തൃശൂരിൽ ടുവീലർ സ്പെയർപാർട്‌സ് ഗോഡൗണിൽ വൻ തീപിടുത്തം; തൊഴിലാളിക്ക് ദാരുണാന്ത്യം
തൃശൂർ: മുളങ്കുന്നത്തുകാവ് കോഴിക്കുന്നിൽ ടൂവീലർ സ്പെയർപാർട്‌സ് ഗോഡൗണിൽ വൻ അഗ്നിബാധ. ഇന്ന് വൈകീട്ട് ഏട്ട് മണിയോടെയാണ് സംഭവം നടന്നത്. കോഴിക്കുന്ന് സ്വദേശികളായ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള 'ഓട്ടോനിറ്റി' എന്ന സ്ഥാപനമാണ് തീപിടുത്തത്തിൽ പൂർണമായി കത്തി നശിച്ചത്. അപകടത്തിൽ സ്ഥാപനത്തിലെ ഒരു വെൽഡിംഗ് തൊഴിലാളി മരിച്ചു.
നെന്മാറ സ്വദേശിയായ ലിബിനാണ് തീപിടുത്തത്തിൽ മരണപ്പെട്ടത്. തീപിടുത്തത്തിൽ വലിയ സാമ്പത്തിക നഷ്‌ടം സംഭവിച്ചുവെന്നാണ് സൂചന. തീ ക്രമാതീതമായി ഉയർന്നതോടെ നാട്ടുകാരാണ് സംഭവം ആദ്യം കണ്ടത്. വിദേശത്ത് നിന്ന് ഉൾപ്പെടെ എത്തിച്ച ബൈക്കുകള്‍ അടക്കം കത്തിനശിച്ച ഗോഡൗണില്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം.

പഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സംഭവ സ്ഥലത്തെത്തി. വടക്കാഞ്ചേരിയിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരാണ് ആദ്യം ഇവിടേക്ക് എത്തിയത്. പിന്നീട് കൂടുതൽ യൂണിറ്റുകളെ എത്തിച്ച് രക്ഷാപ്രവർത്തനം കൂടുതൽ ശക്തമാക്കുകയായിരുന്നു. ഗോഡൗണ്‍ ഒഴിഞ്ഞ സ്ഥലത്തായതുകൊണ്ട് തീ മറ്റിടത്തേക്ക് പടര്‍ന്നിട്ടില്ല എന്നതാണ് ആശ്വാസകരമായ കാര്യം.
തീപിടിത്തമുണ്ടാകുമ്പോൾ ആകെ മൂന്ന് പേരാണ് ഗോഡൗണിലുണ്ടായത്. രണ്ട് പേർ പുറത്തേക്ക് ഇറങ്ങി ഓടി രക്ഷപ്പെട്ടു. എന്നാൽ നിബിൻ അകത്ത് കുടുങ്ങി പോവുകയായിരുന്നു. ഗോഡൗണിൽ തീ പടർന്ന സമയത്ത് ശുചിമുറിയിൽ അകപ്പെട്ടു പോയ നിബിനെ രക്ഷിക്കാനായില്ലെന്ന് അഗ്നിശമനസേന പറഞ്ഞു.
അപകടം നടന്ന ഗോഡൗണിൽ മതിയായ സുരക്ഷാസംവിധാനങ്ങൾ ഒരുക്കിയിട്ടില്ലായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. പ്രദേശത്ത് മഴ പെയ്‌തിട്ടും തീ പൂർണമായും അണയ്ക്കാനായിട്ടില്ല എന്നതാണ് സ്ഥിതി. ഷോർട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് നിഗമനം . പ്ലാസ്‌റ്റിക് വസ്‌തുക്കൾ ധാരാളമായി സൂക്ഷിച്ചിരുന്നതിനാലാണ് തീ ആളിക്കത്തിയതെന്നാണു വിവരം.
സാധാരണഗതിയിൽ 80 മുതൽ നൂറ് വരെ തൊഴിലാളികൾ ജോലിയെടുക്കുന്ന സ്ഥാപനമാണ് ഇതെന്ന് നാട്ടുകാർ പറയുന്നു. കൂടുതൽ അന്വേഷണത്തിന് ശേഷം മറ്റ് വിശദാംശങ്ങൾ പുറത്തു വിടാമെന്നാണ് ഫയർ ഫോഴ്‌സ് ഉദ്യോഗസ്ഥർ അറിയിച്ചത്.












Click it and Unblock the Notifications