ആദ്യം ചുറ്റിക കൊണ്ടടിച്ചു, പിന്നാലെ തീ കൊളുത്തി; ദമ്പതിമാര്‍ക്ക് നേരെ ആക്രമണം, ഭര്‍ത്താവ് മരിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം കിളിമാനൂരിൽ, ദമ്പതിമാരെ മുൻ സൈനികൻ പെട്രോൾ ഒഴിച്ച് കത്തിച്ചു. കിളിമാനൂർ പനപ്പാംകുന്ന് സ്വദേശി ശശിധരൻ നായർ ആണ് ദമ്പതിമാരെ അവരുടെ വീട്ടിലെത്തി പെട്രോൾ ഒഴിച്ച് കത്തിച്ചത്. പള്ളിക്കൽ സ്വദേശി പ്രഭാകര കുറുപ്പ് (60), ഭാര്യ വിമലകുമാരി (55) എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
ഗുരുതരമായി പൊള്ളലേറ്റ ദമ്പതിമാരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പ്രഭാകര കുറുപ്പിനെ രക്ഷിക്കാൻ സാധിച്ചില്ല. ഗുരുതരനിലയിൽ തുടരുന്ന വിമലകുമാരിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഇവർക്ക് നേരെ ആക്രമണം നടത്തിയ ശശിധരൻ നായർക്കും പൊള്ളലേറ്റു. സശിധരൻ നായരുടേയും പരിക്ക് ഗുരുതരം ആണെന്ന് പൊലീസ് പറഞ്ഞു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് ആക്രമണം നടത്തിയെന്നാണ് സൂചന. പെട്രോളുമായി വീട്ടിൽ വന്ന ശശിധരൻ നായർ, പ്രഭാകര കുറുപ്പിന്റെയും വിമലകുമാരിയുടേയും ദേഹത്ത് ഒഴിക്കുക ആയിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. ഹോളോ ബ്രിക്സ് നിർമാണ യൂണിറ്റ് നടത്തുകയാണ് പ്രഭാകര കുറുപ്പ്. ശശിധരൻ നായർ സൈന്യത്തിൽ നിന്ന് വിരമിച്ചയാളാണ്.
ശശിധരൻ നായരുടെ മകനെ വിദേശത്ത് കൊണ്ടുപോയതുമായി ബന്ധപ്പെട്ട് ഇരുവരും പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പ്രഭാകര കുറുപ്പ് 29 വർഷം മുമ്പ് ശശിധരൻ നായരുടെ മകനെ ബഹ്റൈനിൽ കൊണ്ടുപോയിരുന്നു. എന്നാൽ മകൻ അവിടെ വെച്ച് ഇദ്ദേഹത്തിന്റെ മകൻ ആത്മഹത്യ ചെയ്തു. ഈ സംഭവത്തിന് പിന്നാലെ ശശിധരൻ നായർ നൽകിയ കേസിൽ ഇന്നലെ പ്രഭാകര കുറുപ്പിനെ കോടതി കുറ്റ വിമുക്തനാക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് ഇന്ന് ശശിധരൻ നായർ പ്രഭാകര കുറുപ്പിന്റെ വീട്ടിൽ എത്തുകയും പെട്രോളൊഴിച്ച് കത്തിക്കുകയും ചെയ്തത്. പെട്രോൾ ഒഴിക്കുന്നതിന് മുമ്പ് കയ്യിൽ കരുതിയിരുന്ന ചുറ്റിക കൊണ്ട് ഇയാൾ പ്രഭാര കുറുപ്പിനേയും ഭാര്യയേയും ആക്രമിച്ചിരുന്നു. വീടിന് സമീപത്ത് നിന്ന് ചോരയിൽ പുരണ്ട നിലയിൽ ചുറ്റിക കണ്ടെടുത്തിട്ടുണ്ട്. നിലവിളി ശബ്ദത്തിന് പിന്നാലെ പുക ഉയരുന്നത് കണ്ട നാട്ടുകാരാണ് അക്രമത്തെക്കുറിച്ച് പൊലീസിനെ അറിയിച്ചത്.












Click it and Unblock the Notifications