സനല്‍കുമാറിന്റെ മരണം: നെയ്യാറ്റിൻകരയിൽ ജനകീയ പ്രതിഷേധം, മൃതദേഹവുമായി 2 മണിക്കൂർ റോഡ് ഉപരോധം
തിരുവനന്തപുരം: വാക്കുതർക്കത്തിനിടെ നെയ്യാറ്റിൻകര ഡിവൈഎസ്പി ഹരികുമാർ വാഹനത്തിനടിയിലേക്ക് തള്ളയിട്ട് കൊലപ്പെടുത്തിയ സനൽകുമാറിന്റെ മൃതദേഹവുമായി നാട്ടുകാർ റോഡ് ഉപരോധിച്ചു. കളക്ടറോ ആർ.ഡി.ഒയോ സ്ഥലത്തെത്താതെ പിൻമാറില്ലെന്ന് സമരക്കാർ നിലപാടെടുത്തതോടെ നെയ്യാറ്റിൻകര- തമിഴ്നാട് ദേശീയപാത മണിക്കൂറുകളോളം സ്തംഭിച്ചു. പൊലീസിനോട് യാതൊരു ചർച്ചയ്ക്കും തയ്യാറാകാതിരുന്ന പ്രതിഷേധക്കാർ നെടുമങ്ങാട് ആർ.ഡി.ഒ സ്ഥലത്തെത്തി അനുനയചർച്ച നടത്തിയ ശേഷമാണ് രണ്ട് മണിക്കൂർ നീണ്ട ഉപരോധത്തിൽ നിന്ന് പിൻമാറിയത്.
പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ വൈകിട്ട് 3മണിയോടെയാണ് സനൽകുമാറിന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള ആംബുലൻസ് മെഡിക്കൽകോളജിൽ നിന്ന് നെയ്യാറ്റിൻകരയിലേക്ക് പുറപ്പെട്ടത്. പൊലീസിന്റെ അകമ്പടിയോടെ 3.30ന് വഴിമുക്ക് ജംഗ്ഷനിലെത്തിയ ആമ്പുലൻസിനെ നാട്ടുകാർ തടഞ്ഞു. തുടർന്ന് നൂറ് കണക്കിന് ഇരുചക്രവാഹനങ്ങളുടെ അകമ്പടിയിൽ വാഹനം മൂന്നുകല്ലുംമൂട് ജംഗ്ഷനിൽ എത്തിയപ്പോൾ ആയിരത്തോളംവരുന്ന പ്രതിഷേധക്കാർ വാഹനത്തിന് ചുറ്റും വളഞ്ഞു. ബി.ജെ.പി, കാമരാജ് കോൺഗ്രസ്, കേൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

വാഹനത്തിൽ നിന്നും സനൽകുമാറിന്റെ മൃതദേഹം പുറത്തെടുത്ത നാട്ടുകാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഡി.ജി.പിയോ കളക്ടറോ സ്ഥലത്തെത്തി ചർച്ചനടത്തണമെന്നതായിരുന്നു പ്രധാന ആവശ്യം. നാലു മണിയ്ക്ക പ്രതിഷേധം ആരംഭിച്ചതു മുതൽ പൊലീസ് ഉദ്യോഗസ്ഥർ അനുരഞ്ജന ചർച്ചയ്കക്ക് തയ്യാറായെങ്കിലും പൊലീസുമായി സംസാരിക്കാൻ പ്രതിഷേധക്കാർ തയ്യാറായില്ല. രണ്ട് മണിക്കൂറിന് ശേഷം 6.15ന് നെടുമങ്ങാട് ആർ.ഡി.ഒ പി.കെ.വിനീത് സ്ഥലത്തെത്തി. പ്രതിഷേധക്കാരുമായി സംസാരിച്ചു.
സനൽകുമാറിന്റെ ഭാര്യയ്ക്ക് ജോലിയും കുടുംബത്തിന് നഷ്ടപരിഹാരവും നൽകണം, ഡി.വൈ.എസ്.പി ഹരികുമാറിനെതിരെ കർശന നടപടിയുണ്ടാകണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങൾ അവശ്യപ്പെട്ടുകൊണ്ട് ജില്ലാ ഭരണകൂടം സർക്കാരിന് റിപ്പോർട്ട് നൽകുമെന്ന് രേഖാമൂലം ആർ.ഡി.ഒ എഴുതി നൽകിയതോടെയാണ് പ്രതിഷേധക്കാർ പിരിഞ്ഞുപോകാൻ തയ്യാറായത്. തുടർന്ന് 6.30തോടെ സനൽകുമാറിന്റെ മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചു.












Click it and Unblock the Notifications