അനുപമയുടെ സത്യാഗ്രഹം ആറു ദിവസം പിന്നിടുന്നു; ഐക്യദാർഢ്യവുമായി രാഷ്ട്രീയ കക്ഷി നേതാക്കൾ; സൈബർ ആക്രമണം
തിരുവനന്തപുരം: പേരൂർക്കടയിൽ അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കുഞ്ഞിനെ തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ടുള്ള അനുപമ എസ് ചന്ദ്രൻ്റെ സത്യാഗ്രഹം ആറു ദിവസം പിന്നിടുന്നു. സത്യാഗ്രഹ വേദിയിൽ 24 മണിക്കൂർ സമരം നടത്തുകയാണ് അനുപമയും ഭർത്താവ് അജിത്തും. സാമൂഹ്യ പ്രവർത്തകരും വിവിധ രാഷ്ട്രീയ പ്രവർത്തകരും സമരപ്പന്തലിലെത്തി അനുപമയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുണ്ട്.

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ തിരികെ കിട്ടണമെന്ന് ആവശ്യപ്പെട്ടുള്ള അനുപമയുടെ സമരം ആറ് ദിവസം പിന്നിടുകയാണ്. 24 മണിക്കൂറും സമരം നടത്തുന്ന അനുപമയും അജിത്തും നിർത്തിയിട്ട വാനിനുള്ളിലാണ് രാത്രി കഴിച്ചു കൂട്ടുന്നത്. പി.ഇ. ഉഷയും ഡോ. ആസാദും അടക്കമുള്ള സാമൂഹിക പ്രവർത്തകർ പിന്തുണയുമായി ദിവസവും സമരത്തിൽ പങ്കെടുത്ത് ഐക്യദാർഢ്യം അർപ്പിക്കുന്നുണ്ട്.
ഇത് എന്ത് വേഷമാണ്, നടിയുടെ സ്റ്റൈലൻ ചിത്രം വൈറലാവുന്നു

വിവിധ രാഷ്ട്രീയ പ്രവർത്തകരും ഇരുവർക്കും പിന്തുണയായി ഇതിനോടകം തന്നെ രംഗത്തെത്തുന്നുണ്ട്. ഇന്നലെ കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ മഹിള കോൺഗ്രസ് പ്രവർത്തകർ സത്യാഗ്രഹ വേദിയിലെത്തിയിരുന്നു. എന്നാൽ, കുഞ്ഞിനെ തിരികെ കിട്ടുന്ന വരെ സമരം തുടരുമെന്നാണ് അനുപമ പറയുന്നത്. വിഷയത്തിൽ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജെ.എസ്. ഷിജുഖാൻ, സി.ഡബ്ല്യു.സി ചെയർപേഴ്സൺ എൻ.സുനന്ദ എന്നിവരെ സ്ഥാനങ്ങളിൽ നിന്നു പുറത്താക്കണമെന്നും അനുപമ ആവശ്യപ്പെടുന്നു. എന്നാൽ, സിപിഎമ്മിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്ന അനുപമയുടെ സമരത്തിനെതിരെ സൈബർ ആക്രമണവും ശക്തമായി തുടരുന്നുണ്ട്.

കുഞ്ഞിന്റെ ദത്ത് വിവാദമായ ശേഷം അനുപമയുടെ കുഞ്ഞിനെ തിരികെക്കിട്ടാൻ ഇടപെടുമെന്ന് എല്ലാവരും പ്രഖ്യാപിച്ചിരുന്നെങ്കിലും തെറ്റുകാർക്കെതിരെ നടപടിക്കോ, കുഞ്ഞിനെ തിരികെ കിട്ടാനോ പ്രതീക്ഷ നൽകുന്ന ഇടപെടലുണ്ടായില്ലെന്ന് അനുപമ പറയുന്നു. സമരം അനിശ്ചിതകാലത്തേക്ക് ശക്തമായി തുടരാൻ തന്നെയാണ് അനുപമയുടെ തീരുമാനം. അതിനിടെ, കേസിലെ ഒന്നാം പ്രതി അനുപമയുടെ അച്ഛൻ പി.എസ്. ജയചന്ദ്രൻ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. താനറിയാതെ വ്യാജ രേഖകളുണ്ടാക്കി കുഞ്ഞിനെ ദത്തു നൽകിയെന്നാണ് മാതാപിതാക്കള്‍ക്കും സഹോദരിക്കുമെതിരെയുള്ള അനുപമയുടെ കേസ്.

കേസിൽ അനുപമയുടെ അമ്മ ഉള്‍പ്പെടെ അഞ്ചു പ്രതികള്‍ക്ക് നേരത്തെ മുൻകൂർ ജാമ്യം ലഭിച്ചിരുന്നു. ജയചന്ദ്രൻ മാത്രം മുൻകൂർ ജാമ്യത്തിന് അപേക്ഷിച്ചിരുന്നില്ല. കേസന്വേഷണം ഊർജ്ജിതമാകുന്നതിടെയാണ് ഒന്നാം പ്രതി ജയചന്ദ്രൻ തിരുവനന്തപുരം സെഷൻസ് കോടതിയിൽ ഇക്കഴിഞ്ഞ തിങ്കളാഴ്ച ജാമ്യാപേക്ഷ നൽകിയത്. വ്യാഴാഴ്ച കോടതി ജാമ്യാപേക്ഷ പരിഗണിക്കും.












Click it and Unblock the Notifications