ബാണാസുര ഡാമിനടുത്ത് റിസോർട്ടിന്റെ സ്ഥലത്ത് ഉരുൾപൊട്ടിയ സംഭവം: റവന്യൂ വകുപ്പ് സ്റ്റോപ്പ് മെമ്മോ നൽകി
കൽപ്പറ്റ: പരിസ്ഥിതി പ്രാധാന്യമുള്ള ബാണാസുര ഡാമിന് സമീപത്ത് പ്രവർത്തിച്ചു വന്നിരുന്ന റിസോർട്ടിന്റ സ്ഥലത്ത് അപകടകരമാം വിധം മണ്ണിടിഞ്ഞിട്ടും അത് മറച്ചുവെച്ച് നിർമ്മാണ പ്രവൃത്തി നടത്തിയ സംഭവത്തിൽ ഒടുവിൽ നടപടി. ബാണാസുര റിസര്‍വ്വൊയറിന്റെ സമീപത്ത് റിസോര്‍ട്ട് നിര്‍മാണം നടക്കുന്ന സ്ഥലത്ത് ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ഉണ്ടായിട്ടും പ്ലാസ്റ്റിക് ഷീറ്റുകൾ കൊണ്ട് മറച്ചുവെച്ചായിരുന്നു നിർമ്മാണ പ്രവൃത്തികൾ നടത്തിവന്നിരുന്നത്.
പ്രസ്തുത വിഷയം മാധ്യമങ്ങളിൽ വാർത്തയായിട്ടും അധികൃതർ നടപടി സ്വീകരിക്കാൻ വൈമനസ്യം കാണിക്കുകയാണെന്നും ആരോപണമുയർന്നിരുന്നു. എന്തിരുന്നാലും സംഭവം വിവാദമായതോടെ ഇനി ഒരു അറിയിപ്പുണ്ടാകുന്നതുവരെ ഇവിടുത്തെ നിര്‍മാണ പ്രവര്‍ത്തികള്‍ നിറുത്തിവെക്കാന്‍ റവന്യൂവകുപ്പ് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രസ്തുത വിഷയം വിവാദമായതോടെ കഴിഞ്ഞ ദിവസം സബ് കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ് സംഭവ സ്ഥലം സന്ദര്‍ശിച്ചിരുന്നു. ഇതിനെ തുടർന്നാണ് സ്‌റ്റോപ്പ് മെമ്മോ നല്‍കിയത്. ജിയോളജിസ്റ്റ് സ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കിയശേഷമേ ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അനുമതി നല്‍കണമോ വേണ്ടയോ എന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ എന്നും സബ്കലക്ടര്‍ അറിയിച്ചിട്ടുണ്ട്.

നിര്‍മാണത്തിലിരിക്കുന്നതും പ്രവര്‍ത്തിക്കുന്നതുമായ നിരവധി റിസോര്‍ട്ടുകളുള്‍പ്പെട്ട സ്വകാര്യ ഭൂമിയിലാണ് കനത്ത മഴയോടൊപ്പം വ്യാപകമായി ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായത്. ഇവിടെ നിന്നും മണ്ണും വെള്ളവും കുത്തിയൊഴുകിയെത്തിയത് ബാണാസുര അണക്കെട്ടിലേക്കായിരുന്നു. മഴക്കെടുതിയുടെ കാലത്ത് നടന്ന സംഭവം റിസോർട്ട് അധികൃതർ മറച്ചുവെക്കുകയും ഇത് മറികടക്കാൻ തന്ത്രപൂർവ്വം നിർമ്മാണ പ്രവൃത്തി തുടരുകയുമായിരുന്നു..
പടിഞ്ഞാറെത്തറ കുറ്റിയാംവയല്‍ താണ്ടിയോട് ഭാഗത്തെ നിർമ്മാണം നടന്നുവരുന്ന റിസോര്‍ട്ടിന്റെ ഭാഗത്തുണ്ടായ മണ്ണിടിച്ചിലാണ് പുറം ലോകം അറിയാതിരിക്കാൻ പൂര്‍ണ്ണമായും പ്ലാസ്റ്റിക് ഷീറ്റുപയോഗിച്ച് മറച്ചത്. ഇവിടെ യാതൊരു മാനദണ്ഡവും പാലിക്കാതെ 75 വില്ലകളാണ് നിര്‍മിച്ചു കൊണ്ടിരിക്കുന്നത്. ഡാമിന്റെ വൃഷ്ടി പ്രദേശത്താണ് നിർമ്മാണം നടന്നു വന്നിരുന്നത്. കൂടാതെ റിസര്‍വ്വോയര്‍ സ്ഥലത്ത് നിന്നും നിശ്ചിത ദൂരം പാലിക്കാതെയുമാണ് നിര്‍മാണം നടത്തിവന്നിരുന്നത്.

ബാണാസുര ഡാം റിസര്‍വ്വൊയറിന് ചുറ്റുമുള്ള നിര്‍മാണ പ്രവൃത്തികള്‍ക്ക് യാതൊരു നിയന്ത്രണവും നിലവിലില്ലെന്ന് മാത്രമല്ല റിസോർവർ അതിര്‍ത്തിയില്‍ നിന്നും നിശ്ചിത ദൂരം പോലും വിടാതെയാണ് നിര്‍മാണങ്ങള്‍ പൊടിപൊടിക്കുന്നത്. ഡാം അധികൃതരുടെയും പഞ്ചായത്ത് അധികൃതരുടെയും ഒത്താശയാണ് നിര്‍മാണങ്ങള്‍ക്ക് പിന്നിലെന്ന് ആരോപണമുയർന്നു കഴിഞ്ഞു. വരൾച്ച രൂക്ഷമാകുന്ന സമയത്ത് ബാണാസുര ഡാമിലെ വെള്ളമാണ് ഇത്തരം റിസോര്‍ട്ടുകള്‍ ഊറ്റിയെടുത്തുപയോഗിക്കുന്നത്. അതിരൂക്ഷമായ മഴക്കെടുതി വന്നിട്ടും ഇപ്പോഴും ജില്ലയിൽ നിർമ്മാണ പ്രവൃത്തികൾ യാതൊരു മാനദണ്ഡവുമില്ലാതെ തുടരുകയാണ്.
അതീവ പരിസ്ഥിതി പ്രാധാന്യമുള്ള വൈത്തിരി, പൊഴുതന, തിരുനെല്ലി ഗ്രാമപഞ്ചായത്തുകളിൽ എട്ട് മീറ്ററിൽ കൂടുതൽ ഉയരത്തിൽ കെട്ടിടങ്ങൾ പാടില്ലെന്ന ജില്ലാ കലക്ടറുടെ ഉത്തരവും അട്ടിമറിച്ചു കഴിഞ്ഞു. വൈത്തിരിയിലും മറ്റും അധികൃതരുടെ കൺമുന്നിൽ റോഡരുകിലും മറ്റുമായാണ് നിർമ്മാണ പ്രവൃത്തികൾ നടന്നുവരുന്നത്. എന്നാൽ നടപടി സ്വീകരിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ല. ബാണാസുരയിൽ റിസോർട്ടുകൾക്ക് നൽകിയ സ്റ്റോപ്പ് മെമ്മോ പഠനത്തിന് ശേഷം പിൻവലിക്കുമോ എന്നാണ് ഇനിയറിയേണ്ടത്. ഭൂവിനിയോഗത്തിലെ അപാകതയാണ് ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനുമുള്ള പ്രധാന കാരണമെന്നായിരുന്നു പ്രളയത്തിന് ശേഷം ജില്ലാ മണ്ണ് സംരക്ഷണ വിഭാഗം നടത്തിയ പഠനത്തിൽ വ്യക്തമായിരുന്നത്.












Click it and Unblock the Notifications