ബിജെപി ചേരിതിരിവിന് ശ്രമിച്ചു: നന്ദിയുണ്ട് പക്ഷെ, കർണാടകയുടെ ധനസഹായം നിരസിച്ച് അജീഷിന്റെ കുടുംബം
മാനന്തവാടി: കർണാടക സർക്കാർ പ്രഖ്യാപിച്ച് 15 ലക്ഷം രൂപയുടെ ധനസഹായം നിരസിച്ച് കാട്ടാന ചവിട്ടിക്കൊന്ന പടമല പനച്ചിയിൽ അജീഷിന്റെ കുടുംബം. തീരുമാനം കുടുംബം രേഖാമൂലം തന്നെ കർണാടക സർക്കാറിനെ അറിയിക്കും. രാഹുല്‍ ഗാന്ധിയുടെ ഇടപെടലിനെ തുടർന്നായിരുന്നു കർണാടക സർക്കാർ അജീഷിന് ധനസഹായം പ്രഖ്യാപിച്ചത്.
കർണാട സംസ്ഥാനത്തും വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് സർക്കാർ 15 ലക്ഷം രൂപയാണ് ധനസഹായമായി നല്‍കാറുള്ളത്. അതേ തുക തന്നെ അജീഷിനും നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. കർണാടക വനംവകുപ്പ് ബേലൂരിൽനിന്നു മയക്കുവെടി വച്ച് പിടികൂടി ബന്ദിപ്പൂർ വനത്തിൽ വിട്ട ബേലൂർ മഖ്ന എന്ന മോഴയാനയാണ് അജീഷിനെ കൊലപ്പെടുത്തിയത് എന്നത് കൂടി കണക്കിലെടുത്തായിരുന്നു കർണാടക സർക്കാറിന്റെ പ്രഖ്യാപനം.

എന്നാല്‍ ധനസഹായ പ്രഖ്യാപനത്തിനെതിരെ രൂക്ഷ വിമർശനവുമായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രംഗത്ത് വരികയായിരുന്നു. കേരളത്തിലെ ഒരു വ്യക്തിക്ക് ധനസഹായം അനുവദിക്കാനുള്ള സർക്കാറിന്റെ തീരുമാനം നിയമവിരുദ്ധമാണെന്നായിരുന്നു കര്‍ണാടക ബി ജെ പി അധ്യക്ഷന്‍ ബി വൈ വിജയേന്ദ്ര ആരോപിച്ചത്. വയനാട്ടിലെ എംപി രാഹുല്‍ ഗാന്ധിയാണ്. ആ രാഹുല്‍ ഗാന്ധിയെ പ്രീതിപ്പെടുത്താന്‍ കര്‍ണാടകയിലെ നികുതിദായകരുടെ പണം സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുകയാണ്. ഇത് അപമാനകരവും അംഗീകരിക്കാന്‍ പറ്റാത്ത കാര്യമാണെന്നും മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയുടെ മകനും കൂടിയായ വിജയേന്ദ്ര എക്സില്‍ കുറിച്ചു.
"കോൺഗ്രസ് ഹൈക്കമാൻഡിൻ്റെ ആഗ്രഹം നിറവേറ്റുന്നതിനായി കർണാടകയിലെ നികുതിദായകരുടെ പണവും സംസ്ഥാന ഖജനാവും അധാർമ്മികമായി കൊള്ളയടിച്ചതിന് മുഖ്യമന്ത്രി സിദ്ധരാമയ്യയും കൂട്ടരും ഉത്തരം പറയണം രാഹുല്‍ഗാന്ധിയുടെ മണ്ഡലത്തില്‍ മരിച്ച വ്യക്തിയെ ആക്രമിച്ചത് കര്‍ണാടകയില്‍നിന്നുള്ള ആനയാണെന്ന് തെറ്റായി കുറ്റപ്പെടുത്തുന്നത് വഞ്ചനയാണ്" എന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.
ഇതോടെയാണ് ധനസഹായം വേണ്ടെന്ന നിലപാടിലേക്ക് അജീഷിന്റെ കുടുംബം എത്തിയത്. ''ധനസഹായത്തിനായി ഇടപെട്ട രാഹുൽ ഗാന്ധി എംപിക്കും കർണാടക സർക്കാരിനും നന്ദി. ഡാഡി നഷ്ടപ്പെട്ട ഞങ്ങൾക്ക് ഒന്നും ഒരു പരിഹാരമല്ല. ഈ വേദനയ്ക്കിടയിൽ എല്ലാവരും ഒപ്പമുണ്ടാകുമെന്ന് കരുതി. പക്ഷേ കർണാടകയിലെ ബിജെപി ഇതിന്റെ പേരിൽ ചേരിതിരിവിന് ശ്രമിച്ചതറിഞ്ഞപ്പോൾ വല്ലാത്ത വേദന തോന്നി. ഇതു മനുഷ്യത്വ രഹിതമായ നടപടിയായിപ്പോയി. ഈ സാഹചര്യത്തിൽ ഞങ്ങൾ ഈ പണം സ്നേഹപൂർവം നിരസിക്കുന്നു.''- അജീഷിന്റെ കുടുംബം കത്തിലൂടെ വ്യക്തമാക്കി












Click it and Unblock the Notifications