തിരുവനന്തപുരത്ത് മുന്നേറ്റത്തിനിടെ എൽഡിഎഫിന് ക്ഷീണം, മേയര്‍ കെ ശ്രീകുമാറിന് ബിജെപിയോട് തോല്‍വി
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷില്‍ എല്‍ഡിഎഫ് മുന്നേറ്റം നടത്തുന്നതിനിടെ മേയര്‍ കെ ശ്രീകുമാറിന് തോല്‍വി. കരിക്കകം വാര്‍ഡിലാണ് കെ ശ്രീകുമാര്‍ തോല്‍വി ഏറ്റുവാങ്ങിയിരിക്കുന്നത്. ബിജെപി സ്ഥാനാര്‍ത്ഥിയോടാണ് മേയറുടെ തോല്‍വി. കരിക്കകം ബിജെപി കഴിഞ്ഞ തിരഞ്ഞെടുപ്പിലും വിജയിച്ച സീറ്റാണ്. ബിജെപിയിലെ ടിജി കുമാരനാണ് മേയറെ പരാജയപ്പെടുത്തിയിരിക്കുന്നത് 116 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആണ് ബിജെപി കരിക്കകത്ത് വിജയിച്ചത്.
Recommended Video

അതേസമയം തിരുവനന്തപുരം കോര്‍പ്പറേഷനിലേക്ക് മേയര്‍ സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് തോല്‍വി. എസ് പുഷ്പലത, പ്രൊഫസര്‍ എജി ഒലീന എന്നിവരാണ് തോറ്റത്. നെടുങ്കാട് വാര്‍ഡില്‍ നിന്നാണ് പുഷ്പലത പരാജയപ്പെട്ടത്. ബിജെപി സ്ഥാനാര്‍ത്ഥിയായ കരമന അജിത്ത് നെടുങ്കാട് വാര്‍ഡില്‍ വിജയിച്ചു.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പുഷ്പലതയെ 184 വോട്ടുകള്‍ക്കാണ് കരമന അജിത്ത് തോല്‍പ്പിച്ചത്. എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റാണ് നെടുങ്കാട് വാര്‍ഡ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇവിടെ 85 വോട്ടിന് ആണ് പുഷ്പലത വിജയിച്ചത്. ഇത്തവണ തിരുവനന്തപുരത്ത് എല്‍ഡിഎഫ് മേയര്‍ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിരുന്നില്ല. തിരുവനന്തപുരം മേയര്‍ സ്ഥാനത്തേക്ക് ഇത്തവണ വനിതാ സംവരണമാണ്.
ഈ സാഹചര്യത്തില്‍ എല്‍ഡിഎഫ് വിജയിക്കുകയാണ് എങ്കില്‍ എസ് പുഷ്പലത തന്നെ ആകും മേയര്‍ എന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. തദ്ദേശ സ്ഥാപനങ്ങളില്‍ വലിയ പ്രവര്‍ത്തി പരിചയമുളള ഇടത് നേതാവ് കൂടിയാണ് പുഷ്പലത. എന്നാല്‍ തിരുവനന്തപുരം കോര്‍പറേഷന്‍ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തുമ്പോള്‍ മേയര്‍ ആകാന്‍ സാധ്യതയുളള സ്ഥാനാര്‍ത്ഥി തോറ്റത് മുന്നണിക്ക് ക്ഷീണമായി.
മേയര്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കപ്പെട്ട മറ്റൊരു എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ എജി ഒലീനയും പരാജയപ്പെട്ടിരിക്കുകയാണ്. എല്‍ഡിഎഫിന്റെ സിറ്റിംഗ് സീറ്റായ കുന്നുകുഴി വാര്‍ഡിലാണ് ഒലീന മത്സരിച്ചിരുന്നത്. ഇത് സിപിഎം ആസ്ഥാനമായ എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന വാര്‍ഡ് കൂടിയാണ്. സിപിഎമ്മിന്റെ ജനപ്രിയ നേതാവായ ഐപി ബിനു നേരത്തെ മത്സരിച്ച് ജയിച്ച വാര്‍ഡ് കൂടിയാണ് കുന്നുകുഴി. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി 300 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.












Click it and Unblock the Notifications