തിരഞ്ഞെടുപ്പ് തോൽവി: തന്നെയും കുടുംബത്തെയും വേട്ടയാടുന്നു,ബി ഗോപാലകൃഷ്ണനെതിരെ ഹിന്ദുഐക്യവേദി നേതാവ്
തൃശ്ശൂർ: തദ്ദേശതിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതിന് പിന്നാലെ ബിജെപി നേതാവും തൃശ്ശൂർ കോർപ്പറേഷൻ മേയർ സ്ഥാനാർത്ഥിയുമായിരുന്ന ബി ഗോപാലകൃഷ്ണനെതിരെ ഹിന്ദു ഐക്യവേദി നേതാവ്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുമ്പ് തന്നെ സിപിഎമ്മിനെതിരെ വോട്ട് അട്ടിമറി ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്നു.
ബിജെപിയുടെ സിറ്റിംഗ് സീറ്റിൽ മത്സരിച്ചാണ് ബി ഗോപാലകൃഷ്ണന്‍ പരാജയപ്പെട്ടത്. കേരളത്തില്‍ ബിജെപി ഏറ്റവും കൂടുതല്‍ പ്രതീക്ഷ വച്ചുപുലര്‍ത്തിയിരുന്ന ജില്ലയായിരുന്നു തൃശൂര്‍. എന്നാല്‍ ഒരു സംസ്ഥാന വക്താവിന് പോലും ഒരു വാര്‍ഡില്‍ വിജയിക്കാന്‍ കഴിയാതിരുന്നത് ബിജെപിയെ സംബന്ധിച്ച് വലിയ നാണക്കേടുണ്ടാക്കിയിരുന്നു.

തലയിൽ കെട്ടിവെക്കാൻ ശ്രമം
കുട്ടൻകുളങ്ങരയിൽ നേരിടേണ്ടിവന്ന തോൽവി തന്റെ തലയിൽ കെട്ടിവെക്കുകയാണെന്നും അതുവഴി തന്നെയും കുടുംബത്തെയും അപമാനിക്കുകയാണെന്നുമാണ് ഹിന്ദു ഐക്യവേദി നേതാവിന്റെ ആരോപണം. തൃശ്ശൂർ ജില്ലാ സെക്രട്ടറി കേശവദാസാണ് ബി ഗോപാല കൃഷ്ണനെതിരെ രംഗത്തെത്തിയിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട് കേശവദാസ് സൈബർ സെല്ലിലും പരാതി നൽകിയിട്ടുണ്ട്.

പ്രചാരണമെന്ന്
കുട്ടൻ കുളങ്ങരയിൽ ബിജെപി സ്ഥാനാർത്ഥിയായിരുന്ന ബി ഗോപാലകൃഷ്ണൻ പരാജയപ്പെട്ടത് താൻ കാരണമാണെന്ന തരത്തിൽ പ്രചാരണം നടത്തുന്നുണ്ടെന്നും ഇതിനായി കുടുംബത്തിന്റെയുൾപ്പെടെയുള്ള ഫോട്ടോ ഉപയോഗിക്കുന്നുണ്ടെന്നും പരാതിക്കാരൻ ചൂണ്ടിക്കാണിക്കുന്നു. തൃശ്ശൂർ ജില്ലയിലെ ബിജെപി കോട്ടയായ കുട്ടൻകുളങ്ങര ഡിവിഷനിൽ മത്സരിച്ച ഗോപാലകൃഷ്ണൻ പരാജയപ്പെടുകയായിരുന്നു. 200 വോട്ടുകൾക്ക് യുഡിഎഫ് സ്ഥാനാർത്ഥി എകെ സുരേഷാണ് ഈ ഡിവിഷനിൽ വിജയിച്ചത്.

സംഘടിത നീക്കമെന്ന്
തൃശ്ശൂർ കോർപ്പറേഷനിൽ ഗോപാലകൃഷ്ണൻ വരാൻ പാടില്ല എന്ന സിപിഎമ്മും കോൺഗ്രസും ചേർന്ന് നടത്തിയ സംഘടിത നീക്കത്തിന്റെ ഫലമാണെന്നും ഗോപാലകൃഷ്ണൻ ആരോപിച്ചിരുന്നു. തൃശ്ശൂരിൽ പരാജയപ്പെട്ടെങ്കിലും ഇപ്പോഴും പരാജയപ്പെട്ടിട്ടില്ലെന്നായിരുന്നു മാധ്യമങ്ങളോടുള്ള പ്രതികരണം. കുട്ടൻകുളങ്ങരയിൽ പരാജയപ്പെട്ടെങ്കിലും രാഷ്ട്രീയമായി തന്നെ പരാജയപ്പെടുത്താൻ സിപിഎമ്മിന് കഴിയില്ലെന്നുമായിരുന്നു ഗോപാലകൃഷ്ണന്റെ പ്രതികരണം.

ആസൂത്രിത ശ്രമം
തദ്ദേശതിരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുന്നതിന് മുമ്പുതന്നെ കുട്ടൻകുളങ്ങരയിൽ തന്നെ തോൽപ്പിക്കാൻ ശ്രമം നടന്നുവെന്ന ആരോപണം ഗോപാലകൃഷ്ണൻ ഉന്നയിച്ചിരുന്നു. തന്നെ പരാജയപ്പെടുത്തുന്നതിന് വേണ്ടി സിപിഎം വോട്ട് കച്ചവടം നടത്തിയെന്നായിരുന്നു ആരോപണം. അടുത്തകാലത്ത് കോൺഗ്രസിൽ നിന്ന് സിപിഎമ്മിലേക്ക് എത്തിയ ഒരു നേതാവിന് കീഴിൽ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ ബിജെപിയെ പരാജയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഒരാളെ പരാജയപ്പെടുത്തിയെന്നും ഗോപാലകൃഷ്ണൻ ആരോപിച്ചിരുന്നു.












Click it and Unblock the Notifications