രോഗത്തെ പടിക്ക് പുറത്തിരുത്തി അഭിജിത്തിന്റെ പഠനം; ഡയാലിസിസ് തുടരുമ്പോഴും വരയിലും സംഗീതത്തിലും കൗതുകം തീർക്കുന്നു, ആത്മവിശ്വാസം കൊണ്ട് അതിജീവനത്തിന്റെ പടവുകള്‍ കയറുന്ന പുൽപ്പള്ളിയിലെ ചെറുപ്പക്കാരൻ...
പുല്‍പ്പള്ളി: രോഗത്തെ പടിക്ക് പുറത്തിരുത്തി അഭിജിത്ത് പഠിക്കുകയാണ്. എന്നെങ്കിലുമൊരിക്കല്‍ രോഗം മാറിയാല്‍ വിദ്യാഭ്യാസമില്ലാതെ വരരുതല്ലോയെന്ന ആത്മവിശ്വാസമാണ് ആ കൗമാരക്കാരനെ ഒരുപാട് ശാരീരിക വിഷമതകള്‍ക്കും പഠിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഇത് ആത്മവിശ്വാസം കൊണ്ട് അതിജീവനത്തിന്റെ പടവുകള്‍ കയറാന്‍ യത്‌നിക്കുന്ന കുറിച്യന്‍മൂല ചെറ്റപ്പാലം വെട്ടിക്കാട്ടില്‍ വിനോദ്-അമ്പിളി ദമ്പതികളുടെ മകന്‍ അഭിജിത്ത് എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ ജീവിതകഥയാണ്.
മുസ്ലീം നടിയെയും കൊണ്ട് പത്മനാഭസ്വാമി ക്ഷേത്രത്തില്‍ കയറി.... വിവാദ വെളിപ്പെടുത്തല്‍!!
2013 ജനുവരിയില്‍ ആറാം ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് അഭിജിത്തിന് വൃക്കരോഗമുണ്ടെന്ന് ആദ്യമായി അറിയുന്നത്. പിന്നീടങ്ങോട്ട് പത്താതരം വരെ ഒരുപാട് കഷ്ടതകള്‍ സഹിച്ചുള്ള ജീവിതം. പുല്‍പ്പള്ളി ശ്രീനാരായണ ബാലവിഹാറിലായിരുന്നു അഭിജിത്ത് നാലാംതരം വരെ പഠിച്ചത്. പിന്നാട് കാപ്പിസെറ്റ് ഗവ. സ്‌കൂളിലായിരുന്നു പഠനം. ഇവിടെ വെച്ചാണ് രോഗം സ്ഥിരീകരിക്കുന്നത്.
പിന്നീട് തുടര്‍ച്ചയായ ആശുപത്രിവാസം. രോഗം കുറയുകയും, ഇടക്കിടെ മൂര്‍ച്ഛിക്കുകയും ചെയ്തതോടെ സ്‌കൂളില്‍ പോകാന്‍ പറ്റാതായി. പക്ഷേ, പഠിക്കാനുള്ള അതിയായ ആഗ്രഹം കൊണ്ട് അസ്വസ്ഥതയും വേദനയും ഉള്ളിലൊതുക്കി അവന്‍ പഠിച്ചുകൊണ്ടിരുന്നു. കാപ്പിസെറ്റ് സ്‌കൂളിലെ അധ്യാപകരും അഭിജിത്തിനെ സഹായിക്കാനെത്തി. അങ്ങനെ പത്താതരം പാസായി. ഇക്കാലയളവിലെല്ലാം രോഗം അഭിജിത്തിനെ വീര്‍പ്പമുട്ടിച്ചുകൊണ്ടിരുന്നു.
കഴിഞ്ഞ നാല് വര്‍ഷമായി അഭിജിത്ത് ഡയാലിസിസ് നടത്തിവരികയാണ്. പെരിറ്റോണിയല്‍ ഡയാലിസിസാണ് ചെയ്തുവരുന്നത്. പ്രത്യേക പരിശീലനം ലഭിച്ചതുകൊണ്ട് മാതാപിതാക്കള്‍ തന്നെ അഭിജിത്തിന്റെ ഡയാലിസിസ് ചെയ്തുവരുന്നു. പത്താതരം പാസായതോടെ പ്ലസ് വണിന് ചേരുകയെന്ന ആഗ്രഹത്തോടെ വിവിധ സ്‌കൂളുകള്‍ കയറിയിറങ്ങി. ഒടുവിലാണ് കല്ലുവയല്‍ ജയശ്രീ ഹയര്‍ സെക്കന്ററി സ്‌കൂളിലെത്തുന്നത്.
രോഗം ബാധിച്ചിരിക്കുന്ന ഒരു വിദ്യാര്‍ത്ഥിയോടുള്ള ദൈന്യതയൊന്നും അഭിജിത്തിനിഷ്ടമല്ല, എല്ലാം അതിജീവിച്ച് തിരിച്ചുവരാനാവുമെന്ന ഉറച്ച വിശ്വാസമാണ് ഓരോ ദിവസവും അവനെ മുന്നോട്ടുനയിക്കുന്നത്. അഭിജിത്തിന്റെ ആ യാത്രക്ക് വളമാകുന്നത് അവന്റെ കഴിവുകള്‍ തന്നെയാണ്. ശരിക്കും വിസ്മയം തന്നെയാണ് അഭിജിത്ത് വരച്ചിടുന്ന ചിത്രങ്ങള്‍. വീടിന്റെ ചുമരുകളിലും ക്യാന്‍വാസിലും മനോഹരചിത്രങ്ങള്‍ വരച്ചിട്ട് അവന്‍ രോഗത്തെ മറക്കുന്നു.
അല്‍പ്പം സംഗീതവും അവന് കൂട്ടിനായുണ്ട്. നന്നായി കീബോര്‍ഡ് വായിക്കാനും ഇക്കാലത്തിനിടയില്‍ അവന്‍ പഠിച്ചിട്ടുണ്ട്. ആശാരിപ്പണിക്കാരനായ പിതാവിന്റെ കരവിരുതുകളുടെ ഒരംശവും അഭിജിത്തിന് ലഭിച്ചിട്ടുണ്ട്. മരം കൊണ്ട് അഭിജിത്ത് നിര്‍മ്മിച്ച സെല്‍ഫി സ്റ്റാന്റ് ഏറെ ശ്രദ്ധേയമായിരുന്നു. ആരോഗ്യകിരണം പദ്ധതിയിലൂടെയാണ് അഭിജിത്തിന്റെ ചികിത്സ മുന്നോട്ടുപോകുന്നത്. മാസം മരുന്നുകളും മറ്റും ലഭിക്കുന്നുണ്ട്. ഇടക്കാലത്ത് മരുന്ന് ലഭിക്കാതെ വന്നതോടെ ഏറെ സാമ്പത്തികപ്രതിസന്ധി നേരിടേണ്ടി വന്നിരുന്നുവെന്ന് പിതാവ് വിനോദ് പറയുന്നു. ആശാരിപ്പണി ചെയ്തു കിട്ടുന്ന പണം കൊണ്ടാണ് ഈ കുടുംബം ജീവിതച്ചിലവുകള്‍ നടത്തിവരുന്നത്.
പതിനെട്ടുകാരനായ അഭിജിത്തിന്റെ ഭാരം വെറും 26 കിലോ മാത്രമാണ്. അതായത് രോഗം അവനെ അത്രമേല്‍ കീഴ്‌പ്പെടുത്തിയിരിക്കുന്നുവെന്ന് അര്‍ത്ഥം. എന്നാല്‍ എല്ലാം തരണം ചെയ്ത് മുന്നോട്ടുപോകുന്ന അവന്റെ ദൃഢപ്രതിജ്ഞക്ക് മുമ്പില്‍ രോഗം തോറ്റുപിന്മാറുമെന്ന് തന്നെയാണ് അഭിജിത്തിനെ സ്‌നേഹിക്കുന്നവരുടെ വിശ്വാസം. ആ വിശ്വാസം വിജയിക്കുന്നതിനായി അവന് വേണ്ടി ഒരുപാട് പേര്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുന്നു.