ക്യാമറ ഘടിപ്പിച്ച റോബോട്ടിക് യന്ത്രത്തിൽ പതിഞ്ഞത് ശരീരഭാഗങ്ങൾ അല്ല; രക്ഷാദൗത്യം തുടരുന്നു
തിരുവനന്തപുരം: തിരുവനന്തപുരത്തെ ആമയിഴഞ്ചാൻ തോടിൽ കാണാതായ ജോയിയെ കണ്ടെത്താനുള്ള രക്ഷാദൗത്യം തുടരുന്നു. ക്യാമറ ഘടിപ്പിച്ച റോബോട്ടിക്ക് യന്ത്രം ഉപയോഗിച്ച് നടത്തിയ പരിശോധനയിൽ ശരീരഭാഗങ്ങളാണ് എന്ന് സംശയിക്കുന്ന ദൃശ്യം കണ്ടെത്തിയിരുന്നു. ഈ ഭാഗത്ത് സ്കൂബ ടീമിലെ മുങ്ങൽ വിദഗ്ദർ നടത്തിയ തിരച്ചിലിൽ കണ്ടത് ശരീരഭാഗങ്ങൾ അല്ലെന്ന് സ്ഥിരീകരിച്ചു. മനുഷ്യശരീര ഭാഗമാണ് എന്ന് തോന്നിച്ചത് ചാക്കിൽ കെട്ടിയ മാലിന്യങ്ങൾ ആണെന്നും രക്ഷാപ്രവർത്തകർ സൂചിപ്പിച്ചു.
അടയാളം കണ്ടെത്തിയ സ്ഥലത്ത് സ്കൂബ ടീം രണ്ട് വട്ടം പരിശോധന നടത്തിയിരുന്നു. 15 മീറ്റർ വലത് വശത്തേക്കും തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ജോയിയെ കാണാതായ തുരങ്ക കനാലിന്റെ ദൂരം 117 മീറ്ററാണ്. ഇതിൽ ആദ്യ 100 മീറ്ററിൽ പരിശോധന കഴിഞ്ഞു. അവശേഷിക്കുന്നത് 58 മീറ്ററാണ്. അവസാന 17 മീറ്ററിൽ പരിശോധന ശക്തമാക്കാനാണ് എൻ ഡി ആർ എഫിന്റെ തീരുമാനം.

സ്കൂബ സംഘത്തിന് സുഗമമായ പരിശോധന നടത്താനായി വാട്ടർ ലെവൽ ഉയർത്തും. ഇരുട്ടും മാലിന്യക്കൂമ്പാരവും ദൗത്യത്തിന് വെല്ലുവിളിയാകുന്നതായി രക്ഷാപ്രവർത്തകർ സൂചിപ്പിച്ചു. രക്ഷാ ദൗത്യത്തിനായി കൊച്ചിയിൽ നിന്ന് നാവിക സംഘവും തിരുവനന്തപുരത്ത് എത്തുമെന്ന് റവന്യൂമന്ത്രി കെ രാജൻ അറിയിച്ചു.
രക്ഷാപ്രവർത്തനത്തിൽ പുരോഗതിയുണ്ടാകാതത് സാഹചര്യത്തിൽ സർക്കാർ സഹായം തേടി നാവിക സേനയ്ക്ക് കത്ത് നൽകുകയായിരുന്നു. അഞ്ച് മുതൽ 10 വരെ അംഗങ്ങളുള്ള നേവിയുടെ വിദഗ്ധ സംഘമാകും തലസ്ഥാനത്ത് എത്തുക. ദേശീയ ദുരന്ത നിവാരണ സംഘവും സ്ഥലത്ത് ഉണ്ട്. പുതിയതായി 2 സ്കൂബെ ഡൈവേഴ്സിനെ ഉപയോഗിച്ച് തിരച്ചൽ നടത്തുന്നുണ്ട്. മുന്നിൽ നിന്നും പിന്നിൽ നിന്നും ഒരേ സമയമാണ് തിരച്ചൽ നടക്കുക എന്ന് അദ്ദേഹം പറഞ്ഞു.
തമ്പാനൂർ റെയിൽവെ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങിയപ്പോഴാണ് മാരായമുട്ടം സ്വദേശി ജോയിയെ ഇന്നലെ രാവിലെ 11 മണിക്കാണ് കാണാതായത്. 30 അംഗ എൻ ഡി ആർ എഫിന്റെ നേതൃത്വത്തിലാണ് തിരച്ചിൽ തുടരുന്നത്. രക്ഷാ ദൗത്യത്തിന് കഠിന ശ്രമം തുടരുകയാണെന്ന് മന്ത്രി വി ശിവൻ കുട്ടി പറഞ്ഞു. രക്ഷാ ദൗത്യം എല്ലാ വകുപ്പും ചേർന്ന് നടത്തുന്നുണ്ടെന്നും പത്തനംതിട്ട, കൊല്ലം ജില്ലയിൽ നിന്ന് കൂടുതൽ സ്കൂബ ടീം എത്തുമെന്നും മന്ത്രി ശിവൻ കുട്ടി ഉന്നതതല യോഗത്തിന് ശേഷം പറഞ്ഞു.












Click it and Unblock the Notifications