വയനാട്ടിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം കണ്ടെത്തി; ജാഗ്രതാ നിർദ്ദേശം നൽകി ആരോഗ്യമന്ത്രി
തിരുവനന്തപുരം: വയനാട് ജില്ലയിലെ വവ്വാലുകളിൽ നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായി ഐ സി എം ആർ അറിയിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ്. ബത്തേരി, മാനന്തവാടി മേഖലകളിലെ വവ്വാലുകളിൽ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചതായാണ് അറിയിച്ചത്. ജാഗ്രതപാലിക്കണമെന്നും മുന്നറിയിപ്പുകൾ പാലിക്കണം എന്നും ആരോഗ്യപ്രവർത്തകർക്ക് മന്ത്രി മുന്നറിയിപ്പ് നൽകി.

ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് മന്ത്രി വ്യക്തമാക്കി. പക്ഷികളും മറ്റും കടിച്ച പഴങ്ങൾ കഴിക്കുന്നത് ഒഴിവാക്കണമെന്നും മറ്റ് ജില്ലകളിലും നിപയുടെ സാന്നിധ്യത്തെക്കുറിച്ച് നിരീക്ഷണങ്ങളും പഠനങ്ങളും നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.
വവ്വാലുകളെ തുടർച്ചയായി നിരീക്ഷിക്കുന്നത് കൊണ്ടും പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നത് കൊണ്ടുമാണ് കേരളത്തിൽ നിപ വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്നത് എന്ന് മന്ത്രി പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളിലും വൈറസ് സാന്നിധ്യം ഉണ്ട്. കോഴിക്കോട് ചിലയിടങ്ങളിൽ വൈറസിന്റെ ആന്റിബോഡി കണ്ടെത്തിയതായി ഐ സി എം ആർ അറിയിച്ചു. കേരളത്തിലെ മറ്റ് സ്ഥലങ്ങളിൽ എന്ന പോലെ വയനാട്ടിലും , കോഴിക്കോടും പ്രവർത്തനങ്ങൾ യോജിപ്പിച്ച് കൊണ്ടുപോകും.
കോഴിക്കോടിന് പുറമെ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് വവ്വാലുകളുടെ സാംപിളുകൾ ശേഖരിച്ച് പരിശോധിക്കുന്നത് ഐ സി എ ആർ വർധിപ്പിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായാണ് വയനാട് നിന്ന് സാംപിൾ ശേഖരിച്ചത്. മറ്റ് സംസ്ഥാനങ്ങളിലു നിപ മരണം ഉണ്ടായിട്ടുണ്ടെങ്കിലും അത് കണ്ടുപിടിക്കപ്പെട്ടില്ലെന്നാണ് ഔദ്യോഗിക കേന്ദ്രങ്ങൾ പറയുന്നത്. കേരളത്തിൽ കൃത്യമായ പരിശോധന നടത്തുന്നത് കൊണ്ടാണ് വൈറസ് സാന്നിധ്യം കണ്ടെത്തുന്നത്.
വയനാട്ടിലെ പരിശോധന ഫലത്തിൽ ഭയപ്പെടേണ്ട കാര്യമില്ലെന്നും അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമാ.ി മാത്രമേ എല്ലാവരും സർക്കാർ വെളിപ്പെടുത്തലിനെ കാണാവൂ എന്നും മന്ത്രി പറഞ്ഞു. മുൻപ് കണ്ടെത്തിയ അതേ ശ്രേണിയിൽ ഉള്ള വൈറസ് ആണ് ഇപ്പോഴും കണ്ടെത്തിയിരിക്കുന്നത്.
കോഴിക്കോട് നിപ നിയന്ത്രിക്കാൻ കഴിഞ്ഞെന്നും 42 ദിവസം ഇൻക്യുബേഷൻ പിരീഡ് നാളെ അവസാനിക്കുമെന്നും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും മന്ത്രി അറിയിച്ചു. രോഗം തുടക്കത്തിലെ തിരിച്ചറിഞ്ഞതായും കൃത്യമായ ഇടപെടൽ നടത്തിയതും സഹായകരമായെന്നും കൂട്ടായ പ്രവർത്തനങ്ങളിലൂടെ നിയന്ത്രണത്തിലേക്ക് എത്താൻ സാഹയിച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു.












Click it and Unblock the Notifications