ചോരപ്പണം 70 ലക്ഷം വേണം; നിമിഷയെ തൂക്കുകയറില്‍ നിന്ന് രക്ഷിക്കാം, താല്‍ക്കാലിക സ്റ്റേ കിട്ടി
തിരുവനന്തപുരം: യമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയക്ക് നേരിയ ആശ്വാസം. ശിക്ഷ നടപ്പാക്കുന്നതിന് താല്‍ക്കാലിക സ്റ്റേ അപ്പീല്‍ കോടതി അനുവദിച്ചു. ശിക്ഷ നടപ്പാക്കരുത് എന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി അപ്പീര്‍ കോടതി ഫയലില്‍ സ്വീകരിച്ചു.
ഇതോടെയാണ് അന്തിമ വിധി പ്രഖ്യാപിക്കുംവരെ ശിക്ഷ തടഞ്ഞിരിക്കുന്നത്. യമനി പൗരനായ ഭര്‍ത്താവ് തലാല്‍ അബ്ദു മഹ്ദിയെ കൊലപ്പെടുത്തി ടാങ്കില്‍ ഒളിപ്പിച്ചുവെന്നാണ് നിമിഷക്കെതിരായ കേസ്. വിശദാംശങ്ങള്‍ ഇങ്ങനെ...

വധശിക്ഷ വിധിച്ചു
കുറ്റക്കാരിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കോടതി വധശിക്ഷക്ക് വിധിക്കുകയായിരുന്നു. നിമിഷയെ സഹായിച്ച കുറ്റത്തിന് സഹ പ്രവര്‍ത്തകയായ നഴ്‌സ് ഹനാന് ജീവപര്യന്തം തടവ് ശിക്ഷയും ലഭിച്ചു. എന്നാല്‍ നിമിഷയ്ക്ക് തന്റെ ഭാഗം വിശദീകരിക്കാന്‍ മതിയായ രീതിയില്‍ സാധിച്ചില്ലെന്നാണ് പറയപ്പെടുന്നത്.

അപ്പീലിലെ ആവശ്യം
കൂടുതല്‍ അവസരം നല്‍കണമെന്ന് അപ്പീല്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തലാലിന്റെ ക്രമിനിലന്‍ പശ്ചാത്തലവും നിമിഷയെ കൊലപാതകിയാക്കിയ സാഹചര്യവും പ്രത്യേകം പരിഗണിക്കണമെന്ന് അപ്പീലില്‍ ആവശ്യപ്പെട്ടു. യമനിലെ ഇന്ത്യന്‍ എംബസി വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ ജയിലിലെത്തി നിമിഷയില്‍ നിന്ന് അപ്പീല്‍ നല്‍കാനുള്ള കടലാസുകള്‍ ഒപ്പിട്ട് വാങ്ങി. കേസ് വാദിക്കാന്‍ യമനിലെ ഒരു അഭിഭാഷകനെ ചുമതലപ്പെടുത്തി.

രക്ഷപ്പെടാന്‍ രണ്ടുവഴി
കേസില്‍ കുറ്റക്കാരിയല്ലെന്ന് കണ്ട് കോടതി വെറുതെവിട്ടാല്‍ നിമിഷക്ക് രക്ഷപ്പെടാം. അല്ലെങ്കില്‍ കൊല്ലപ്പെട്ട തലാലിന്റെ കുടുംബം നിമിഷക്ക് മാപ്പ് നല്‍കണം. ഇങ്ങനെ മാപ്പ് ലഭിക്കുന്നതിന് ചോരപ്പണം കുടുംബത്തിന് കൈമാറണം. 70 ലക്ഷം രൂപയാണ് ചോരപ്പണമായി നല്‍കേണ്ടി വരിക.

പ്രതീക്ഷയുണ്ടെന്ന് അഭിഭാഷകന്‍
നിമിഷയുടെ വധശിക്ഷ ഒഴിവാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് കേസ് കൈകാര്യം ചെയ്യുന്ന മുതിര്‍ന്ന അഭിഭാഷകന്‍ കെഎല്‍ ബാലചന്ദ്രന്‍ പറഞ്ഞു. മോചനത്തിന് വേണ്ടി സാധ്യമയതെല്ലാം ചെയ്യുമെന്ന് നോര്‍ക്കയും അറിയിച്ചിട്ടുണ്ട്. 2017 ജൂലൈയിലാണ് കേസിന് ആസ്പദമായ കൊലപാതകം നടന്നത്.

ആ സംഭവം ഇങ്ങനെ
യമനില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്നു നിമിഷ. സ്വന്തമായി ക്ലിനിക്ക് തുടങ്ങാന്‍ പദ്ധതിയിട്ടു. സഹായിക്കാമെന്ന് തലാല്‍ വാഗ്ദാനം ചെയ്തു. എന്നാല്‍ പിന്നീട് ഇയാള്‍ ക്ലിനിക്കിലെ പണം കൈവശപ്പെടുത്താന്‍ തുടങ്ങി. അതിനിടെ, വ്യാജരേഖ ചമച്ച് നിമിഷയെ വിവാഹം ചെയ്യുകയുമുണ്ടായി. ക്രൂര പീഡനം ഏല്‍ക്കേണ്ടി വന്നു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് കൊലപാതകത്തിലെത്തിയത്.












Click it and Unblock the Notifications