തിരുവനന്തപുരത്തെ വയോധികയുടെ മരണം കൊലപാതകം; കഴുത്തിൽ ബെൽറ്റ് മുറുക്കി, മകളും ചെറുമകളും അറസ്റ്റില്‍
തിരുവനന്തപുരം: വയോധികയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് പോലീസ്. ഒരാഴ്ച മുമ്പാണ് നിർമല ( 75 ) യെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മകളും ചെറുമകളും ചേർന്ന് കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയതാണെന്ന് പോലീസ് പറഞ്ഞു. നിർമലയുടെ മൂത്തമകൾ ശിഖ ( 55) മകൾ ഉത്തര ( 34) എന്നിവരെ ചിറയൻകീഴ് പോലസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 17 നാണ് നിർമലയെ കിടപ്പ് മുറിയിൽ മരിച്ച് കിടക്കുന്ന നിലയിൽ അയൽവാസിയായ സ്ത്രീ കണ്ടെത്തിയത്. വീട്ടിൽ നിന്ന് ദുർഗന്ധം വരുന്നതിൽ സംശയം തോന്നിയ ഇവർ വാർഡ് അംഗത്തേയും നാട്ടുകാരേയും വിവരം അറിയിച്ചു. വാർഡ് അംഗമാണ് പോലീസിനെ വിവരം അറിയിച്ചത്. പരിശോധനയിൽ മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടെന്ന് പോലീസ് കണ്ടെത്തി.

മരണത്തിൽ ആദ്യം മുതൽ തന്നെ സംശയം ഉണ്ടായതിനാൽ നിർമലയ്ക്കൊപ്പം താമസിച്ചിരുന്ന മക്കളെയും ചെറുമകളെയും പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് കൊലപാതകമാണെന്ന് പോലീസ് ഉറപ്പിച്ചത്. സാമ്പത്തിക തർക്കമാണഅ കൊലപാതകത്തിലേക്ക് എത്തിച്ചതെന്ന് പോലീസ് പറഞ്ഞു.
നിർമലയ്ക്ക് മൂന്ന് മക്കളാണ്. ഒരു മകൾ അമേരിക്കയിലും മറ്റൊരു മകൾ കവടിയാറിലുമാണ് താമസിക്കുന്നത്. നിർമല ചിറയൻകീഴ് സർവീസ് സഹകരണ ബാങ്കിലുള്ള സ്ഥിരനിക്ഷേപത്തിന്റെ അവകാശിയായി മൂത്തമകൾ ശിഖയെ വെയ്ക്കാത്തതിലും മറ്റ് സമ്പാദ്യവും സ്വത്തും കൊടുക്കാത്തതിലും ഉള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് എത്തിച്ചതെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ 14 ന് നിർമലയും മകളും വഴക്കിട്ടിരുന്നു.
ബെൽറ്റ് കഴുത്തിൽ മുറുക്കിയാണ് ശിഖ നിർമലയെ കൊലപ്പെടുത്തിയത്. നിർമല മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം ഈ വിവരം ആരോടും പറയാതെ ഒളിപ്പിച്ചു. 17 ന് നിർമലയ്ക്ക് സുഖമില്ലെന്ന് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. അമ്മൂമ്മയ്ക്ക് സുഖമില്ലാത്തതിനാൽ വീവരം അറിയിക്കാൻ വാർഡംഗത്തിന്റെ ഫോൺ നമ്പർ ചോദിച്ചെത്തിയ ചെറുമകളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയപ്പോഴാണ് അയൽവാസി വീടിനുള്ളിൽ നോക്കിയത്. നിർമലയുടെ മൃതദേഹം അഴുകിയ നിലയിലായിരുന്നു. അമ്മയേയും മകളെയും പോലീസ് വിശദമായി തന്നെ ചോദ്യം ചെയ്തപ്പോഴാണ് വിവരം പുറത്തുവന്നത്. പ്രതികൾ കുറ്റം സമ്മതിച്ചു. അറസ്റ്റിലായ പ്രതികൾ റിമാൻഡിലാണ്.












Click it and Unblock the Notifications