പഞ്ചായത്ത് ഭരണം കൈവിട്ടു: ശക്തികേന്ദ്രത്തിലെ പരാജയത്തിൽ പൂതാടി സിപിഎം നേതൃത്വത്തിനെതിരെ ലഘുലേഖ
കൽപ്പറ്റ: തദ്ദേശ തിരഞ്ഞെടുപ്പിൽ പഞ്ചായത്ത് ഭരണം നഷ്ടമായതിന് പിന്നാലെ സിപിഎം നേതാക്കൾക്കെതിരെ വയനാട്ടിൽ ലഘുലേഖ. വയനാട് ജില്ലയിലെ പൂതാടിയിലാണ് സംഭവം. പരാജയത്തിന് കാരണക്കാരായ നേതാക്കൾക്കെതിരെ നടപടിയെടുക്കണമെന്നും കമ്മറ്റികൾ പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ടാണ് ലഘുലേഖ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്.

പഞ്ചായത്ത് യുഡിഎഫിന്
തദ്ദേശ തിരഞ്ഞെടുപ്പിൽ 22 അംഗ ഭരണസമിതിയിൽ എട്ട് സീറ്റുകളാണ് എൽഡിഎഫ് നേടിയത്. എന്നാൽ മൂന്ന് സീറ്റുകൾ അധികം നേടിയ യുഡിഎഫ് പഞ്ചായത്ത് ഭരണം സ്വന്തമാക്കുകയും ചെയ്തു. 10 സീറ്റുകൾ നേടിക്കൊണ്ടാണ് കഴിഞ്ഞ തവണ പൂതാടി പഞ്ചായത്തിൽ എൽഡിഎഫ് ഭരണം നിലനിർത്തിയത്. എന്നാൽ ഇത്തവണ പ്രതീക്ഷയ്ക്ക് വിരുദ്ധമായി കാര്യങ്ങൾ സംഭവിച്ചതോടെയാണ് പാർട്ടി പ്രവർത്തകർക്കുള്ളിൽ അസ്വാരസ്യം ഉടലെടുത്തത്.

രണ്ട് വോട്ടിന്റെ വ്യത്യാസം
18ാം വാർഡായ നെല്ലിക്കരയിൽ ബിജെപി സ്ഥാനാർത്ഥി രണ്ട് വോട്ടുകളുടെ മാത്രം വ്യത്യാസത്തിൽ വിജയിച്ചതും വിമർശനത്തിനിടയാക്കിയിട്ടുണ്ട്. ഈ വാർഡിൽ വോട്ടുള്ള പാർട്ടിയിലെ നേതാക്കളുടെ പേരുകൾ എടുത്തുപറഞ്ഞുകൊണ്ടാണ് വിമർശനം ഉയർന്നിട്ടുള്ളത്. എൽഡിഎഫിന്റെ സ്ഥാനാർത്ഥിയെ പരാജയപ്പെടുത്തുന്നതിന് വേണ്ടി സിപിഎമ്മിന്റെ മുതിർന്ന നേതാക്കൾ തന്നെ ബിജെപിയെ സഹായിക്കുന്ന തരത്തിൽ പ്രവർത്തിച്ചുവെന്നും ആരോപണമുയർന്നിട്ടുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്ന പോസ്റ്ററുകളിൽ ഈ വാർഡിൽ വോട്ടുള്ള നേതാവ് സ്വന്തം ഭാര്യയെക്കൊണ്ട് വോട്ട് ചെയ്യിച്ചില്ലെന്നും ആരോപണമുന്നയിക്കുന്നുണ്ട്.

പാർട്ടിയ്ക്ക് ക്ഷീണം
വയനാട് ജില്ലയിലെ പൂതാടി പഞ്ചായത്തിലെ നെല്ലിക്കരയിൽ എൽഡിഎഫിനേറ്റ പരാജയം സിപിഎമ്മിനേൽപ്പിച്ച ക്ഷീണം ചെറുതല്ലെന്നാണ് വിലയിരുത്തൽ. പാർട്ടിയുടെ വോട്ടുകൾ പോൾ ചെയ്യാതെ പോയതും വെറും രണ്ട് വോട്ടുകൾക്ക് മാത്രം ബിജെപി സ്ഥാനാർത്ഥി ഇവിടെ നിന്ന് വിജയിച്ചതുമെല്ലാം വിശദീകരണം നൽകേണ്ട വിഷയങ്ങളായി വരികയും ചെയ്യും. ബിജെപിയ്ക്ക് വേണ്ടി ഇവിടെ മത്സരിച്ച പ്രകാശൻ നെല്ലിക്കരയ്ക്ക് 439 വോട്ടുകളാണ് ലഭിച്ചത്. ഇവിടത്തെ യുഡിഎഫ് വോട്ടുകളും ബിജെപി സ്ഥാനാർത്ഥിക്ക് മറിഞ്ഞിട്ടുണ്ടെന്നും വിലയിരുത്തപ്പെടുന്നുണ്ട്. യുഡിഎഫ് സ്ഥാനാർത്ഥിയ്ക്ക് 347 വോട്ടുകളും ലഭിച്ചിട്ടുണ്ട്.

പ്രതീക്ഷ കൈവിട്ടു
നെല്ലിക്കര വാർഡിൽ എൽഡിഎഫിന് വേണ്ടി മത്സരിച്ച എഡി പാർത്ഥൻ വിജയിക്കുമെന്നാണ് ആദ്യം മുതൽ പാർട്ടി പുലർത്തിയിരുന്ന പ്രതീക്ഷ. അണികൾക്കും ഇതേ പ്രതീക്ഷ തന്നെയായിരുന്നു. എന്നാൽ പാർട്ടിയിലെ നേതാക്കളുടെ തന്നെ പിഴവുകൊണ്ട് തുച്ഛമായ വോട്ടുകൾക്ക് സീറ്റ് നഷ്ടമായതാണ് പാർട്ടിക്കുള്ളിൽ അസ്വാരസ്യങ്ങൾക്ക് ഇടയാക്കിയിട്ടുള്ളത്. നേതാക്കളുടെ പേരെടുത്ത് പരാമർശിച്ച് പ്രതിഷേധമറിയിക്കുന്നതിലേക്ക് പ്രവർത്തകരെ നയിച്ചിട്ടുള്ളതും ഇതേ കാരണം തന്നെയാണ്.

നേട്ടം ബിജെപിക്ക്
യുഡിഎഫിന്റെ കയ്യിലുണ്ടായിരുന്ന നെല്ലിക്കര വാർഡ് 2015ൽ ബിജെപി പിടിച്ചെടുത്തിരുന്നു. എന്നാൽ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് കൈമോശം വന്ന വാർഡ് ബിജെപി തന്നെ നിലനിർത്തുകയും ചെയ്തു. യുഡിഎഫ് മൂന്നാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു. ഇത്തവണ വാർഡ് പിടിക്കാമെന്ന എൽഡിഎഫിന്റെ ആത്മവിശ്വാസത്തിനേറ്റ കനത്ത തിരിച്ചടി കൂടിയാണ് ഈ വാർഡിലേറ്റ പരാജയം. എന്നാൽ പാർട്ടിക്കെതിരായ പോസ്റ്റർ പ്രചാരണത്തിന് പിന്നിൽ ബിജെപിയാണെന്ന വാദവും ചില കോണുകളിൽ നിന്ന് ഉയരുന്നുണ്ട്.












Click it and Unblock the Notifications