ലോട്ടറി വില്‍പ്പനക്കാരിയുടെ പഴ്‌സും പണവും മോഷ്ടിച്ചു; ദിവസങ്ങള്‍ക്കുള്ളില്‍ പ്രതിയെ അകത്താക്കി പൊലീസ്
തൃശൂര്‍: കാന്‍സര്‍ രോഗിയായ സ്ത്രീയുടെ ലോട്ടറി വില്‍പ്പന നടത്തുന്ന പണമടങ്ങിയ ബാഗ് അടക്കം മോഷ്ടിച്ച ആളെ പൊലീസ് അറസ്റ്റ് ചെയ്തു. പാട്ടുരായ്കല്‍ ഓവര്‍ ബ്രിഡ്ജിനു താഴെ ലോട്ടറി വില്‍പ്പന നടത്തിയിരുന്ന സ്ത്രീയുടെ പണമടങ്ങിയ പഴ്‌സാണ് ഇയാൾ മോഷ്ടിച്ചത്. ഇക്കഴിഞ്ഞ ഡിസംബര്‍ 18 ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ലോട്ടറി വാങ്ങാനെന്ന വ്യാജേന, വില്‍പ്പനക്കാരിയുടെ അരികിലെത്തി, നോക്കുന്നതിനിടയില്‍, അവിടെ വെച്ചിരുന്ന പഴ്‌സ് എടുത്ത് ഓടിപ്പോവുകയായിരുന്നു.
പഴ്‌സിനകത്ത് സമ്മാനം നേടിയ ലോട്ടറി ടിക്കറ്റ് മാറ്റിയെടുക്കാന്‍ വരുന്നവര്‍ക്ക് കൊടുക്കുന്നതിനായി കരുതിയിരുന്ന 30,000 രൂപയും, സമ്മാനാര്‍ഹമായ 3000 രൂപയുടെ ലോട്ടറി ടിക്കറ്റുകളും ഉണ്ടായിരുന്നു. സംഭവം നടന്ന ഉടന്‍ തന്നെ സമീപത്തുണ്ടായിരുന്ന ചുമട്ടുതൊഴിലാളികളും നാട്ടുകാരും ചേര്‍ന്ന് പരിസരമാകെ നോക്കിയെങ്കിലും ആളെ കണ്ടെത്തിയിരുന്നില്ല.

ലോട്ടറി വില്‍പ്പനക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തില്‍, ലോട്ടറി വില്‍പ്പനക്കാരി പറഞ്ഞ അടയാള വിവരങ്ങളുള്ള ഒരാള്‍ പാട്ടുരായ്കല്‍ ഭാഗത്ത് വേഗത്തില്‍ ഓടിപ്പോകുന്നതും, ഒരു ഓട്ടോറിക്ഷയില്‍ കയറുന്നതും പോലീസിന്റെ ക്യാമറ ദൃശ്യങ്ങളില്‍ നിന്നും ലഭിക്കുകയുണ്ടായി. ഇതിനെത്തുടര്‍ന്നാണ് ഇയാളെ അറസ്റ്റുചെയ്തത്.
ഇപ്പോള്‍ പാണഞ്ചേരിയില്‍ താമസമാക്കിയ പൊന്നൂക്കര സ്വദേശി പൂനത്ത് വീട്ടില്‍ പി.ജെ. ജോയ് (59) ആണ് പ്രതി. തൃശൂരിലെ സ്വകാര്യ ബസ്സിലെ ഡ്രൈവറാണ് ഇയാള്‍. ജോലിയില്ലാത്ത സമയം നഗരത്തില്‍ അലഞ്ഞു തിരിഞ്ഞു നടക്കുകയാണ് ഇയാളുടെ ശീലം. ഇയാള്‍ ഇതിനുമുമ്പ് തൃശൂര്‍ ശക്തന്‍ നഗറിലെ ഫ്രൂട്ട് സ്റ്റാളില്‍ കയറി, പണമടങ്ങിയ ബാഗ് മോഷണം നടത്തിയിരുന്നതായും, കയ്യോടെ പിടിക്കപ്പെട്ടപ്പോള്‍ പണം തിരിച്ചു നല്‍കി കേസില്ലാതെ ഒത്തുതീര്‍ക്കുകയായിരുന്നു എന്നും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.












Click it and Unblock the Notifications