ആവേശം ഒട്ടും ചോരാതെ പ്രചാരണത്തിന് പരിസമാപ്തി: തലപ്പുഴയില്‍ ഇരുമുന്നണികളും ഏറ്റുമുട്ടി
കല്‍പ്പറ്റ: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരസ്യ പ്രചരണത്തിന് പരിസമാപ്തി കുറിച്ചുകൊണ്ട് വയനാട്ടിലെങ്ങും കൊട്ടിക്കലാശം. മൂന്ന് മുന്നണികളും ശക്തമായ രീതിയില്‍ തന്നെയായിരുന്നു സമാപനദിവസം റോഡ് ഷോയും മറ്റും നടത്തിയത്. ഞായറാഴ്ച രാവിലെ നിര്‍മ്മല സീതാരാമന്റെ നേതൃത്വത്തില്‍ ആദ്യം റോഡ്‌ഷോ നടത്തിയത് എന്‍ ഡി എയായിരുന്നു. ഉച്ചക്ക് മൂന്ന് മണിയോടെ യു ഡി എഫും എല്‍ ഡി ഫും റോഡ്‌ഷോയും, ബൈക്ക്‌റാലിയും മറ്റുമായി നിരത്ത് നിറഞ്ഞു. ബാന്റുമേളവും മുദ്രാവാക്യവും അനൗണ്‍സ്‌മെന്റുമായി നഗരവീഥികള്‍ നിറഞ്ഞപ്പോള്‍ ആവേശം കത്തിക്കയറി.
ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയില്‍ മൂന്ന് മുന്നണികളും കൊട്ടികലാശം നടത്തി. അതേസമയം ജില്ലയില്‍ രണ്ടിടത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. തലപ്പുഴയില്‍ ഇരുമുന്നണികളും കയ്യാങ്കളിയിലെത്തിയപ്പോള്‍, കമ്പളക്കാട് ഏറ്റുമുട്ടല്‍ വരെയെത്തി. പൊലീസ് ലാത്തിവീശി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തലപ്പുഴയില്‍ കെ സഹദേവന്‍ (57), പി പി പോക്കര്‍ (75), മേലത്തെ പുത്തന്‍വീട് റാഫി (39), തങ്കരാജു (65) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
അതേസമയം, പരസ്യപ്രചരണത്തിന് സമാപനം കുറിച്ചതോടെ മൂന്ന് മുന്നണികളും വാര്‍ത്താസമ്മേളനം വിളിച്ചു. ഇരട്ട പാസ്‌പോര്‍ട്ട് വിഷയത്തില്‍ അമേഠിയിലെ സൂഷ്മ പരിശോധന മാറ്റി വെച്ച സാഹചര്യത്തില്‍ അതേ വിഷയം നിലനില്‍ക്കുന്ന വയനാട് മണ്ഡലത്തിലെ പരിശോധനയും നടത്തണമെന്ന് ആവശ്യപ്പെട്ട് എന്‍ ഡി എ സ്ഥാനാര്‍ത്ഥി തുഷാര്‍ വെള്ളാപ്പള്ളിയുടെ ചീഫ് ഇലക്ഷന്‍ ഏജന്റ് അഡ്വ.സിനില്‍ മുണ്ടപ്പള്ളി ചീഫ് റിട്ടേണിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കിതുമായി ബന്ധപ്പെട്ടായിരുന്നു എന്‍ ഡി എയുടെ പത്രസമ്മേളനം.
എന്നാല്‍ ഈ സംഭവവുമായി ബന്ധപ്പെട്ട് പിന്നാലെ പത്രസമ്മേളനം നടത്തിയ കെ സി വേണുഗോപാല്‍ തുറന്നടിച്ചു. പരാജയഭീതി മൂലമുള്ള വ്യാജപ്രചരണമാണിതെന്നാണ് വേണുഗോപാല്‍ പറഞ്ഞത്. രാഹുല്‍ഗാന്ധി മൂന്ന് തവണ എം പിയായ ആളാണ്. നാലാമത്തെ തവണയാണ് മത്സരിക്കുന്നത്. പരാജയഭീതി പൂണ്ട് വ്യാജപ്രചരണം അഴിച്ചുവിടുകയാണെന്നും വേണുഗോപാല്‍ വ്യക്തമാക്കി.