നെയ്യാറ്റിൻകരയിൽ പള്ളി പൊളിക്കാൻ ശ്രമം, സംഘർഷം... രണ്ട് ജെസിബികൾ പോലീസ് പിടികൂടി
നെയ്യാറ്റിൻകര: പള്ളി പൊളിച്ച് നീക്കാൻ നടത്തിയ ശ്രമം നെയ്യാറ്റിൻകരയിൽ സംഘർഷത്തിനിടയാക്കി. നെയ്യാറ്റിൻകര ബസ് സ്റ്റാന്റിന് പിൻവശത്ത് റോമൻ കാത്തലിക് രൂപതയുടെ കീഴിലുള്ള അമലോത്ഭവ കത്തീഡ്രൽ ദേവാലയം പൊളിച്ചുനീക്കാനുള്ള ശ്രമമാണ് സംഘർഷത്തിന് കാരണമായത്. വിവരമറിഞ്ഞെത്തിയ പൊലീസ് പള്ളി പൊളിക്കാനുപയോഗിച്ച രണ്ട് ജെസിബികൾ കസ്റ്റഡിയിലെടുത്തു.
നിലവിലെ പള്ളി കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് പുതിയ പള്ളി നിർമ്മിക്കാനായി നൂറ്റാണ്ടുകൾ പഴക്കമുള്ള പഴയ പള്ളി പൊളിച്ചത്. ഇതിന്റെ ഭാഗമായി ഏതാനും ആഴ്ച മുമ്പ് ഇവിടുത്തെ ആരാധനയും മറ്റും നൂറ് മീറ്റർ അകലെ താൽക്കാലികമായി സ്ഥാപിച്ച കുരിശടിയിലേക്ക് മാറ്റിയിരുന്നു. എന്നാൽ പഴയ പള്ളി പൊളിച്ചുനീക്കാതെ മെയിന്റൻനസ് നടത്തി നവീകരിച്ചാൽ മതിയെന്ന നിലപാടിലായിരുന്നു വിശ്വാസികളിൽ ചിലർ.
ഇത് സംബന്ധിച്ച് ഇരുവിഭാഗവും തമ്മിൽ ഏറെനാളായി നിലനിന്ന അഭിപ്രായ വ്യത്യാസം പരിഹരിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇന്ന് പുലർച്ചെ രണ്ട് മണിയോടെ രൂപതയിലെ ചിലർ ജെസിബി ഉപയോഗിച്ച് പള്ളി പൊളിക്കാൻ ശ്രമിച്ചത്. നാല് ജെസിബി കളുമായെത്തിയ സംഘം പള്ളിയുടെ ഒരുചുവരും മേൽക്കൂരയുടെ കുറച്ച് ഭാഗവും പൊളിച്ചുനീക്കുന്നതിനിടെയാണ് വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയത്.
സംഘർഷ സാഹചര്യം കണക്കിലെടുത്ത് പള്ളി പൊളിക്കൽ നിർത്തിവയ്ക്കാൻ നിർദേശിച്ചു. സ്ഥലത്ത് ശക്തമായ പൊലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്. പള്ളി സംരക്ഷണ സമിതി നെയ്യാറ്റിൻകരയിൽ ഹർത്താൽ ആഹ്വാനം ചെയ്തു. എന്നാൽ, കടകമ്പോളങ്ങളുടെ പ്രവർത്തനത്തെയോ വാഹന ഗതാഗതത്തെയോ ഇത് ബാധിച്ചിട്ടില്ല. പള്ളി പൊളിച്ചതുമായി ബന്ധപ്പെട്ട് ആരുടെയും ഭാഗത്തുനിന്ന് പരാതികളൊന്നും ലഭിച്ചിട്ടില്ലാത്തിനാൽ സംഭവത്തിൽ ആർക്കുമെതിരെ കേസെടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.