കെഎം ബഷീര്‍ കേസ്: ശ്രീറാം വെങ്കിട്ടരാമന്‍ ഹാജരായാലേ വാദം കേള്‍ക്കാനാകൂ എന്ന് കോടതി
തിരുവനന്തപുരം: സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം ചീഫ് കെഎം ബഷീറിനെ കാറിടിപ്പിച്ച് കൊന്ന കേസിലെ പ്രധാന പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് ഹാജരാകാത്തത് സംബന്ധിച്ച് കോടതി വാദത്തിനിടെ അഭിഭാഷകനോട് ചോദിച്ചു. വിടുതല്‍ ഹര്‍ജിയിലെ വാദത്തിനിടെ, ശ്രീറാം മദ്യപിച്ചതായി തെളിവില്ലെന്നും അതിനാല്‍ വാഹനാപകടത്തിന്റെ വകുപ്പുകള്‍ മാത്രമേ നിലനില്‍ക്കുവെന്നും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചു. ശ്രീറാം എവിടെയെന്ന് ചോദിച്ച കോടതി പ്രതി ഹാജരാകാതെ വാദം കേള്‍ക്കാനാകില്ലെന്നും അറിയിച്ചു. കൂടുതല്‍ വാദം കേള്‍ക്കാനായി ഹരജി അടുത്ത മാസം 14 ലേക്ക് മാറ്റി.
നിലവിലുള്ള കുറ്റപത്രം അടിസ്ഥാന രഹിതമാണെന്നും മദ്യപിച്ചതിന് തെളിവില്ലെന്നും ശ്രീറാമിന്റെ അഭിഭാഷകന്‍ വാദിച്ചു. വിചാരണ കൂടാതെ വിട്ടയക്കണമെന്നാവശ്യപ്പെട്ടുള്ള വിടുതല്‍ ഹര്‍ജിയില്‍ പ്രാരംഭ വാദം മാത്രമാണ് ഇന്ന് കോടതി കേട്ടത്. തിരുവനന്തപുരം ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ സനില്‍കുമാര്‍ മുമ്പാകെയാണ് ഹരജി ബോധിപ്പിച്ചത്.
മദ്യപിച്ചു വാഹനമോടിച്ച് ബൈക്ക് യാത്രികനായ ബഷീറിനെ കൊലപ്പെടുത്തി നരഹത്യ കുറ്റം ചെയ്തുവെന്നാണ് തനിക്കെതിരായ ആരോപണം. എന്നാല്‍ താന്‍ മദ്യപിച്ചിട്ടില്ലായിരുന്നു. മോട്ടോര്‍ വെഹിക്കിള്‍ നിയമത്തിലെ മദ്യപിച്ച് വാഹനമോടിക്കല്‍ കുറ്റം (185) നിലനില്‍ക്കണമെങ്കില്‍ 100 മി.ലി രക്തത്തില്‍ 30 മി.ഗ്രാം ആല്‍ക്കഹോള്‍ അംശം വേണം. പ്രോസിക്യൂഷന്‍ ഹാജരാക്കിയ കെമിക്കല്‍ അനാലിസിസ് റിപ്പോര്‍ട്ടില്‍ തന്റെ രക്തത്തില്‍ ഈഥൈല്‍ ആല്‍ക്കഹോള്‍ കണ്ടെത്തിയിട്ടില്ലെന്നാണ് പറയുന്നത്. 2019ലെ ഹൈക്കോടതിയുടെ ജാമ്യ ഉത്തരവിലും ഇക്കാര്യം വ്യക്തമാക്കുന്നതായും ശ്രീറാം വിശദീകരിച്ചു. സര്‍ക്കാരിന്റെ പ്രതികരണം കൂടി ഇനി ലഭിക്കേണ്ടതുുണ്ട്. അതു ലഭിച്ച ശേഷം വിശദവാദം ഒക്ടോബര്‍ 14 ന് കേള്‍ക്കാമെന്ന് കോടതി അറിയിച്ചു.
കെഎസ് ഹംസയല്ല കെഎം ഷാജി; തിരിച്ചറിഞ്ഞ് മുസ്ലിം ലീഗ്, ശാസിക്കേണ്ടെന്ന് സാദിഖലി തങ്ങള്‍
രണ്ടാം പ്രതി വഫ മാത്രമാണ് ഇന്ന് കോടതിയില്‍ ഹാജരായത്. വാഹനത്തിന്റെ ഉടമസ്ഥയാണവര്‍. ശ്രീറാമിനെ കൃത്യത്തിന് സഹായിക്കുകയും പ്രേരിപ്പിക്കുകയും ചെയ്തു, തെളിവു നശിപ്പിക്കാന്‍ കൂട്ടുനിന്നു എന്നീ ആരോപണങ്ങളാണ് വഫക്കെതിരെ സര്‍ക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. കേസില്‍ നിന്ന് ഒഴിവാക്കണമെന്ന വഫയുടെ ഹരജിയില്‍ വിധി പറയുന്നതും കോടതി മാറ്റിവച്ചു.
തന്നെ വിചാരണ ചെയ്യാന്‍ മതിയായ തെളിവില്ലെന്നായിരുന്നു വഫയുടെ വാദം. താന്‍ ശ്രീറാം വിളിച്ചതു പ്രകാരം ലിഫ്റ്റ് നല്‍കാനായി വാഹനവുമായി പോകുക മാത്രമാണ് ചെയ്തത്. മദ്യപിച്ച് വാഹനമോടിക്കാന്‍ താന്‍ പ്രേരിപ്പിച്ചിട്ടില്ല. അപകട ശേഷം സ്ഥലത്തെത്തിയ മ്യൂസിയം എസ്‌ഐ മാത്രമാണ് തന്റെ സാന്നിധ്യം പറയുന്നതെന്നും വഫ വാദിക്കുന്നു.