ചികിത്സയ്ക്കിടെ യുവതി മരിച്ചു: തിരുവനന്തപുരത്ത് നാട്ടുകാർ ആശുപത്രി അടിച്ചുതകർത്തു
തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ യുവതി മരിച്ചു. ചികിത്സാപിഴവാണ് യുവതി മരിക്കാൻ കാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ ആശുപത്രി അടിച്ചുതകർത്തു. തിരുവനന്തപുരം അമ്പലത്തറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ബീമാപ്പള്ളി പുതുവൽ പുരയിടം ടി.സി 70/1371ൽ നസീയത്ത് (31)യാണ് വ്യാഴാഴ്ച രാവിലെ ആശുപത്രിയിൽ വച്ച് മരണപ്പെട്ടത്.
സംഭവത്തെക്കുറിച്ച് ബന്ധുക്കൾ പറയുന്നത് ഇങ്ങനെ: പ്രസവ ചികിത്സയുമായി ബന്ധപ്പെട്ട് യുവതി ആശുപത്രിയിലെ ഡോക്ടറുടെ കീഴിലാണ് ചികിത്സ നടത്തിവരുന്നത്. ചെവ്വാഴ്ച ആശുപത്രിയിൽ സ്‌കാനിംഗിന് എത്തിയ യുവതിയെ അടിയന്തരമായി അഡ്മിറ്റ് ചെയ്യണമെന്ന് ഡോക്ടർ അറിയിച്ചതിനെ തുടർന്ന് ബന്ധുക്കൾ യുവതിയെ അഡ്മിറ്റു ചെയ്തു. ബുധനാഴ്ച ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയും ചെയ്തു. വ്യാഴാഴ്ച ഉച്ചയോടെ യുവതി മരിച്ചു. ഇതോടെ യുവതിയുടെ ബന്ധുക്കളും നാട്ടുകാരും ആശുപത്രി അധികൃതരുമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ടുവെങ്കിലും ആശുപത്രിയിൽ ഉണ്ടായിരുന്ന ചിലർ ഇതു തടഞ്ഞു.

ഇതോടെ നാട്ടുകാർ പ്രകോപിതരായി ആശുപത്രി അടിച്ചുതകർക്കുകയുമായിരുന്നു. ഇതിനിടെ പൊലീസ് സ്ഥലത്ത് എത്തി നാട്ടുകാരുമായി ചർച്ച നടത്തിയെങ്കിലും വിജയിച്ചില്ല. ഇതോടെ ആശുപത്രിയിൽ നിന്നും മൃതദേഹം കൊണ്ടുപോകില്ലന്ന നിലപാടിൽ നാട്ടുകാർ ഉറച്ചുനിന്നു. മണിക്കൂറുകൾക്ക് ശേഷം ഫോർട്ട് സി.ഐയുടെ നേതൃത്വത്തിൽ ബീമാപ്പള്ളി ജമാഅത്ത് ഭാരവാഹികൾ, വാർഡ് കൗൺസിലർ, മരിച്ച യുവതിയുടെ ബന്ധുക്കൾ എന്നിവരുമായി ആശുപത്രി അധികൃതർ ചർച്ച നടത്തി അനുനയത്തിലെത്തി. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കേളേജ് ആശുപത്രിയിലേക്ക് മാറ്റി.












Click it and Unblock the Notifications