ഗർഭിണിയും കുഞ്ഞും കുളിമുറിയിൽ തലയടിച്ച് വീണു; സംഭവം തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ!
തൃശൂര്‍: തൃശൂര്‍ ജനറല്‍ ആശുപത്രിയിലെ കുളിമുറിയില്‍ തലയിടിച്ചു വീണ് അബോധവസ്ഥയിലായ ഗര്‍ഭിണിയായ യുവതിയെയും കുഞ്ഞിനെയും രക്ഷപ്പെടുത്തി. തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജിലെയും തൃശൂര്‍ ജനറല്‍ ആശുപത്രിയിലെയും ജീവനക്കാരുടെ സമയോജിയമായ ഇടപെടലിലാണ് യുവതിയെയും കുഞ്ഞിനെയും രക്ഷിക്കാനായത്.
ഗര്‍ഭിണിയായ നന്തിക്കര ആലത്തൂര്‍ വട്ടപ്പറമ്പില്‍ വീട്ടില്‍ അനുഗ്രഹയെ പ്രസവത്തിനു വേണ്ടിയാണ് തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 16നായിരുന്നു പ്രസവ തീയതി. എന്നാല്‍ 15നു രാവിലെ ആശുപത്രിയിലെ കുളിമുറിയില്‍ യുവതി തലയിടിച്ചു വീഴുകയായിരുന്നു. വീഴ്ചയുടെ ആഘാതത്തില്‍ യുവതിയുടെ ബോധം നഷ്ടപ്പെടുകയും ചെയ്തു.

ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗം ഡോക്ടര്‍മാരായ വീനിത, രമേശ്, സുസ്മിത എന്നിവരുടെ നേതൃത്വത്തില്‍ അടിയന്തര ചികിത്സ നല്‍കിയെങ്കിലും പൂര്‍ണ ഗര്‍ഭിണിയായ യുവതിയുടെ ആരോഗ്യസ്ഥിതി മോശമായി തുടരുന്നത് കുഞ്ഞിന്റെ ജിവനും ഭീഷണിയാണെന്ന് വിലയിരുത്തിയ ഡോക്ടര്‍മാര്‍ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് അധികൃതരുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ട് മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരുടെ സേവനം തേടി. യുവതിയെ ഉടന്‍ മെഡിക്കല്‍ കോളജില്‍ എത്തിക്കണമെന്ന നിര്‍ദ്ദേശം അനുസരിച്ച് പ്രത്യേക ആംബുലന്‍സിലാണ് യുവതിയെ എത്തിച്ചത്.
മെഡിക്കല്‍ കോളജിലെ ഡോ. ലീസമ്മയുടെയും ഡോ. രശ്മിയുടെയും നേതൃത്വത്തില്‍ ലേബര്‍മുറിയില്‍ പ്രത്യേക ഒരുക്കങ്ങള്‍ സജ്മാക്കി അനസ്‌തേഷ്യ വിഭാഗത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രസീതയേയും ന്യൂറോസര്‍ജറി വിഭാഗം മേധാവിയും ആശുപത്രി സൂപ്രണ്ടുമായ ഡോ. ബീജു കൃഷ്ണയേയും വിവരം അറിയിച്ചിരുന്നു. ഗര്‍ഭിണിയായ യുവതിയുടെ നിലഗുരുതരമായതിനാലും ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദയമിടിപ്പ് കുറഞ്ഞതിനാലും കുട്ടികളുടെ വിഭാഗം മേധാവി ഡോ. പുരുഷോത്തമന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാര്‍ അടിയന്തരമായി കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു.
തുടര്‍ന്ന് ന്യൂറോ സര്‍ജറി വിഭാഗത്തില്‍ പ്രവേശിപ്പിച്ച യുവതിയുടെ തലച്ചോറില്‍ അതീവ ഗുരതരാവസ്ഥയില്‍ രക്തസ്രാവം കണ്ടെത്തി. 12 മണിയോടു കൂടി യുവതിയുടെ തലേേച്ചാറിലെ രക്തസ്രാവം നിയന്ത്രണ വിധേയമാക്കി. നഴ്‌സുമാരായ സി. ദിവ്യ, സി. ഗീന എന്നിവര്‍ പൂര്‍ണമായും ഗര്‍ഭിണിയായ യുവതിയ്‌ക്കൊപ്പമുണ്ടായിരുന്നു.
ശനിയാഴ്ച രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെ അമ്മയുടെയും നവജാത ശിശുവിന്റെയും ജീവന്‍ രക്ഷിക്കാന്‍ ജില്ലാ ആശുപത്രിയിലെയും മെഡിക്കല്‍ കോളജിലെയും ജീവനക്കാര്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചത് മാതൃകാപരമായി. കുട്ടികളുടെ വിഭാഗത്തിലെ തീവ്രപരിചരണ വിഭാഗത്തില്‍ ഡോക്ടര്‍മാരുടേയും നേഴ്‌സുമാരുടെയും പരിചരണത്തിലുള്ള കുഞ്ഞ് പൂര്‍ണ ആരോഗ്യവാനാണ്. അപകടനില തരണം ചെയ്തിട്ടില്ലങ്കിലും ന്യൂറോ സര്‍ജറി തീവ്രപരിചരണ വിഭാഗത്തിലാണ് യുവതി.












Click it and Unblock the Notifications