മിസൈൽ ആക്രമണത്തിൽ മലയാളിയുടെ മരണം; ഔദ്യോഗിക വിശദീകരണം വേണം. കെഎംസിസി എംപിക്ക് നിവേദനം നൽകി
തൃശൂര്‍: മിസൈല്‍ പതിച്ച് മരിച്ച മലയാളിയുടെ മരണം ഔദ്യോഗിക സ്ഥിരീകരണത്തിനായി കെഎംസിസി രംഗത്ത്. കഴിഞ്ഞ ബുധനാഴ്ച യുഎഇ യമന്‍ കടല്‍ അതിര്‍ത്തിയില്‍ യമന്‍ വിരുദ്ധ പോരാളികളുടെ മിസൈല്‍ ആക്രമണത്തില്‍ മരിച്ചെന്നു കരുതുന്ന എടക്കഴിയൂര്‍ കിറാമന്‍കുന്ന് പരേതനായ പുളിക്കല്‍ അബ്ദുറഹ്മാന്‍ ഹാജിയുടെ മകന്‍ കമറുദ്ദീന്റെ(54) മരണവുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിവരങ്ങള്‍ ലഭിക്കാത്തതിനാലാണ് കെ.എം. സി.സി. രംഗത്തുവന്നത്.
അബുദാബി കെ.എം.സി.സി. തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ. ഹംസക്കുട്ടി കമറുവിന്റെ മരണത്തില്‍ വിദേശകാര്യ വകുപ്പ് ഇടപെട്ട് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടാക്കണമെന്നാവശ്യപ്പെട്ട് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പിക്ക് നിവേദനം നല്‍കിയത്. എം.എസ്.എഫ്. ദേശീയ സെക്രട്ടറി അഡ്വക്കേറ്റ് എന്‍.എ. കരീം, കെ.എം.സി.സി. നേതാവ് ഷമീര്‍ പുറത്തൂര്‍ എന്നിവരും ഹംസക്കുട്ടിക്കൊപ്പം ഉണ്ടായിരുന്നു.
പ്രതിരോധവകുപ്പിലെ ജീവനക്കാരനായ കമറുദ്ദീന്‍ യു.എ.ഇ. സേനയ്‌ക്കൊപ്പമാണ് യമന്‍ അതിര്‍ത്തിയിലേക്കു പോയത്. മിസൈല്‍ പതിച്ച് കമറു അടക്കം നാലു യു. എ.ഇ. ഭടന്മാരും മരണപ്പെട്ടത്. യു.എ.ഇ. പൗരന്മാരുടെ മരണം സ്ഥിരീകരിച്ചെങ്കിലും കമറുദ്ദീന്റെ മരണം ഇതുവരെ യു.എ.ഇ. പ്രതിരോധവകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.
കമറുദ്ദീന്റെവീട് മുസ്‌ലിം ലീഗ് പുന്നയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നേതാക്കള്‍ സന്ദര്‍ശിച്ചു. മരണത്തെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തില്‍ കേന്ദ്ര വിദേശകാര്യ വകുപ്പ്, സംസ്ഥാന സര്‍ക്കാരിന്റെ നോര്‍ക്ക വകുപ്പ്, ഇന്ത്യന്‍ എംബസി ഉള്‍പ്പെടെയുള്ള അധികൃതരുമായി അടിയന്തരമായി ബന്ധപ്പെട്ട് വിഷയത്തില്‍ കൃത്യത വരുത്താനും ആവശ്യമായ നടപടി സ്വീകരിക്കാനുംവേണ്ടി കുടുംബത്തെ സഹായിക്കുമെന്ന് നേതാക്കള്‍ പറഞ്ഞു.
മുസ്ലിംലീഗ് പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുലൈമു വലിയകത്ത്, ജനറല്‍ സെക്രട്ടറി വി. സലാം, ട്രഷറര്‍ സി. മുഹമ്മദാലി, അബുദാബി കെ.എം.സി.സി. തൃശൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ. ഹംസക്കുട്ടി, മുന്‍ പ്രസിഡന്റ് മുട്ടില്‍ കുഞ്ഞുമുഹമ്മദ്, എന്‍.കെ. കുഞ്ഞുമുഹമ്മദ് എന്നിവരാണ് സന്ദര്‍ശനം നടത്തിയത്.