ഗുരുവായൂരിലെ മാലിന്യപ്രശ്‌നത്തിന് പരിഹാരം: ബയോപാർക്ക് മാലിന്യസംസ്‌കരണ സമുച്ചയം നാടിന് സമര്‍പ്പിച്ചു
ഗുരുവായൂര്‍: ഗുരുവായൂരിലെ ബയോപാര്‍ക്ക് മാലിന്യ സംസ്‌കരണ സമുച്ഛയത്തിന്റെ ഉദ്ഘാടനം ധനകാര്യമന്ത്രി തോമസ് ഐസക് വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. ക്ഷേത്ര നഗരിയായ ഗുരുവായൂരില്‍ ഏറെക്കാലമായി പ്രതിസന്ധി സൃഷ്ടിച്ച ഒന്നാണ് മാലിന്യസംസ്‌കരണം. ഇതിനെ മറികടക്കാന്‍ ശാസ്ത്രീയമായ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ മാലിന്യ സംസ്‌കരണത്തിന്റെ പുതിയൊരു മാതൃക സൃഷ്ടിക്കാന്‍ ഗുരുവായൂര്‍ നഗരസഭയ്ക്ക് സാധിച്ചു.

സ്ത്രീ ശാക്തീകരണം, പ്രാദേശിക സാമ്പത്തിക വികസനം, കാര്‍ഷികരംഗം എന്നീ മേഖലകളുമായി ബന്ധിപ്പിച്ച് ഒരു സമഗ്ര വികസന പദ്ധതിയായാണ് നഗരസഭയുടെ ബയോപാര്‍ക്ക് പ്രവര്‍ത്തനം. ട്രഞ്ചിങ് ഗ്രൗണ്ടില്‍ മാലിന്യം നീക്കി വളം, ചെടി, വിത്തുകള്‍ എന്നിവ നഗരസഭ ഉല്‍പാദിപ്പിക്കുന്നുണ്ട്. ജൈവവള ഉത്പാദന കേന്ദ്രം, അജൈവ മാലിന്യ പരിപാലന കേന്ദ്രങ്ങള്‍, പോളിഹൗസ് കാര്‍ഷിക നഴ്‌സറി എന്നിവയും ഇവിടെ പ്രവര്‍ത്തന സജ്ജമാണ്.
കെ വി അബ്ദുള്‍ഖാദര്‍ എംഎല്‍എ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഹരിത കേരളം മിഷന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ ടി എന്‍ സീമ, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശാരദ മുരളീധരന്‍ ഐ എ എസ് എന്നിവര്‍ അതിഥികളായി. ബയോ പാര്‍ക്ക് മാലിന്യസംസ്‌കരണത്തിന്റെ ശിലാസ്ഥാപനം എംഎല്‍എ നിര്‍വഹിച്ചു. ഗുരുവായൂര്‍ ലൈബ്രറി ഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ നഗരസഭാധ്യക്ഷ എം രതി, വൈസ് ചെയര്‍മാന്‍ അഭിലാഷ് വി ചന്ദ്രന്‍, വിവിധ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ നിര്‍മല കേരളന്‍, കെ വി വിവിധ, എം എ ഷാഹിന, ടി എസ് ഷനില്‍, ഷൈലജ ദേവന്‍, വാര്‍ഡ് കൗണ്‍സിലര്‍ എ ടി ഹംസ, മുന്‍ നഗരസഭാ ചെയര്‍മാന്‍മാരായ പി കെ ശാന്തകുമാരി, വി എസ് രേവതി, ഐആര്‍ടിസി ഡയറക്ടര്‍ എസ് ശ്രീകുമാര്‍, സെക്രട്ടറി എ എസ് ശ്രീകാന്ത് എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications