കസ്റ്റഡിയില്‍ വെച്ച് പോലീസ് മര്‍ദനം: കോടതി ഉത്തരവ് ലംഘിച്ച് 42 കാരന്‍ സബ് ജയിലില്‍, പരാതി!
നെയ്യാറ്റിൻകര: പൊലീസ് മർദ്ദനമേറ്റ് കോടതിയിൽ ഹാജരാക്കിയ 42കാരനെ ആശുപത്രിയിലേക്ക് അയയ്ക്കാൻ മജിസ്ട്രേട്ട് നിർദ്ദേശം നൽകിയിട്ടും സബ്‌ജയിലിലേക്ക് കൊണ്ടു പോയി തടവിൽ പാർപ്പിച്ചിരിക്കുന്നതിനെതിരെ അന്വേഷണം വേണമെന്ന് യുവാവിന്റെ ഭാര്യ പരാതി നൽകി. നെയ്യാറ്റിൻകരഊരൂട്ടുകാല ജെ.എസ്.ഭവനിൽ ഷജീലയാണ് ഡി.ജി.പിക്കും മുഖ്യമന്ത്രിയ്ക്കും പരാതി നൽകി. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് കണ്ണൂരിൽ നിന്നും മീൻലോറിയിൽ മത്സ്യവുമായി എത്തിയ സജീബ് (42) എന്ന യുവാവിനെ നെയ്യാറ്റിൻകര ടിബി ജംഗ്ഷനിലെ ചന്തയിൽ വച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചത്.
വൈകിട്ടോടെ മജിസ്ട്രേട്ടിന്റെ മുൻപിൽ ഹാജരാക്കിയ ശേഷം യുവാവിനെ റിമാന്റ് നോട്ടെഴുതി ജയിലിലേക്ക് കൊണ്ടു പോകുകയായിരന്നു. ഇന്നലെ രാവിലെ ഭാര്യ ഷജീല ജയിലിലെത്തിയപ്പോൾ ചെവിയിലൂടെ രക്തം വാർന്നൊഴുകിയ നിലയിൽ സജീബ് ജയലിൽ കിടക്കുകയായിരുന്നുവത്രേ. ജയിലധികൃതരോട് അഭ്യർത്ഥിച്ചിട്ടും അവർ അത് കാര്യമാക്കിയില്ലെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു.

ഇക്കഴിഞ്ഞ 21ന് നെയ്യാറ്റിൻകര ചന്തയിൽ വച്ച് ഇരുവിഭാഗം ആൾക്കാർ തമ്മിൽ ഉന്തുംതള്ളും നടന്നതിനെ തുടർന്ന് പൊലീസ് ചന്തയിലെത്തി. അവിടെ ചീട്ടുകളിച്ചു കൊണ്ടിരുന്നവർ പൊലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. എന്നാൽ കണ്ണൂരിൽ പോയി ലോറിയിൽ മത്സ്യം കൊണ്ടു വന്ന ശേഷം നിൽകുകയായിരുന്ന സജീബിനെ പൊലീസ് പിടികൂടി കൊണ്ടു പോയതായാണ് പരാതി. ജീപ്പിൽ തള്ളിക്കയറ്റാൻ ശ്രമിക്കവേ ഒരു പൊലീസ് കോൺസ്റ്റബിളിന് കൈയ്യിൽ പരിക്കേറ്റിരുന്നു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ഭർത്താവിന് അടിയന്തിരമായി ചികിത്സ ലഭ്യമാക്കണമെന്നും ഷജീല നൽകിയ പരാതിയിൽ പറയുന്നു.












Click it and Unblock the Notifications