തൃശൂരിൽ മധ്യവയസ്‌കനെ മർദിച്ചുകൊന്നു; മൃതദേഹം ഉപേക്ഷിച്ച് പ്രതികൾ കടന്നു, കാരണം 'റൈസ് പുള്ളർ' തട്ടിപ്പ്
തൃശൂർ: കയ്‌പമംഗലത്ത് മധ്യ വയസ്‌കനെ തട്ടിക്കൊണ്ട് പോയി മർദിച്ചുകൊന്നു. കോയമ്പത്തൂർ സ്വദേശിയായ അരുണാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്‌ച രാത്രി പത്ത് മണിയോടെ വഞ്ചിപ്പുര സെന്ററിനടുത്താണ് സംഭവം നടന്നത്. മറ്റേതോ ഇടത്ത് വച്ച് കൊലപാതകം നടത്തിയ മൃതദേഹം കാറിൽ കയറ്റി ഇവിടെ കൊണ്ട് വന്നതാണെന്നാണ് സംശയം.
അരുണിന്റെ ദേഹത്ത് മുഴുവൻ മർദ്ദനമേറ്റ പാടുണ്ട്. കണ്ണൂർ സ്വദേശികളായ മൂന്ന് പേരാണ് കൃത്യത്തിന് പിന്നിലെന്നാണ് കരുതുന്നത്. ഇവരെ പോലീസ് തിരയുന്നുണ്ട്. ഇതിലൊരാൾ ഐസ് ഫാക്‌ടറി ഉടമയായ സാദിഖ് ആണെന്നാണ് വിവരം. സംഭവത്തിൽ അന്വേഷണം ആരംഭിച്ച പോലീസ് പ്രതികൾക്കായി തിരച്ചിൽ നടത്തുകയാണ്.

'റൈസ് പുള്ളർ' തട്ടിപ്പിലൂടെ നഷ്‌ടമായ പത്ത് ലക്ഷം തിരികെ വാങ്ങുന്നതിനായാണ് പ്രതികൾ അരുണിനെ തട്ടിക്കൊണ്ട് പോയതെന്നാണ് വിവരം. അരുണിന്റെ സുഹൃത്തായ ശശാങ്കനും മർദ്ദനമേറ്റിട്ടുണ്ട്. ഇയാൾ നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അഴിക്കൽ സ്വദേശിയായ ഐസ് ഫാക്‌ടറി ഉടമയെ പോലീസ് അന്വേഷിക്കുന്നത്.
അരുണും ഇയാളുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടെന്നാണ് ശശാങ്കൻ നൽകിയ മൊഴി. നിലവിൽ പ്രതികളുടെ ഫോൺ ഉൾപ്പെടെ സ്വിച്ച് ഓഫാണ്. അത്ഭുത ശേഷിയുണ്ടെന്ന് അവകാശപ്പെടുന്ന ചെമ്പ് കുടമാണ് 'റൈസ് പുള്ളർ' എന്നറിയപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട തർക്കമാണ് ഒരാളുടെ ജീവനെടുത്തതെന്നാണ് വിവരം.
ഇറിഡിയം കോപ്പർ എന്ന ലോഹം കൊണ്ട് നിർമ്മിച്ചിരിക്കുന്ന ഈ കുടത്തിന് അരിമണികളെ ആകർഷിക്കാനുള്ള കഴിവുണ്ടെന്നാണ് തട്ടിപ്പുകാർ അവകാശപ്പെട്ടിരുന്നത്. സാമ്പത്തിക നേട്ടം ഉണ്ടാക്കാൻ ഇത് സഹായിക്കുമെന്നാണ് ചിലർ പറയുന്നത്. നിരവധി പേരാണ് ഇവരുടെ പ്രലോഭങ്ങളിൽ വഴങ്ങി പണം നൽകി തട്ടിപ്പിന് ഇരയായത്.
ഇന്നലെ വൈകീട്ട് കയ്‌പമംഗലത്ത് സ്വകാര്യ ആംബുലന്‍സിലേക്ക് ഒരു ഫോണ്‍ കോള്‍ വരികയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ഒരാൾ റോഡരികിൽ കിടക്കുന്നുണ്ടെന്നും ഉടന്‍ ആശുപത്രിയില്‍ എത്തിക്കണമെന്നുമായിരുന്നു പറഞ്ഞത്. അതിന്റെ അടിസ്ഥാനത്തിലാണ് ആംബുലന്‍സ് അവിടേക്ക് വന്നത്. എന്നാൽ അവിടെ അരുൺ കിടന്നിരുന്നതിന് സമീപത്തുണ്ടായിരുന്ന കാറില്‍ നാലംഗ സംഘവും ഉണ്ടായിരുന്നു.
കാറിലെത്തിയവർ അരുണിനെ ആംബുലൻസിൽ കയറ്റുന്നത് വരെ ഒപ്പമുണ്ടായിരുന്നു. ഒരാൾ എങ്കിലും ഒപ്പം വരണമെന്ന് ആംബുലൻസ് ഡ്രൈവർ ആവശ്യപ്പെട്ടപ്പോൾ തങ്ങൾ കാറിൽ പിന്നാലെ വരാമെന്നായിരുന്നു അവർ പറഞ്ഞിരുന്നത്. എന്നാൽ പാതിവഴിയിൽ വച്ച് ഇവർ മുങ്ങുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് അരുൺ മരണപ്പെട്ടതായി കണ്ടെത്തിയത്.












Click it and Unblock the Notifications