വന്ദേഭാരത് വിമാനത്തിൽ തട്ടിപ്പ് നടത്തി മുങ്ങി: ഇരകൾക്ക് സഹായം ഉറപ്പുനൽകി ഇന്ത്യൻ കോൺസുൽ ജനറൽ
ദുബായ്: യുഎഇയിൽ ആറ് ദശലക്ഷം ദിർഹമിന്റെ തട്ടിപ്പ് നടത്തിയ ഇന്ത്യക്കാൻ വന്ദേഭാരത് ദൌത്യത്തിന്റെ വിമാനത്തിൽ ഇന്ത്യയിലേക്ക് മുങ്ങി. റോയൽ ലക്ക് ഫുഡ് സ്റ്റഫ് ട്രേഡിംഗ് എന്ന കമ്പനി ഉടമ യോഗേഷ് അശോകാണ് മെയ് 11ന് അബുദാബിയിൽ നിന്ന് ഹൈദരാബാദിലേക്കുള്ള വിമാനത്തിൽ ഇന്ത്യയിലേക്ക് കടന്നത്. തട്ടിപ്പിനിരയായവർ നടത്തിയ അന്വേഷണത്തിലാണ് ഇയാൾ ഇന്ത്യയിലേക്ക് കടന്നതായി തിരിച്ചറിഞ്ഞിട്ടുള്ളത്.

ഇന്ത്യയിലേക്ക് കടന്നു
മെയ് 11ന് അബുദാബിയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയ 170 പ്രവാസികൾക്കൊപ്പമാണ് ഇയാൾ ഇന്ത്യയിലേക്ക് കടന്നിട്ടുള്ളതെന്നാണ് ഗൾഫ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നത്. യുഎഇയിലെ 50 ഓളം ബിസിനസുകാരിൽ നിന്ന് നിന്ന് വണ്ടിച്ചെക്ക് നൽകി ഇയാൾ സാധനങ്ങൾ വാങ്ങിയ ശേഷം പറ്റിക്കുകയായിരുന്നുവെന്നാണ് മാധ്യമറിപ്പോർട്ടുകളെ ഉദ്ധരിച്ച് ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നത്.

പോലീസിൽ പരാതി
തട്ടിപ്പിന് ഇരയായവർ ബുധനാഴ്ചയോടെയാണ് ഇന്ത്യൻ കോൺസുലേറ്റിലും ദുബായ് പോലീസിലും പരാതി നൽകിയത്. ഇന്ത്യയിലേക്ക് കടക്കുന്നതിന് മുമ്പായി വണ്ടിച്ചെക്ക് നൽകി ഇയാൾ വ്യാപാരികളിൽ നിന്ന് ആറ് മില്യൺ ദിർഹമിന്റെ സാധനങ്ങളാണ് ഒറ്റയടിക്ക് വാങ്ങിയിട്ടുള്ളത്. ഫേസ്മാസ്ക്, സാനിറ്റൈസർ, മെഡിക്കൽ ഗ്ലൌസ്, അരി, ഫ്രോസൺ ബീഫ്, മൊസാറല്ല, ട്യൂണ, ഫ്രഞ്ച് ഫ്രൈസ് എന്നിങ്ങനെയുള്ള സാധനങ്ങളാണ് ഇയാൾ വ്യാപാരികളെ തട്ടിച്ച് വാങ്ങിയിട്ടുള്ളത്.

സഹായം ഉറപ്പുനൽകി
ചെക്ക് മടങ്ങിയതോടെ റോയൽ ലക്ക് എന്ന ഇയാളുടെ കമ്പനിയിലേക്ക് എത്തിയെങ്കിലും കമ്പനി അടച്ചിട്ട നിലയിലായിരുന്നുവെന്നും മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. സംഭവം പുറത്തുവന്നതോടെ ഇരകൾക്ക് എല്ലാ സഹായവും ഉറപ്പുനൽകി ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ രംഗത്തെത്തിയിട്ടുണ്ട്. തട്ടിപ്പിന് ഇരയായവരുമായി ബന്ധം പുലർത്തുന്നുണ്ടെന്നും ഇന്ത്യക്കാരന്റെ തട്ടിപ്പിന് ഇരയായ ഇവർക്ക് എല്ലാത്തരം സഹായങ്ങളും വാഗ്ധാനം ചെയ്തതായും വിപുൽ ശനിയാഴ്ച വ്യക്തമാക്കി. ഈ കേസുമായി ബന്ധപ്പെട്ടുള്ള കൂടിക്കാഴ്ചയ്ക്ക് അപേക്ഷ ലഭിച്ചിട്ടില്ലെന്നാണ് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നത്.

ഒരു മുഴം മുന്നേ
തട്ടിപ്പിനിരയായവർ പ്രതി യുഎഇ വിടുന്നതിന് മുമ്പായി വിവരം പോലീസിൽ അറിയിക്കുകയാണ് വേണ്ടിയിരുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഈ സംഭവത്തോടെ തട്ടിപ്പിൽ വീഴരുതെന്ന് ഇന്ത്യൻ എക്സ്പോർട്ടർമാർക്ക് ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

16 കമ്പനികൾ
ദുബായിൽ പ്രവർത്തിച്ച് വരുന്ന 16 കമ്പനികളാണ് ഇയാളുടെ തട്ടിപ്പിന് ഇരയായത്. 2020 മെയ് 18, 20 എന്നീ തിയ്യതികളിലുള്ള ചെക്കുകളാണ് ഇയാൾ ഓരോ കമ്പനികൾക്കും നൽകിയിരുന്നത്. ചെക്ക് മടങ്ങിയതോടെയാണ് വ്യാപാര കമ്പനികൾ യോഗേഷിനെ ഫോണിൽ വിളിച്ചെങ്കിൽ ലഭിച്ചില്ല. ഇതോടെയാണ് കമ്പനി വഴി അന്വേഷിക്കാൻ ശ്രമിച്ചപ്പോൾ പ്രസ്തുത കമ്പനി പൂട്ടിക്കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു. പിന്നീട് നടത്തിയ അന്വേഷണങ്ങളിലൂടെയാണ് ഇയാൾ തട്ടിപ്പ് നടത്തി മുങ്ങുകയായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്.

വിശ്വാസ്യത പിടിച്ചു പറ്റിയ ശേഷം തട്ടിപ്പ്
യുഎഇ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കമ്പനികളിൽ നിന്ന് സാധനങ്ങൾ വാങ്ങിയിരുന്ന ഇയാൾ ആദ്യമാദ്യം പണം കൃത്യമായി നൽകിയിരുന്നു. പിന്നീട് സ്ഥിരം ഇടപാടുകാരനായി മാറിയ യോഗേഷ് വിശ്വാസ്യത പിടിച്ചുപറ്റിയ ശേഷം കുടുതൽ തുകയുടെ ചെക്ക് കൈമാറുകയായിരുന്നു. 30000 മുതല്‍ 3 വക്ഷം ദിര്‍ഹം വരേയുള്ള തുകയുടെ ചെക്കുകള്‍ നല്‍കിയാണ് ഇയാള്‍ വ്യാപാരികളില്‍ നിന്നും ചരക്കുകള്‍ സ്വന്തമാക്കിയിരുന്നത്.












Click it and Unblock the Notifications