പൊലീസ് ലാത്തിച്ചാർജ് അതിരുകടന്നു: സിപിഎം പ്രവർത്തകന്റെ ജനനേന്ദ്രീയം തകർന്നു
തിരുവനന്തപുരം: പൊലീസ് ലാത്തിച്ചാർജിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകന്റെ ജനനേന്ദ്രീയം തകർന്നതായി പരാതി. എസ്.ഡി.പി.ഐ-സി.പി.എം സംഘർഷത്തിനിടെ പരുക്കേറ്റ യുവാവിനെ മെഡിക്കൽ കോളജിൽ അടിയന്തിര ശസ്ത്രക്രീയക്ക് വിധേയനാക്കി. പൊലീസ് തടിക്കഷ്ണങ്ങളുപയോഗിച്ച് മർദിച്ചെന്ന് യുവാവ് പരാതിപ്പെട്ടു. പരിക്കേറ്റ പ്രവർത്തകനെ സി.ഐ.റ്റി.യു സംസ്ഥാന സെക്രട്ടറി വി.ശിവൻകുട്ടി സന്ദർശിച്ചു.
തിങ്കളാഴ്ച വൈകിട്ട് കരമനയിൽ എസ്.ഡി.പി.ഐ, സി.പി.എം സംഘർഷമുണ്ടായിരുന്നു. ഇത് നിയന്ത്രിക്കാനായി പൊലീസ് നടത്തിയ ലാത്തിച്ചാർജിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ തറയിലേയ്ക്ക് പൊലീസ് തള്ളിയിട്ട ശേഷം എഴ് പൊലീസുകാർ ചേർന്ന്‍ വളഞ്ഞിട്ട് മർദിക്കുകയായിരുന്നു. സംഭവ സ്ഥലത്ത് നിന്നും മാറുവാന്‍ ശ്രമിക്കുന്നതിനിടെ തലയിൽ ലാത്തി കൊണ്ട് അടിച്ചു വീഴ്ത്തി. ഇതോടെ അർദ്ധ ബോധാവസ്ഥയിലായി. ഇതിനിടെ മറ്റൊരു പൊലീസുകാരൻ മുന്നിൽ നിന്ന് കൊണ്ട് ജനനേന്ദ്രീയത്തിൽ ആഞ്ഞടിച്ചു.ഇതോടെ തീരെ അവശനിലയിലായി റോഡിൽ കുഴഞ്ഞു വീണു. ആദ്യം ജനറൽ ആശുപത്രിയിലും തുടർന്ന്‍ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും റഫർ ചെയ്തു.
മെഡിക്കൽ കോളജിൽ ചികിത്സ തേടിയ ഡി.വൈ.എഫ്.ഐ മേഖല ട്രഷറെ ശസ്ത്രക്രീയക്ക് വിധേയനാക്കി. ബുധനാഴ്ച്ച ശസ്ത്രക്രിയ പൂർത്തിയാക്കിയ ശേഷം ഇയാളെ ഏഴാം വാർഡിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. പൊലീസ് വളഞ്ഞിട്ട് മർദിച്ചതിനെ തുടർന്നാണ് ഗുരുതരമായി പരിക്കേറ്റതെന്നാണ് പരാതി. പരാതിയെക്കുറിച്ച് അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു. മഹാരാജാസ് കോളജിലെ അഭിമന്യൂവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് സി.പി.എം നടത്തിയ റാലിക്കിടെയാണ് എസ്.ഡി.പി.ഐ. സി.പി.എം സംഘർഷമുണ്ടായത്.