാവൽക്കാരനെ വിരട്ടി 24 ലക്ഷംരൂപ തട്ടിയെടുത്ത ഗുണ്ട അറസ്റ്റിൽ
നെടുമങ്ങാട് : എസ്റ്റേറ്റ് കാവൽക്കാരനെ ഭീഷണിപ്പെടുത്തി 24 ലക്ഷം രൂപ തട്ടിയെടുത്ത് ഒളിവിലായിരുന്ന കരകുളം മുല്ലശേരി നെട്ടറ കടയിൽ പുത്തൻ വീട്ടിൽ ആര്യനാട് കുളപ്പട വെെഗയിൽ മുല്ലശേരി ലാലു എന്ന വിനീഷ് എം.നായരെ (31) പൊലീസ് അറസ്റ്റുചെയ്തു. നെടുമങ്ങാട് എ.എസ്.പി സുജിത് ദാസിന്റെ നേതൃത്വത്തിൽ ഷാഡോ പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
കൊല്ലങ്കാവ് ലക്ഷ്മി എസ്റ്റേറ്റ് കാവൽകാരനായ സുകുമാരൻ നാടാരെ ഭീഷണിപ്പെടുത്തി 24 ലക്ഷം രൂപ തട്ടിയെടുക്കുകയും 21 ലക്ഷം രൂപകൂടി തന്നില്ലെങ്കിൽ വകവരുത്തുമെന്നും ഭീഷണി മുഴക്കിയതിനെ തുടർന്ന് സുകുമാരൻ നാടാർ ആത്മഹത്യ ചെയ്യാൻ ഇടയായ കേസിലെ 7ാം പ്രതിയാണ് വിനീഷ്. എം.നായരെന്ന് പൊലീസ് പറഞ്ഞു. സംഘത്തിലെ എട്ട് പേരിൽ ആറ് പേർ നേരത്തേ അറസ്റ്റിലായിരുന്നു. ഇനി ഒരാളെയാണ് കിട്ടാനുള്ളത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് : 2017 ൽ നോട്ടിരട്ടിപ്പിനായി ബാലരാമപുരം സ്വദേശി ഷാജിയെ 45 ലക്ഷം രൂപയുമായി പോത്തൻകോട്ടേക്ക് വിളിച്ചുവരുത്തി മുഴുവൻ തുകയും തട്ടിയെടുത്ത കേസിൽ ഒന്നാം പ്രതിയായ സുനിൽ അറസ്റ്റിലായി ജയിലിൽ കഴിയുകയാണ്. സുനിലിനെ കൂട്ടുപ്രതികൾ ജയലിലെത്തി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടപ്പോൾ തന്റെ പിതാവായ ലക്ഷ്മി എസ്റ്റേറ്റിലെ കാവൽകാരൻ സുകുമാരൻ നാടാരുടെ പക്കൽ പണം ഏൽപ്പിച്ചിരിക്കുകയാണെന്നായിരുന്നു മറുപടി.
ഇതേത്തുടർന്നാണ് വിനീഷും സംഘവും ഷാജിയെയും കൂട്ടി ലക്ഷ്മി എസ്റ്റേറ്റിലെത്തി സുകുമാരൻ നാടാരെ ഭീഷണിപ്പെടുത്തി 24 ലക്ഷം പിടിച്ചുപറിച്ചത്. ബാക്കി തുക കൂടി തന്നില്ലെങ്കിൽ വകവരുത്തുമെന്നും തങ്ങൾ അടുത്ത ദിവസം തന്നെ വീണ്ടും വരുമെന്നും താക്കീത് നൽകുകയും ചെയ്തിരുന്നു. അടുത്ത ദിവസം സുകുമാരൻ നാടാർ ആത്മഹത്യ ചെയ്തതായാണ് കേസ്.












Click it and Unblock the Notifications