കുതിരാനിലെ മണ്ണിടിച്ചില്‍: തുരങ്കത്തിന്റെ സുരക്ഷയില്‍ ആശങ്ക, തുരങ്ക നിര്‍മാണത്തില്‍ തട്ടിപ്പെന്ന്!!
തൃശൂര്‍: കുതിരാന്‍ തുരങ്കത്തിന്റെ സുരക്ഷയില്‍ ആശങ്ക സൃഷ്ടിച്ച് തുടര്‍ച്ചയായി മണ്ണിടിഞ്ഞിട്ടും അധികൃതര്‍ തിരിഞ്ഞു നോക്കിയില്ലെന്ന് പരാതി . ജില്ലാ കലക്ടര്‍, ജനപ്രതിനിധികള്‍, നാഷണല്‍ ഹൈവേ അധികൃതര്‍ തുടങ്ങി ആരും സ്ഥലം സന്ദര്‍ശിച്ചില്ലെന്ന് നാട്ടുകാരുടെ സമരസമിതിയും നിര്‍മാണ കമ്പനിയായ പ്രഗതി ജീവനക്കാരും ആരോപിച്ചു.
മണ്ണിടിച്ചിലോടെ ഇരുമ്പ് റിബുകളും ആര്‍ച്ചുകളും സ്ഥാപിച്ച് ബലപ്പെടുത്തി കോണ്‍ക്രീറ്റ് നടത്തേണ്ടതിന് പകരം കനം കുറഞ്ഞ ഇരുമ്പ് പാളികള്‍ സ്ഥാപിച്ച് സിമെന്റ് സ്‌പ്രേ ചെയ്താണ് നിര്‍മാണം നടത്തിയതെന്ന് ആരോപണമുയര്‍ന്നിരുന്നു. മഴ കനത്തതോടെ കുതിരാന്‍ ഇരട്ടക്കുഴല്‍ തുരങ്കമുഖത്ത് സുരക്ഷാ ഭീഷണി സൃഷ്ടിച്ച് മണ്ണിടിച്ചില്‍ തുടങ്ങിയത് വാര്‍ത്തയായിട്ടും ആരും സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടില്ല. ഉരുള്‍പൊട്ടലിന് സമാനമായ മണ്ണിടിച്ചിലില്‍ കിഴക്ക് ഭാഗത്ത് ശാസ്ത്രീയ രീതിയില്‍ ബലപ്പെടുത്തിയെന്ന് കമ്പനി അധികൃതര്‍ അവകാശപ്പെട്ട ഭാഗങ്ങള്‍ തകര്‍ന്നു.

തുരങ്കമുഖത്തിന് ആറു മീറ്റര്‍ മുകളില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ ജനറേറ്റര്‍ തകര്‍ന്നു വീണു. പാറക്കല്ലുകളും മണ്ണും കനത്തമഴയില്‍ വെള്ളത്തോടൊപ്പം തുരങ്കമുഖത്തിന് സമീപമായി പതിച്ചു. ജനറേറ്റര്‍ തകര്‍ന്നു വീണത് അര്‍ധരാത്രിയിലായതിനാല്‍ മാത്രമാണ് തൊഴിലാളികള്‍ രക്ഷപ്പെട്ടത്.
കിഴക്കു ഭാഗത്തു മുപ്പത് മീറ്റര്‍ ഉയരത്തിലുള്ള മലയാണ് ഇടിഞ്ഞുവീണത്. ഇടത്-വലത് തുരങ്കങ്ങള്‍ക്ക് മുകളില്‍ മണ്ണിടിച്ചില്‍ ഒഴിവാക്കാനും തുരങ്കങ്ങളുടെ ബലം ഉറപ്പുവരുത്താനുമായി നേരത്തേ ഷോര്‍ട്ട് കോണ്‍ക്രീറ്റ് നടത്തിയിരുന്നു. ഇത് കനത്തമഴയില്‍ ഇളകി മാറിയും മണ്ണ് ഇടിഞ്ഞു വീണിരുന്നു. ഒന്നാംതുരങ്കത്തിന്റെ ആര്‍ച്ചിന്റെ മുകളിലും മണ്ണ് ഇടിയുന്നുണ്ട്. മണ്ണിടിച്ചില്‍ നിയന്ത്രണാതീതമായതിനാല്‍ തുരങ്കത്തിനകത്ത് പണികള്‍ നിര്‍ത്തിവച്ചിരുന്നു.












Click it and Unblock the Notifications