ഓണം ബമ്പർ ലോട്ടറിയടിച്ച ആ 15 കോടി എന്ത് ചെയ്യും? ഇതൊക്കെയാണ് പ്ലാൻ, ഭാഗ്യവാൻ അനൂപ് പറയുന്നു
തിരുവനന്തപുരം: 25 കോടിയുടെ തിരുവോണം ബമ്പര്‍ റിസല്‍ട്ട് വന്നപ്പോള്‍ നമ്പറിന്റെ കാര്യത്തില്‍ സംശയമുണ്ടായിരുന്നെന്ന് ജേതാവ് അനൂപ് പറഞ്ഞു. പിന്നീട് ഭാര്യയാണ് നമ്പര്‍ സ്ഥിരീകരിച്ചത്. പിന്നീട് ലോട്ടറി ഏജന്‍സിയില്‍ ജോലി ചെയ്യുന്ന ചേച്ചിയെ വിളിച്ച് കാര്യം പറഞ്ഞു. ചേച്ചിയും നമ്പര്‍ നോക്കി സ്ഥിരീകരിച്ചു. ഇനി അങ്ങോട്ട് ടെന്‍ഷന്‍ ആരംഭിച്ചെന്നും അനൂപ് പറയുന്നു. വണ്‍ ഇന്ത്യ മലയാളത്തോടാണ് അനൂപ് പ്രതികരിച്ചത്. അനൂപിന്റെ വാക്കുകളിലേക്ക്...
Recommended Video
ആദ്യം ലോട്ടറി അടിച്ചപ്പോള്‍ വിശ്വാസമായില്ല. രണ്ട് മൂന്ന് പ്രാവശ്യം നോക്കി. പറയാന്‍ പറ്റാത്ത സന്തോഷമാണ് മനസില്‍ തോന്നിയത്. നറുക്കെടുപ്പിന്റെ തലേ ദിവസമാണ് ലോട്ടറി എടുത്തത്. പൈസ തികയാതെ വന്നപ്പോള്‍ കൊച്ചിന്റെ സമ്പാദ്യക്കുടുക്കയില്‍ നിന്ന് 50 രൂപയെടുത്താണ് 500 രൂപ തികച്ചതെന്ന് അനൂപ് പറഞ്ഞു.
ആദ്യം വൈഫ് എടുക്കേണ്ട എന്നാണ് പറഞ്ഞത്. കാരണം, 500 രൂപയുടെ ടിക്കറ്റെടുത്ത് അടിച്ചില്ലെങ്കില്‍ പൈസ പോയില്ലേ. അടുത്ത ആഴ്ച മലേഷ്യയിലേക്ക് പോകാന്‍ നില്‍ക്കുകയായിരുന്നു. അവിടെ ഒരു ഷെഫ് ജോലി ശരിയായിരുന്നു. ഒരു ലോട്ടറിയെടുത്ത് തിരിച്ചുവച്ചാണ് ഈ ലോട്ടറി എടുത്തത്. ഫാന്‍സി നമ്പറായതുകൊണ്ട് എടുത്തതാണെന്നും അനൂപ് പറഞ്ഞു.
മലേഷ്യയിലേക്ക് ഇനി ജോലി പോകുന്നില്ലെന്നും വളരെ വിഷമത്തോടെയാണ് പോകാന്‍ തീരുമാനിച്ചത്. കാരണം, ഭാര്യ ആറ് മാസം ഗര്‍ഭിണിയാണ്. ഇപ്പോല്‍ ഡബിള്‍ സന്തോഷത്തിലാണ്. ഓട്ടോ ഓടിച്ചാണ് ജീവിക്കുന്നത്. ശ്വാസം മുട്ടല്‍ കാരണം രണ്ട് മാസമായി പോകാറില്ല. ഷെഫിന്റെ ജോലി കിട്ടിയപ്പോള്‍ പോകാന്‍ വേണ്ടി നില്‍ക്കുകയായിരുന്നെന്ന് അനൂപ് പറഞ്ഞു.
എല്ലാ തവണയും ഓട്ടോക്കാര്‍ക്കാണ് ലോട്ടറി അടിക്കുന്നത്. അത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് അനൂപിന്റെ മറുപടി ഇങ്ങനെയായിരുന്നു, ഓട്ടോക്കാര്‍ എന്നുവച്ചാല്‍ എല്ലാവര്‍ക്കും ഒരു പുച്ഛമാണ്. വണ്ടിപ്പണിയെന്നാല്‍ തെണ്ടിപ്പണിയെന്നാണ് പൊതുവെ പറയുന്നത്. ഇപ്പോള്‍ അങ്ങനെയെങ്കിലും നമ്മുടെ പേര് നല്ല രീതിയില്‍ അറിയപ്പെടുന്നുണ്ടല്ലോ. അതില്‍ വളരെ സന്തോഷമുണ്ട്.
ലോട്ടറി അടിച്ച തുകകൊണ്ട് കുറച്ച് കടങ്ങള്‍ വീട്ടാനുണ്ട്. റോഡ് സൈഡില്‍ ഒരു വീട് വയ്ക്കണമെന്നുണ്ട്. ബന്ധുക്കളെയൊക്കെ കുറച്ച് സഹായിക്കണം. പാവപ്പെട്ടവരെ സഹായിക്കണമെന്നുണ്ട്. ചാടിക്കേറി ഒന്നും പറയുന്നില്ല, അക്കാര്യം ആലോചിച്ച് ചെയ്യും. ചേച്ചിടെ മോന്‍ പറഞ്ഞിരുന്നു. നിങ്ങള്‍ക്ക് തന്നെ ലോട്ടറി അടിക്കുമെന്ന്, അങ്ങനെ അടിച്ചാല്‍ ഒരു ബൈക്ക് വാങ്ങിച്ചുതരണമെന്ന് പറഞ്ഞിരുന്നു.
സഹോദരി ഇതിന് മുമ്പ് വിറ്റ ടിക്കറ്റിന് 75 ലക്ഷം രൂപ സമ്മാനം അടിച്ചിരുന്നു. തുക കിട്ടിക്കഴിഞ്ഞാല്‍ നികുതിയുടെ പ്രശ്‌നമുണ്ടെന്ന് കേട്ടിട്ടുണ്ട്. അതിനെ കുറിച്ച് കൃത്യമായി അറിയില്ല. അതിനെ കുറിച്ച് ചോദിച്ചറിയണമെന്ന് അനൂപ് പറഞ്ഞു. അതേസമയം, ഒരു വീട് വയ്ക്കണമെന്ന ആഗ്രഹമുണ്ടെന്ന് അനൂപിന്റെ ഭാര്യ പറഞ്ഞു. അത് മാത്രമാണ് പ്ലാനിംഗിലുള്ളുവെന്ന് അവര്‍ വ്യക്തമാക്കി.
'ഇനി മലേഷ്യയിലേക്കില്ല, ലോട്ടറി എടുക്കുന്നതും തുടരും': ബമ്പര്‍ ജേതാവ് അനൂപ് പറയുന്നു
ബന്ധുക്കളാണ് അടുത്തൊക്കെ താമസിക്കുന്നത്. അവരാണ് പടക്കം പൊട്ടിച്ച് ആഘോഷിച്ചത്. പത്താം ക്ലാസുവരെയാണ് പഠിച്ചത്. അത് കഴിഞ്ഞ് ഡെക്കറേഷന്‍ ജോലിക്കായി ഇറങ്ങി. പിന്നീട് ഷെഫായി ജോലിക്കിറങ്ങി, അതിന് ശേഷമാണ് ഡ്രൈവിംഗ് ഫീല്‍ഡിലേക്ക് ഇറങ്ങിയത്. പ്രണയ വിവാഹമായിരുന്നു.
അതേസമയം, സ്ഥിരമായി ലോട്ടറി എടുക്കുന്ന ആളാണ് അനൂപ്. 5000 രൂപവരെ അടച്ചിട്ടുണ്ട്. കയ്യില്‍ കാശില്ലാത്തതിനാല്‍ ഓണം ബമ്പര്‍ എടുക്കേണ്ടെന്ന് വിചാരിച്ച ആളാണ്. എന്നാല്‍ ശനിയാഴ്ച കയ്യില്‍ കുറച്ച് പൈസ വന്നതോടെയാണ് ടിക്കറ്റെടുക്കാന്‍ തീരുമാനിച്ചത്. ലോട്ടറി ഫലം ടിവിയില്‍ കണ്ടപ്പോള്‍ ഒരു നമ്പര്‍ മാറിപ്പോയെന്നാണ് വെപ്രാളത്തില്‍ തോന്നിയത്.
നട്ടാൽ മുളക്കാത്ത നുണകൾ ആവർത്തിച്ചാല്‍ സത്യമാവുമോ: അരുണിന് പിന്തുണയുമായി വീണ്ടും ഡിവൈഎഫ്ഐ