ഇടതുകോട്ട പിടിച്ചെടുത്ത് ആലത്തൂരിന്റെ പെങ്ങളൂട്ടി... മാളത്തിൽ ഒളിച്ച് വിമർശകരും കളിയാക്കിയവരും!!
തൃശൂര്‍: കേരളത്തില്‍ ആഞ്ഞുവീശിയ യുഡിഎഫ് തരംഗ കൊടുങ്കാറ്റില്‍ ആലത്തൂര്‍ ലോക്സഭാ മണ്ഡലം സ്ഥാനാര്‍ഥി രമ്യഹരിദാസ് പാട്ടുംപാടി വിജയിച്ചു. നീണ്ടകാലത്തെ തെരഞ്ഞെടുപ്പ് രാഷ്ട്രീയപോരാട്ടങ്ങളില്‍ പരാജയം മാത്രം ഏറ്റുവാങ്ങിയ യുഡിഎഫ് വര്‍ഷങ്ങള്‍ക്കുശേഷം വിജയം ആഘോഷിച്ചു.
സ്ഥിരമായി ലോക്സഭ, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി തോല്‍വി മാത്രം ഏറ്റുവാങ്ങിയിരുന്ന യുഡിഎഫിന് രമ്യഹരിദാസിന്റെ അട്ടിമറി വിജയം ആഹ്ലാദത്തിന്റെ അലകടലാണ് സൃഷ്ടിച്ചത്. രാവിലെതന്നെ ലീഡ് നില ഉയര്‍ന്നതോടെ പടക്കംപൊട്ടിച്ച് ആഹ്ലാദം പങ്കിട്ടവര്‍ വൈകിട്ട് ഭൂരിപക്ഷം ലക്ഷം കവിഞ്ഞതോടെ കേന്ദ്രീകരിച്ച് പ്രകടനം നടത്തി.

വിജയത്തിൽ യുഡിഎഫ് നേതാക്കൾക്കും അത്ഭുതം
എല്‍ഡിഎഫിന്റെ കോട്ട പിടിച്ചെടുക്കാന്‍ ആലത്തൂരിന്റെ അങ്കത്തട്ടിലേക്ക് ഇറക്കിയ രമ്യ ഹരിദാസിന്റെ ചരിത്ര വിജയത്തില്‍ യുഡിഎഫ് നേതാക്കളും പ്രവര്‍ത്തകരും അത്ഭുതം കൂറുമ്പോള്‍ എല്‍ഡിഎഫ് ക്യാമ്പുകളില്‍ ശ്മശാന മൂകത. കോഴിക്കോട് കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന രമ്യ ഹരിദാസിന്റെ വ്യക്തിപ്രഭാവവും തികഞ്ഞ ആത്മ വിശ്വാസവുമാണ് ഉരുക്ക് കോട്ടയായ ആലത്തൂരില്‍ തകര്‍ക്കാനായത്.

കോൺഗ്രസ് പ്രവർത്തകരെ അമ്പരപ്പിച്ച രംഗ പ്രവേശനം
എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ പികെ ബിജു മണ്ഡലത്തില്‍ പര്യടന പരിപാടികള്‍ തുടങ്ങി രണ്ട് ആഴ്ചയായിട്ടും യുഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയം നടത്തിയിരുന്നില്ല. യുഡിഎഫ് സ്ഥാനാര്‍ഥിയായി ജില്ലയില്‍ നിന്നും പല പേരുകള്‍ ഉയര്‍ന്നെങ്കിലും അപ്രതീക്ഷിതമായാണ് മണ്ഡലത്തിന് പരിചിതമല്ലാത്ത രമ്യയ്ക്ക് നറുക്ക് വീഴുന്നത് . കോട്ട പിടിച്ചടക്കാന്‍ വീണുകിട്ടിയ അവസരം ഒരു നിമിഷംപോലും പാഴാക്കാതെ കച്ചകെട്ടിയിറങ്ങിയ രമ്യയുടെ മണ്ഡലത്തിലേക്കുള്ള രംഗപ്രവേശം തന്നെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അമ്പരപ്പിച്ചു കളഞ്ഞു.

ആട്ടവും പാട്ടും...
ആലത്തൂരിന്റെ മണ്ണില്‍ ചവിട്ടിയ രമ്യ ആദ്യം കോണ്‍ഗ്രസ് ഓഫീസുകളില്‍ കയറിയിറങ്ങി തന്റെ വ്യക്തി പ്രഭാവത്തെ നേതാക്കളുടെ മുന്നില്‍ അവതരിപ്പിച്ച് നിര്‍ജീവമായി കിടന്ന കോണ്‍ഗ്രസ് ക്യാമ്പുകളെ ഊര്‍ജസ്വലരാക്കി മാറ്റി. പിന്നീട് നടന്ന മണ്ഡലം പര്യടനങ്ങളിലുടനീളം കണ്ടത് വോട്ട് തേടുന്നതിന്റെ വേറിട്ട ശൈലികളാണ്. നാടന്‍ പാട്ടും ആട്ടവും കഥയിലൂടെയെല്ലാം രമ്യ ജനഹൃദയങ്ങളിലേക്ക് നടന്നു കയറി.

ബിജുവിന്റെ വികസന മുരടിപ്പ്
പത്തുവര്‍ഷം എംപിയായ പികെ ബിജുവിന്റെ വികസന മുരടിപ്പ് തെരഞ്ഞെടുപ്പ് വിഷയമാണെങ്കിലും രമ്യ തന്റെ പ്രസംഗത്തിലൊന്നും ഇത് വിഷയമാക്കാതെയാണ് വോട്ട് തേടിയത് എന്നുള്ളത് ശ്രദ്ധേയമായി. ബിജുവിനെതിരെ കഴിഞ്ഞതവണ കെഎ ഷീബയെ ഇറക്കി മണ്ഡലം പിടിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടിട്ടും ഇക്കുറിയും വനിതയെ ഇറക്കി ഇടതു കോട്ടയെ സുരക്ഷിതമായി കൈകളില്‍ ഒതുക്കിയതും കോണ്‍ഗസിന്റെ ചരിത്ര സംഭവമാകുകയാണ്.

പാലക്കാട് ജില്ലയിലും പികെ ബിജു നിലം തൊട്ടില്ല
കുന്നംകുളം നിയോജകമണ്ഡലത്തില്‍ മാത്രം രമ്യയുടെ ഭൂരിപക്ഷം 14182. ആലത്തൂര്‍ ലോക്സഭാ മണ്ഡലത്തിലെ ഇടതുകോട്ടകളെന്ന് വിശേഷിപ്പിക്കുന്ന പാലക്കാട് ജില്ലയിലെ നിയോജകമണ്ഡലങ്ങളില്പ്പോലും എല്‍ഡിഎഫ് സ്ഥാനാര്‍ഥി പികെ ബിജുവിന് ലീഡ് നേടാന്‍ കഴിഞ്ഞില്ല. മത ന്യൂനപക്ഷങ്ങളുടെയും ഒരുവിഭാഗം എല്‍ഡിഎഫ് ഘടകകക്ഷികളുടെയും നല്ലൊരു ശതമാനം ബിജെപി വോട്ടുകളും രമ്യ ഹരിദാസിന് ലഭിച്ചിട്ടുണ്ട്. യുഡിഎഫ് തരംഗത്തോടൊപ്പം പുതുമുഖ സ്ഥാനാര്‍ഥിയെന്ന പരിഗണനയും രമ്യ ഹരിദാസിന്റെ ഭൂരിപക്ഷം വര്‍ധിപ്പിക്കാന്‍ സഹായകരമായി.

മോദി വിരുദ്ധ വികാരം വോട്ടാക്കി
മതന്യൂനപക്ഷങ്ങളുടെ മോഡിവിരുദ്ധ വികാരം വോട്ടാക്കി മാറ്റാന്‍ യുഡിഎഫിന് കഴിഞ്ഞുവെന്നതാണ് അവരുടെ വിജയത്തിനടിസ്ഥാനം. പരമ്പരാഗതമായ ന്യൂനപക്ഷ വോട്ടുകള്‍പോലും കേന്ദ്രീകരിക്കുമ്പോള്‍ എല്‍ഡിഎഫിന് കഴിയാതെപോയത് അവരുടെ പരാജയത്തിന് കാരണമായി. കുന്നംകുളം നിയോജകമണ്ഡലത്തിലെ ഒരു പഞ്ചായത്തില്‍പ്പോലും യുഡിഎഫിന് മുന്നേറാന്‍ കഴിഞ്ഞിട്ടില്ല. എരുമപ്പെട്ടി പഞ്ചായത്ത് ഒഴികെ കുന്നംകുളം നഗരസഭയുള്‍പ്പെടെയുള്ള പഞ്ചായത്തുകള്‍ ഭരിക്കുന്നത് എല്‍ഡിഎഫാണ്. സിപിഎം ഭരിക്കുന്ന കാട്ടകാമ്പാലില്‍ 831 കടവല്ലൂരില്‍ 2034, പോര്‍ക്കുളം 1033, കുന്നംകുളം നഗരസഭ 480, ചൊവ്വന്നൂര്‍ 1326, കടങ്ങോട് 2735, വേലൂര്‍ 2641, കോണ്‍ഗ്രസ് ഭരിക്കുന്ന എരുമപ്പെട്ടി 3002 വോട്ടുകളുടെ ഭൂരിപക്ഷമുണ്ട് രമ്യക്ക്.

ജനങ്ങൾ മാറ്റം ആഗ്രഹിച്ചു
സംസ്ഥാന സര്‍ക്കാരിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വികസന പ്രവര്‍ത്തനങ്ങളെക്കാള്‍ ജനങ്ങളെ സ്വാധീനിച്ചത് മുന്നണി സ്ഥാനാര്‍ഥികളെയായിരുന്നു. രണ്ടുവട്ടം ജയിച്ചുപോയ പികെ ബിജുവില്‍നിന്ന് ഒരു മാര്‍ഗം ആലത്തൂരിലെ ജനങ്ങള്‍ ആഗ്രഹിച്ചിരുന്നു. ഈ ആഗ്രഹ സഫലീകരണത്തിന് ജനങ്ങള്‍ക്ക് ലഭിച്ച സ്ഥാനാര്‍ഥിയായിരുന്നു രമ്യ ഹരിദാസ്. വൈകിയാണെങ്കിലും മണ്ഡലത്തിലെത്തി ഓടിനടന്ന് പാട്ടും പ്രസംഗവുമായി ജനങ്ങളെ കൈയിലെടുത്ത് പ്രചാരണരംഗത്ത് എല്‍.ഡി.എഫിന്. ഒപ്പമെത്താന്‍ രമ്യ ഹരിദാസിന് കഴിഞ്ഞു. ഈ അനുകൂലതരംഗം വോട്ടെടുപ്പ് കഴിയുന്നതുവരെ നിലനിര്‍ത്താന്‍ കഴിഞ്ഞുവെന്നതാണ് രമ്യ ഹരിദാസിന്റെ വിജയം സുനിശ്ചിതമാക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്.

എസ് ശിവരാമനേക്കാള്‍ ഭൂരിപക്ഷം
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോള്‍ ഫലം പുറത്തു വന്നിട്ടും ഒടുക്കത്തെ ആത്മവിശ്വാസവുമായി പാര്‍ട്ടി കണക്കുകള്‍ ഉയര്‍ത്തിക്കാട്ടി വിജയം ഉറപ്പിച്ചിരുന്ന ഇടതുകോട്ടകള്‍ തകര്‍ന്നടിഞ്ഞു. പാര്‍ട്ടി ഘടകങ്ങള്‍ നല്കിയ കണക്കുകള്‍ ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിയേണ്ട അവസ്ഥയിലാണ് പാര്‍ട്ടി നേതൃത്വം. ജനങ്ങളുടെ മനസറിയാതെ സാങ്കല്പിക ധാരണയില്‍ പാര്‍ട്ടി നേതൃത്വം തയ്യാറാക്കി പാര്‍ട്ടി നേതൃത്വത്തിനു മുമ്പില്‍ അവതരിപ്പിക്കുന്ന കണക്കുകളാണ് അബദ്ധപഞ്ചാംഗമായി മാറുന്നത്.
കുന്നംകുളം നിയോജകമണ്ഡലത്തില്‍ രമ്യ ഹരിദാസിന് ഏകദേശം 14,182 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രി എസി മൊയ്തീന് ലഭിച്ച 8000 വോട്ടുകളുടെ ഭൂരിപക്ഷം പികെ ബിജുവിന് ലഭിക്കുമെന്നാണ് സി.പി.എം. നേതൃത്വം അവകാശപ്പെട്ടിരുന്നത്. എന്നാല്‍ വോട്ടിന്റെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ എല്ലാംതകിടം മറിഞ്ഞു.

എൽഡിഎഫ് കോട്ട തച്ചുടച്ചു
സി.പി.എമ്മിന്റെ കോട്ടയെന്ന് വിശേഷിപ്പിച്ചിരുന്ന ആലത്തൂര്‍ (പഴയ ഒറ്റപ്പാലം) ലോക്സഭാ മണ്ഡലത്തില്‍ കെ.ആര്. നാരായണന്റെ വിജയം ഒഴിച്ചുനിര്‍ത്തിയാല്‍ സ്ഥിരമായി സി.പി.എം. സ്ഥാനാര്‍ഥികളാണ് വിജയിക്കാറുള്ളത്. ബാബ്റി മസ്ജിദ് പൊളിച്ചതിനു ശേഷം കെ.ആര്. നാരായണന് ഉപരാഷ്ട്രപതിയായതിനെ തുടര്‍ന്ന് നടന്ന ഉപതെരഞ്ഞെടുപ്പില്‍ പി. ശിവരാമന് ഒന്നേകാല്‍ ലക്ഷത്തിലധികം വോട്ടുകള്‍ നേടിയതാണ് എല്‍.ഡി.എഫിന്റെ മിന്നുന്ന വിജയം. തുടര്‍ന്നിങ്ങോട്ട് നടന്ന എല്ലാം തെരഞ്ഞെടുപ്പുകളിലും സി.പി.എം. വെന്നിക്കൊടി നാട്ടിയ മണ്ഡലത്തിലാണ് കോഴിക്കോട് ജില്ലയില്‍നിന്നെത്തിയ വാനമ്പാടിയായ രമ്യഹരിദാസിന്റെ അട്ടിമറി വിജയം.

ബിജെപി വോട്ട് യുഡിഎഫിന്
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലോക്സഭാ മണ്ഡലത്തില്‍ ബി.ജെ.പിക്ക് 87,000 വോട്ടാണ് ലഭിച്ചത്. ഇത്തവണ എന്‍.ഡി.എ. സ്ഥാനാര്‍ഥി ടി.വി. ബാബുവിന് ഏകദേശം 90,000 വോട്ടുകളാണ് ലഭിച്ചത്. ബി.ജെ.പി. വോട്ടുകള്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിക്ക് ലഭിച്ചിട്ടുണ്ട്. ഇതിനുപുറമെ എല്‍.ഡി.എഫിന്റെ പരമ്പരാഗത വോട്ടുകളും യു.ഡി.എഫ്. സ്ഥാനാര്‍ഥിക്ക് ലഭിച്ചിട്ടുണ്ട്. എല്‍.ഡി.എഫിന്റെ തോല്‍വിയില്‍നിന്ന് പാഠങ്ങള്‍ പഠിക്കാന്‍ നേതൃത്വം തയ്യാറാകേണ്ടിയിരിക്കുന്നു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications