റെയിൽവേ സ്റ്റേഷന് മുന്നിൽ ഗുളിക കഴിച്ച് അവശനിലയിൽ കണ്ട യുവതി ആശുപത്രിയിൽ
തിരുവനന്തപുരം: ഗൾഫിൽ നിന്നെത്തിയ യുവതിയെ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന് മുന്നിൽ ഗുളിക കഴിച്ച് അവശനിലയിൽ കണ്ടെത്തി. കരുനാഗപ്പള്ളി സ്വദേശിനിയെന്ന് പറയപ്പെടുന്ന ഗംഗാദേവിയെയാണ് (30) ഇന്നലെ പുലർച്ചെ രണ്ട് മണിയോടെ റെയിൽവേ സ്റ്റേഷനിലെ പോർട്ടിക്കോയിൽ അബോധാവസ്ഥയിൽ കണ്ടത്. ആട്ടോക്കാരാണ് വിവരം പൊലീസിനെ അറിയിച്ചത്. പുലർച്ചെ ഒരു ആട്ടോറിക്ഷയിൽ ഇവർ റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങുന്നതായി സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമായിട്ടുണ്ട്.
കൈവശമുള്ള ബാഗുകൾ പരിശോധിച്ച പൊലീസ് കരുനാഗപ്പള്ളി സ്വദേശിനിയാണെന്ന് സ്ഥിരീകരിച്ച് വിവരം കരുനാഗപ്പള്ളി പൊലീസിനെ അറിയിച്ചിട്ടുണ്ട്. ഈ മാസം അഞ്ചിന് നാട്ടിൽ നിന്ന് യു.എ.ഇയിലേക്ക് പോയ ഇവർ കഴിഞ്ഞദിവസം നെടുമ്പാശേരി വിമാനത്താവളത്തിൽ ഇവർ ഇറങ്ങിയതായി പാസ് പോർട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ആർപിഎഫ് വനിതാ കോൺസ്റ്റബിൾമാരുടെ സഹായത്തോടെ റെയിൽവേ പൊലീസ് ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ മൂന്നാം വാർഡിൽ പ്രവേശിപ്പിച്ചു.വിഷം ഉള്ളിൽ ചെന്ന ലക്ഷണങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെങ്കിലും ഏതോ ഗുളിക അമിതമായി കഴിച്ചതായി ഡോക്ടർമാർ സംശയിക്കുന്നുണ്ട്. യുവതി അപകടനില തരണം ചെയ്‌തതായി ആശുപത്രി അധികൃതർ അറിയിച്ചു.

നെടുമ്പാശേരിയിൽ ഇറങ്ങിയ ഇവർ തലസ്ഥാനത്ത് എങ്ങനെ എത്തിയെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ഇവരെ റെയിൽവേസ്റ്റേഷനിലെത്തിച്ച ആട്ടോ കണ്ടെത്താൻ പൊലീസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. ഇവരെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്ന ആരോ വീട്ടിൽ നിന്നിറക്കിവിട്ടുവെന്നും മറ്റും അർദ്ധബോധാവസ്ഥയിൽ ഇവർ പുലമ്പുന്നുണ്ട്. കരുനാഗപ്പള്ളിയിൽ ബന്ധുക്കളെത്തിയശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകൂവെന്ന് പൊലീസ് അറിയിച്ചു. തമ്പാനൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.












Click it and Unblock the Notifications